Friday, April 11, 2008

വോട്ട്‌ സംവരണം

ഒരു നാട്ടിന്‍ പ്രദേശത്തെ രാമന്‍ നായരുടെ ചായക്കടക്കവലയിലെ പതിവ്‌ കുശലവര്‍ത്തമാനങ്ങള്‍....


ദേവസിച്ചേട്ടന്‍: "എടാ ദിനേശാ.... നിന്റെ മോന്‍ എഞ്ചിനീയറിങ്ങിന്‌ പഠിക്കുവാ അല്ലയോ???... "

ദിനേശന്‍: "അതേ ദേവസ്സിയേട്ടാ.... അവന്‍ ഹോസ്റ്റലില്‍ നിന്നാ പഠിക്കുന്നേ.... ദേവസ്സിയേട്ടന്റെ അനിയന്റെ മോനും അങ്ങനെ ഏതാണ്ടല്ലേ പഠിക്കുന്നേ?"

ദേവസിച്ചേട്ടന്‍: "പിന്നേ.. അവന്‍ ഏതോ വല്ല്യ എഞ്ചിനീര്‍ ആവാനാ പഠിക്കുന്നേ.. "

രാമന്‍ നായര്‍: "അതിന്‌ ദേവസ്സ്യേട്ടാ... ആ കൊച്ചന്‌ വല്ല്യ മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ലാന്നാണല്ലോ കേട്ടത്‌.... "

ദിനേശന്‍: "അത്‌ പിന്നെ രാമന്‍ നായരേ.. അവന്‍ പള്ളിക്കാര്‌ നടത്തുന്ന ഏതോ കോളേജില്‍ തന്നെ സീറ്റ്‌ തരപ്പെടുത്തി.. ഇവര്‍ക്കൊക്കെ വല്ല്യ പിടിപാടല്ലേ..."

ദേവസ്സിയേട്ടന്‍: "ദിനേശോ... അങ്ങനെ അങ്ങ്‌ കൊച്ചാക്കാതെ... നീ ഒ.ബി.സി. സംവരണം ഒപ്പിച്ചല്ലേ മോന്‌ സീറ്റ്‌ വാങ്ങിയത്‌?? ഇല്ലേല്‍ കാണായിരുന്നു.... ഞങ്ങളുടെ കാര്യം അങ്ങനെയല്ലാ... ഇനി ആ സംവരണം കിട്ടിയില്ലേലും ഒരു സീറ്റൊപ്പിക്കാന്‍ പറമ്പിലെ ഒരു മാസത്തെ തേങ്ങാ പറക്കി വിറ്റാല്‍ മതി...."

ദിനേശന്‍: "അയ്യോ ചേട്ടാ.. ഞാന്‍ അത്‌ ഉദ്ദേശിച്ച്‌ പറഞ്ഞതല്ലാട്ടോ.... നിങ്ങളുടെ വീട്ടുകാരുടെ സാമ്പത്തികസ്ഥിതി അറിയാത്തവര്‍ ആരേലും ഉണ്ടോ ചേട്ടാ ഈ നാട്ടില്‍?"

അവരുടെ ഇടയിലേയ്ക്ക്‌ ചായ ഗ്ലാസ്സുമായി രാമന്‍ നായര്‍ കടന്ന് വന്നു.

രാമന്‍ നായര്‍: "ദേവസ്സ്യേട്ടാ... ഈ സംവരണം കിട്ടാന്‍ എവിട്യാ അപേക്ഷ കൊടുക്കാ???.... കാര്യം നമ്മള്‌ നായരൊക്കെത്തന്നെ... പക്ഷേ... പിള്ളേര്‌ രണ്ടും പഠിക്കാന്‍ വല്ല്യ മോശമൊന്നുമായിരുന്നില്ലേലും എന്‍ഡ്രന്‍സ്‌ ഒന്നും കിട്ടിയില്ലന്നേ.... ഇനി താഴെ ഒരുത്തന്‍ ഉണ്ട്‌,,, അവന്‍ 12 ആം ക്ലാസ്സ്‌ കഴിയുമ്പോഴേയ്ക്ക്‌ ഒരു സംവരണം ഒപ്പിച്ചെടുക്കാന്‍ പറ്റുമോ എന്നറിയാനാ..."

അത്‌ കേട്ട്‌ ദിനേശനും ദേവസ്സിയേട്ടനും പൊട്ടിച്ചിരിച്ചു...

ദിനേശന്‍ : "എന്റെ രാമന്‍ നായരേ... നിങ്ങളൊക്കെ ഉയര്‍ന്ന മതക്കാരല്ലേ... നിങ്ങള്‍ക്കൊന്നും സംവരണം കിട്ടില്ലാ... പിന്നേയ്‌, എണ്ട്രന്‍സ്‌ കിട്ടണേല്‍ നല്ല തല വേണം... പ്ലസ്‌ ടൂ വിന്‌ മാര്‍ക്കുണ്ടായിട്ട്‌ മാത്രം കാര്യായില്ലാ... അറിയോ....??"

രാമന്‍ നായര്‍: "നായരായിപ്പോയത്‌ എന്റെ കുറ്റമല്ലല്ലോ... അതുകൊണ്ടെന്റെ പിള്ളേര്‍ എന്ത്‌ പിഴച്ചു.... പിള്ളേര്‍ വീട്ടില്‍ പറയുന്ന കേട്ടു... നിങ്ങളുടെ വീട്ടിലെ പിള്ളേര്‍ക്കൊക്കെ അവരേക്കാള്‍ എണ്ട്രന്‍സ്‌ പരീക്ഷയ്ക്ക്‌ റാങ്ക്‌ കുറവായിരുന്നൂന്ന്... എന്നിട്ട്‌ അവര്‍ക്ക്‌ അഡ്മിഷന്‍ കിട്ടി എന്ന് പറഞ്ഞ്‌ വിഷമിച്ച്‌ നടപ്പുണ്ടായിരുന്നു... ഞാനെന്ത്‌ കാട്ടാനാ..."

ദേവസ്സിയേട്ടന്‍: "അങ്ങനെ എല്ലാവര്‍ക്കും സംവരണം കൊടുക്കാന്‍ പറ്റുമോ രാമന്‍ നായരേ... അതിനൊക്കെ ഒരു നിയമോം മറ്റും ഇല്ലേ??"

രാമന്‍ നായര്‍: "എനിയ്ക്ക്‌ നിയമോം ഒന്നും പിടിയില്ല ദേവസ്സ്യേട്ടാ... പക്ഷേ, എനിയ്ക്ക്‌ ആലോചിച്ചിട്ട്‌ ഒരു കാര്യം മനസ്സിലായി.... കാശുള്ള വീട്ടിലെ പിള്ളേരടക്കം പലരും റാങ്ക്‌ കുറഞ്ഞിട്ടും അഡ്മിഷന്‍ കിട്ടി പഠിക്കുന്നൂ... അവര്‍ക്ക്‌ ഇങ്ങനെ കിട്ടിയില്ലേലും കാശ്‌ കൊടുത്ത്‌ പഠിക്കാന്‍ കെല്‍പുണ്ട്‌... എന്റെ കാര്യം അങ്ങനെയല്ലല്ലോ... മാര്‍ക്കുണ്ടായിട്ടും മതത്തിന്റെ പേരില്‍ അവറ്റകള്‍ ദേ ഗതിയില്ലാതെ നടക്കുന്നു... പിള്ളേര്‍ പറയുന്ന കേട്ടു, വല്ല സംവരണ ജാതിയിലുള്ള പെണ്‍കൊച്ചുങ്ങളേയേ പ്രേമിച്ച്‌ കെട്ടുന്നുള്ളൂ എന്ന്... അവരുടേ പിള്ളേര്‍ക്കെങ്കിലും രക്ഷകിട്ടുമല്ലോ എന്ന്..."

രാമന്‍ നായരുടെ വിഷമം കേട്ടുകൊണ്ട്‌ സ്ഥലത്തെ പ്രധാന സഖാവ്‌ 'ബാബുവും' കൂടെ അരിക്കച്ചോടക്കാരന്‍ സലീമിക്കയും...

ബാബു: "രാമേട്ടാ... അങ്ങനെ വിഷമിക്കാതെ... സാമ്പത്തിക സംവരണം വന്നാല്‍ ഒക്കെ ശരിയാവും..."

രാമന്‍ നായര്‍: "അതെന്തുവാ ബാബൂ...??"

ബാബു: "മതം നോക്കാതെ എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി വരുമാനം കുറഞ്ഞവര്‍ക്ക്‌ സംവരണം കൊടുക്കുന്ന രീതി വരും..."

സലീം: "അത്‌ നല്ലതാ ബാബൂ... അത്‌ വേണം.... അപ്പോ പിന്നെ ജാതിയുടേയും മതത്തിന്റേയും പേരില്‍ സംവരണം ഒന്നും ഉണ്ടാവില്ലല്ലോ... പാവപ്പെട്ടവന്‌ സംവരണം കിട്ടുകേം ചെയ്യും...

ദേവസ്സിയേട്ടന്‍: "പിന്നേ... വരും വരും.... കാര്യമൊക്കെ ശരി തന്നെ, അതിന്‌ ആരേലും സമ്മതിക്കോ.... സലീമേ.. നിന്റെ പിള്ളേര്‍ക്കോ വീട്ടുകാര്‍ക്കോ സംവരണം വേണ്ടാന്ന് നിനക്ക്‌ നിശ്ചയിക്കാന്‍ പറ്റുമോ...."

സലീം: "അല്ലാ... അത്‌..."

ദേവസ്സിയേട്ടന്‍: "ങാ... അതാ പറഞ്ഞത്‌.. അവനവന്റെ കാര്യം വരുമ്പോള്‍ ന്യായം വേറെയാണേലും ഒരുത്തനും സമ്മതിക്കുകേലാ.... നടക്കാന്‍ പോകുന്ന കാര്യം വല്ലോം പറ സഖാവേ..."

ബാബു: "ഈ രാജ്യത്തെ ഓരോരുത്തരുടേയും വരുമാനം സര്‍ക്കാറിന്‌ കണ്ട്‌ പിടിക്കാന്‍ സംവിധാനമില്ലാത്തതാ പ്രശ്നം... ഇപ്പോത്തന്നെ പല ബിസിനസ്സ്‌ കാരും വല്ല്യ വല്ല്യ കൃഷിക്കാരും അവരുടെ വരുമാനം ശരിക്ക്‌ തിട്ടപ്പെടുത്തി കൊടുക്കോ.. അത്‌ കണ്ട്‌ പിടിക്കാന്‍ വല്ല മാര്‍ഗ്ഗോം ഉണ്ടാ... ഇതിനൊക്കെ ഒരു സംവിധാനമാകുന്ന കാലത്തേ ഈ സാമ്പത്തികസംവരണം നടപ്പിലാവൂ..."

രാമന്‍ നായര്‍: "ബാബൂ... അങ്ങനെയൊക്കെ സംവിധാനം ഉണ്ടാവോ....???"

ബാബു: "അതിനിവിടെ സോഷ്യലിസം വരണം.. ഞങ്ങള്‍ അധികാരത്തില്‍ വരണം..."

രാമന്‍ നായര്‍: "അപ്പോ... എന്റെ കുട്ട്യോള്‍ടെ കുട്ടികള്‍ക്കും ഇത്‌ തന്നെ ഗതി, അല്ലേ???"

ദിനേശന്‍: "രാമന്‍ നായരേ... നിങ്ങളുടെ മുന്‍ തലമുറക്കാര്‍ ഈ താഴ്‌ന്ന ജാതിക്കാരുടെ സ്വത്തും അവകാശങ്ങളുമൊക്കെ പിടിച്ച്‌ വച്ച്‌ ജീവിച്ചിരുന്നു.... അതോണ്ടാണ്‌ അങ്ങനെ ക്ഷീണം സംഭവിച്ചവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ സംവരണം കണ്ടുപിടിച്ചത്‌, അറിയോ?.."

രാമന്‍ നായര്‍: "എന്റെ ദിനേശാ... ആര്‌ പിടിച്ച്‌ വച്ചൂന്നാ.... അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടേല്‍ അതിനിപ്പോഴാണോ കണക്ക്‌ തീര്‍ക്കുന്നേ... വിരോധല്ല്യാന്നേ... പക്ഷേ, അതിന്‌ പാവം ഞങ്ങടെ പിള്ളേര്‌ എന്ത്‌ പിഴച്ചൂ... ദേ.. ആ ശാന്തിക്കാരന്‍ ഗോവിന്ദന്‍ പോറ്റിയുടെ മോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു... എന്നിട്ടിപ്പോ എന്തായി... അവിടെ വല്ല കെട്ടിയിരുപ്പും സ്വത്തും വല്ലോം ഉണ്ടോ... ആ കൊച്ചന്‍ ഇപ്പോ ഏതോ അമ്പലത്തില്‍ ശാന്തിപ്പണിയാ ചെയ്യണേ..."

ദിനേശന്‍: "അതിനെന്താ.. ഇപ്പോ അതൊക്കെ നല്ല വരുമാനമല്ലേ.... മാത്രമല്ലാ... മറ്റുള്ളോര്‍ക്ക്‌ ആ പണി ചെയ്യാന്‍ പറ്റുമോ..."

രാമന്‍ നായര്‍: "ദിനേശാ... അതൊക്കെ ശരി തന്നേ.. പക്ഷേ... ഗതിയില്ലാത്തവനല്ലേ സംവരണം കൊടുക്കേണ്ടേ... ഇല്ലാത്തവന്‍ ഏത്‌ ജാതീം മതോം ആയിക്കോട്ടെ... ഇതിപ്പോ.. "

രാമന്‍ നായര്‍ മുഴുമിപ്പിക്കാതെ കാലി ഗ്ലാസ്സുമായി ഉള്ളിലേയ്ക്ക്‌ പോയി.

ബാബു: "സത്യാ രാമേട്ടന്‍ പറഞ്ഞത്‌.... ഇപ്പോ സംവരണം കിട്ടാത്തവരാ കുറവ്‌... അവരെയാ ന്യൂനപക്ഷം എന്ന് പറയേണ്ടത്‌.. പ്രത്യേകിച്ച്‌ കേരളത്തില്‍... എല്ലാ രാഷ്ട്രീയക്കാര്‍ക്കും ന്യൂനപക്ഷം എന്ന പേരില്‍ വോട്ട്‌ വേണം... അതുകൊണ്ട്‌ കുറേ പേര്‍ക്ക്‌ നീതി നിഷേധിച്ച്‌ വേറെ കുറേ പേരുടെ വോട്ട്‌ നേടുക തന്നെ... പിന്നെ, കുറേ ഭരണഘടനാ വകുപ്പുകളും കോടതികളും.... അതൊന്നും മാറ്റി മറയ്ക്കാന്‍ ആര്‍ക്കും വയ്യ.... അത്ര തന്നേ..."

സലീം: "ബാബൂ... ഇങ്ങടെ പാര്‍ട്ടീം ഈ വോട്ടും ന്യൂനപക്ഷോം ഒക്കെ നോക്കിത്തന്ന്യാ കളിക്കണേ....അതില്ലേല്‍ അവര്‍ക്ക്‌ ഉള്ള സപ്പോര്‍ട്ടും പോക്കാ.... ഇങ്ങളും സാമ്പത്തികസംവരണത്തിന്റെ കാര്യത്തില്‍ പിന്തുണയ്ക്കോ? "

ബാബു: "പാര്‍ട്ടീടെ നിലപാടും മറ്റുമല്ലാ ഞാന്‍ പറഞ്ഞത്‌... എനിക്ക്‌ ശരിയെന്ന് തോന്നീതാ...അതിപ്പോ ഏത്‌ പാര്‍ട്ടിയായാലും സത്യം നീതി എന്നൊക്കെയുള്ളത്‌ മാറ്റാന്‍ പറ്റുമോ... ങാ.. എന്നെങ്കിലും മാറുമായിരിയ്ക്കും..."

ദേവസ്സിയേട്ടന്‍: "രാമന്‍ നായരേ.. അപ്പോ ശരീ... കുറച്ച്‌ പണീണ്ട്‌ വീട്ടില്‍ പോയിട്ട്‌...."

ദേവസ്സിയേട്ടനും ദിനേശനും പതുക്കെ എഴുന്നേറ്റു....

രാമന്‍ നായര്‍ ഗ്ലാസ്സുകള്‍ കഴുകുന്നതില്‍ വ്യാപൃതനായി.