Monday, October 1, 2007

സര്‍ക്കാര്‍ ജോലി

പി.എസ്‌.സി. പരീക്ഷയെഴുതി ഒരു സര്‍ക്കാര്‍ ജോലി സംഘടിപ്പിക്കുക എന്നത്‌ അല്‍പം ബുദ്ധിമുട്ടി നന്നായി പ്രിപ്പയര്‍ ചെയ്താല്‍ നടക്കാവുന്ന കാര്യമേയുള്ളൂ എന്നത്‌ എന്റെ കുറേ സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.

പ്രീഡിഗ്രി കഴിഞ്ഞ കാലം മുതല്‍ അമ്മ എന്നെ പല ടെസ്റ്റുകളും എഴുതാന്‍ നിരന്തരം പ്രേരിപ്പിക്കുമായിരുന്നു. ഒന്നും പഠിക്കാതെ പോയി ഒരു ബാങ്ക്‌ ടെസ്റ്റോ, പി.എസ്‌.സി. പരീക്ഷയോ എഴുതിയാല്‍ ഒരു ജോലി കിട്ടുമെന്ന് അന്നും ഇന്നും എനിയ്ക്ക്‌ ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ, കുറേ ടെസ്റ്റ്‌ എഴുതിക്കഴിയുമ്പോള്‍ ഒരെണ്ണം കിട്ടും എന്ന അന്ധവിശ്വാസത്തിലായിരുന്നു എന്റെ അമ്മ. ഒടുവില്‍ സോഫ്റ്റ്‌ വെയര്‍ മേഖലയില്‍ കയറിപ്പറ്റി തരക്കേടില്ലാതെ ജോലി ചെയ്തു തുടങ്ങിയതില്‍ പിന്നെയാണ്‌ അമ്മയുടെ നിര്‍ബദ്ധം ഒന്ന് കുറഞ്ഞത്‌ (എന്ന് കരുതി ഇപ്പോഴും അമ്മയ്ക്ക്‌ താല്‍പര്യമില്ലാതില്ല).

എന്നെ സംബദ്ധിച്ചിടത്തോളം ഇന്നത്തെ മാനസികാവസ്ഥയില്‍ ഒരു ഗവര്‍ണ്‍മന്റ്‌ ജോലി എന്നത്‌ ചിന്തിക്കാന്‍ തന്നെ പേടിയാണ്‌. എന്നും ഒരേ ഷെഡ്യൂളില്‍ ജോലി ചെയ്യുകയും, ഒന്നും ചെയ്യാതിരിക്കുകയും അങ്ങനെ ഇരുന്ന് ഇരുന്ന് ചെറുപ്പത്തിലേ വയസ്സനായിപ്പോകുകയും ചെയ്യുമല്ല്ലോ എന്നതാണ്‌ എന്റെ നിഗമനം.

കുറച്ച്‌ കാലമായി ഞാന്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജോലിഭാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഈ കുറഞ്ഞ കാലയളവില്‍ കാര്യമായ അന്വേഷണങ്ങളില്ലാതെ എനിയ്ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞ പലതും നമ്മെ ഞെട്ടിക്കുന്ന വസ്തുതകളാണ്‌.

നല്ലപോലെ അവരവരുടെ ജോലികള്‍ ചെയ്യുന്ന സത്യസന്ധരായ ആളുകള്‍ ഇനി ഞാന്‍ താഴെ വിവരിക്കാന്‍ പോകുന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു.

'ജോലിയെടുക്കാതെ ശമ്പളം വാങ്ങുക' എന്ന നാണമില്ലാത്ത മാനസികാവസ്ഥയുള്ള നിരവധി പേര്‍ ഈ രംഗത്തുണ്ടെന്നുള്ളത്‌ ഒരു സത്യാവസ്ഥയാണ്‌.സമയത്തിന്റെ കാര്യത്തില്‍ യാതൊരു കൃത്യതയും ഈ മേഖലയില്‍ പല ഡിപ്പാര്‍ട്ട്‌ മെന്റുകളിലും ആവശ്യമില്ല. പല ഡിപ്പാര്‍ട്ട്‌ മെന്റുകളും യാതൊരു പണിയും ഇല്ലാതെ ഉദ്യോഗസ്ഥരെ വെറുതെ ജോലിക്കിരുത്തി മാസാമാസം ശമ്പളം കൊടുക്കുന്നവയാണ്‌. ആണ്ടിലോ ശങ്കരാന്തിക്കോ ഒരു പണി വന്നാല്‍ ആയി എന്ന അവസ്ഥ.

ആഴ്ചയിലൊരിക്കല്‍ മാത്രം ഓഫീസില്‍ ചെന്ന് ഒപ്പിട്ട്‌ തിരിച്ച്‌ വരുന്ന ഒരു ഗവര്‍ണ്‍മന്റ്‌ ജീവനക്കാരിയെ എനിയ്ക്‌ നേരിട്ടരിയാം. അവരുടെ തലപ്പത്തിരിക്കുന്ന പുള്ളിക്കാരനാണെങ്കിലോ മാസത്തിലൊരിക്കലോ മറ്റോ വന്നാലായി എന്നതാണത്രേ സ്ഥിതി.

മറ്റൊരു സ്ഥാപനത്തില്‍ ഓണ്‍ ഡ്യൂട്ടിയില്‍ ലീവ്‌ എടുക്കാം. എന്തൊരു നല്ല ഫസിലിറ്റി. അതായത്‌, ലീവ്‌ എഴുതിവച്ച്‌ സ്ഥലം വിടാം (ആരെങ്കിലും ഇന്‍സ്പെക്ഷന്‌ വന്നാല്‍ ലീവ്‌ അപ്ലിക്കേഷന്‍ ഉണ്ടല്ലോ). എന്നിട്ട്‌ ലീവ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വന്നിട്ട്‌ ആ ലീവ്‌ കാന്‍സല്‍ ചെയ്യാം (അതായത്‌ കീറിക്കളയാം എന്ന്).

എന്റെ അനിയന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വാര്‍ഡന്‍ ചാര്‍ജുള്ള ആള്‍ക്ക്‌ വേണമെങ്കില്‍ ഈ പരിപാടി വച്ച്‌ നല്ല കാശ്‌ വാരാം അത്രേ. അവന്‌ മുന്‍പ്‌ അവിടെ ഉണ്ടായിരുന്ന കക്ഷി ഇങ്ങനെ കുറേ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ കണക്ക്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ ഹാന്‍ഡ്‌ ഓവര്‍ ചെയ്യാന്‍ അല്‍പസമയമെടുത്തെന്നും ഉള്ളത്‌ ഞാന്‍ എന്റെ അനിയനില്‍ നിന്ന് അറിഞ്ഞ കാര്യം. അതായത്‌, ഹോസ്റ്റലിലേയ്ക്ക്‌ വാങ്ങുന്നതില്‍ അളവിലും വിലയിലും നല്ല വ്യത്യാസം കാണിക്കാനുള്ള സാഹചര്യം നിലവിലുണ്ട്‌ എന്നതാണ്‌ ഇവിടുത്തെ പ്രത്യേകത.

മറ്റൊരു വിവരം എനിയ്ക്ക്‌ ഒരു സുഹൃത്തില്‍ നിന്ന് മനസ്സിലായത്‌ ഇതിനേക്കാല്‍ അതിശയിപ്പിക്കുന്നതാണ്‌. ഒരു വനിതാ ഉദ്യോഗസ്ഥ തിരുവനന്തപുരത്ത്‌ നിന്ന് എറണാകുളത്തേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആയി വന്നു. അവര്‍ ഒരു കൊല്ലക്കാലം മാസം ശമ്പളം വാങ്ങാന്‍ വേണ്ടിമാത്രം ഒരുദിവസം എറണാകുളത്ത്‌ എത്തുമത്രേ. ഇത്‌ ഒരു അതിശയോക്തിയല്ല, സത്യം മാത്രം.

ഇങ്ങനെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരുന്ന് പണിയെടുക്കുന്നു എന്ന വ്യാജേന അവനവന്റെ കാര്യങ്ങള്‍ നടത്തുന്ന നല്ലൊരു പങ്ക്‌ ജീവനക്കാരുണ്ട്‌. അവര്‍ക്ക്‌ സര്‍ക്കാരിനോടോ ജനങ്ങളോടോ യാതൊരു ബാദ്ധ്യതയില്ല, ഉത്തരവാദിത്വങ്ങളില്ല. പ്രൈവറ്റ്‌ സ്ഥാപനങ്ങളില്‍ നല്ല പോലെ അദ്ധ്വനിച്ച്‌ ജോലി ചെയ്ത്‌ കിട്ടുന്ന കാശില്‍ നിന്ന് ഗവര്‍ണ്മെന്റിന്‌ ടാക്സ്‌ കൊടുക്കുന്ന നിരവധിപേരുണ്ട്‌. ആ കാശില്‍ നിന്ന് കൂടിയാണ്‌ ഇത്തരം ആണും പെണ്ണും കെട്ടവര്‍ക്ക്‌ ശമ്പളം കൊടുക്കുന്നതിന്റെ ഒരു പങ്ക്‌ കിട്ടുന്നത്‌ എന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്ന്.

ഗവര്‍ണ്‍മന്റ്‌ ഓഫീസുകളില്‍ പഞ്ചിംഗ്‌ സിസ്റ്റം കൊണ്ടുവന്നപ്പോള്‍ എന്തായിരുന്നു പുകില്‌? അവനവന്റെ ജോലി സമയം രേഖപ്പെടുത്തുന്നതില്‍ ഭയമുള്ളത്‌ തന്നെ അവര്‍ ചെയ്യുന്നത്‌ കള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ്‌.

ഇവിടെ സത്യസന്ധരായ പത്രപ്രവര്‍ത്തകരും കുറഞ്ഞ്‌ വരുന്നു. ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള പത്രങ്ങളോ പത്രപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കിയശേഷം അവിടങ്ങളില്‍ ഒരു സര്‍വ്വേ നടത്തട്ടെ. കൃത്യമായി അവിടങ്ങളിലെ ജീവനക്കാരുടെ ജോലിയെക്കുറിച്ചും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ചും ജനങ്ങളെ അറിയിക്കട്ടെ. യാതൊരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങുന്നവരുടെ മുഖം മൂടി വലിച്ചെറിയട്ടെ. എന്തിനാണ്‌ നമുക്ക്‌ അങ്ങനെയുള്ള സ്ഥാപനങ്ങള്‍? വല്ലപ്പോഴും മാത്രമേ ജോലിയുള്ളൂ എന്ന തരം സ്ഥാപനങ്ങളില്‍ അവരെ മറ്റ്‌ മേഖലകളില്‍ കൂടി ട്രെയിന്‍ ചെയ്ത്‌ കൂടുതല്‍ പ്രൊഡക്റ്റീവ്‌ ആക്കുകയല്ലേ വേണ്ടത്‌?

നമുക്ക്‌ ഇവിടെ കൃത്യമായ ട്രാക്കിംഗ്‌ മെക്കാനിസം ആണ്‌ വേണ്ടത്‌. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ ആക്റ്റിവിറ്റീസ്‌ ട്രാക്ക്‌ ചെയ്യാന്‍ ഒരു സംവിധാനം വേണം. സെന്റ്രലൈസ്ഡ്‌ ആയി ഇവയെ മോണിറ്റര്‍ ചെയ്യാനും സാധിക്കണം. ഓരോ സ്ഥാപനങ്ങളിലും ജോലിയുടെ പ്രത്യേകതകളനുസരിച്ച്‌ ടാസ്ക്‌ കൃത്യമായി വിഭജിച്ച്‌ കൊടുക്കാനും അതിന്റെ സ്റ്റാറ്റസ്‌ അവരെക്കൊണ്ട്‌ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യിക്കാനും സാധിക്കണം. അതുപയോഗിച്ച്‌ ഓരോരുത്തരുടേയും പ്രൊഡക്റ്റിവിറ്റി അളക്കാനുള്ള സംവിധാനങ്ങള്‍ വേണം.

ഇതൊക്കെ എന്റെ സ്വപ്നങ്ങള്‍ മാത്രം..

പക്ഷെ, ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്‌. ഇന്നത്തെ തൊഴില്‍ രീതികളും ജീവനക്കാരുടെ അവകാശങ്ങളും സംഘടനകളും അത്തരം നടപടികളോട്‌ എന്നും വിരോധം പുലര്‍ത്തുന്നവരാണെന്നതാണ്‌ കഷ്ടം.

ശക്തമായതും ദിശാബോധമുള്ളതുമായ സര്‍ക്കാരും, ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥരും ജനങ്ങളുടെ സപ്പ്പോര്‍ട്ടോടെ ഇത്തരം നടപടികളുമായി മുന്നോട്ട്‌ വരികയും പതുക്കെ പതുക്കെ ഓരോ മേഖലകളായി കമ്പ്യൂട്ടര്‍ വത്ക്കരിക്കുകയും ചെയ്ത്‌ ആ ലക്ഷ്യത്തിലേയ്ക്ക്‌ അടുക്കാന്‍ കഴിയുമെന്ന് ഞാന്‍ ആശിക്കുന്നു.

4 comments:

സൂര്യോദയം said...

പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പല പ്രവര്‍ത്തങ്ങളും നമുക്ക്‌ യാതൊരു തരത്തിലും യോജിക്കാന്‍ കഴിയാത്തവയാണ്‌. നാണം കെട്ട ഒരു വര്‍ഗ്ഗം തന്നെ ഇപ്പോള്‍ നിലവിലുണ്ട്‌ എന്നതാണ്‌ സത്യം. സത്യസന്ധമായി കഠിനാദ്ധ്വാനം ചെയ്യുന്ന നല്ലൊരുവിഭാഗം ആളുകളും ഇവര്‍ക്കിടയിലുണ്ട്‌ എന്നത്‌ വിസ്മരിക്കാനാവാത്ത വസ്തുതയാണ്‌.

കുഞ്ഞന്‍ said...

മാഷെ നല്ലൊരു ലേഖനം, ധാര്‍മ്മിക രോഷം കൊള്ളുക മാത്രമെ ചെയ്യൂ, ഈ പറയുന്ന മാഷിന് സര്‍ക്കാര്‍ ജോലി കിട്ടിയെന്നിരിക്കട്ടെ,ആദ്യം കുറെ ഏറു പിടിച്ച് നടക്കും, അവസാനം ശ്വാസം മുട്ടുമ്പോള്‍ അറിയാതെ ഏറു പുറത്തേയ്ക്കു പോകും. എല്ലാ അമ്മായിയമ്മയും മരുമകളാ‍യിരുന്നു എന്ന പ്രമാണം തന്നെ..

“ശക്തമായതും ദിശാബോധമുള്ളതുമായ സര്‍ക്കാരും, ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥരും“ കേരളത്തിലൊ ഇന്ത്യയിലൊ..? എത്ര മനോഹരമായ ഒരിക്കലും നടക്കാത്ത സ്വപ്നം! കാലം ചെല്ലുന്തോറും ദിശബോധം കൂടിക്കൂടി വരുന്നത് നമ്മള്‍ സാക്ഷിയാണല്ലൊ..!

സഹയാത്രികന്‍ said...

മാഷേ നല്ല ലേഖനം....

പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സ്ഥിതി ഇത് തന്നെ...മാഷ് പറഞ്ഞപോലെ പഞ്ചിംങ്ങ് സിസ്റ്റം വരുന്നെന്ന് കേട്ടപ്പോള്‍ എന്തായിരുന്നു പുകില്‍...

ഞാന്‍ ആദ്യം ജോലി ചെയ്തിരുന്ന ഒരു പ്രൈവറ്റ് കമ്പനിയില്‍ 8.00 മണിയായിരുന്നു ഡ്യൂട്ടി റ്റൈം... 8.05 വരെ നമുക്ക് കേറാമായിരുന്നു അത് കഴിഞ്ഞാല്‍ പഞ്ച് ചെയ്യാന്‍ അനുവദിക്കില്ല... വേണേല്‍ പണിക്ക് കേറാം... പക്ഷേ ഹാഫ് ഡേ ലീവ് പോകും....അത് പോലെത്തന്നെ ഇറങ്ങുമ്പോഴും... നേരത്തേ ഇറങ്ങണന്നുവച്ചാല്‍ സ്പെഷ്യല്‍ പെര്‍മിഷന്‍ എടുക്കണമായിരുന്നു... .. അതു പോലെല്ലാം വരണം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും...

എല്ലാം നല്ലപടിയായ് നടക്കും എന്ന് കരുതാം...
:)

ശ്രീ said...

നല്ല പോസ്റ്റ്.
:)