Monday, July 30, 2007

അനിര്‍വ്വചനീയ സത്യങ്ങള്‍ - 2

*രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ അച്ചാച്ചന്‍ അത്യാസന്ന നിലയില്‍ കിടക്കുകയാണ്‌.

അച്ഛനും അമ്മയും നാലാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിയും, അച്ചാച്ചനും അച്ചമ്മയും അടങ്ങിയ കുടുംബം.

അവള്‍ക്ക്‌ അച്ചാച്ചനോടായിരുന്നു കൂടുതല്‍ അടുപ്പം... ചേച്ചിക്ക്‌ അച്ചമ്മയോടും...

അച്ചാച്ചന്‍ നന്നായി പുകവലിയ്കുമായിരുന്നു. അദ്ധ്യാപകനായ ഏകമകന്‍ (അവളുടെ അച്ഛന്‍) താല്‍പര്യപ്പെട്ടിട്ടും അച്ചാച്ചന്‍ പുകവലി ഉപേക്ഷിച്ചില്ല. ഒടുവില്‍ തൊണ്ടയില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി ചികിത്സ തുടങ്ങി. പലതവണ ആശുപത്രിയില്‍ പോയി ചികില്‍സിച്ചു. ഒടുവില്‍ തൊണ്ടയില്‍ ഒരു ദ്വാരം ഉണ്ടാവുകയും അത്‌ സ്ഥിരമായി ഡ്രസ്സ്‌ ചെയ്യുകയും വേണ്ടിവന്നു. മകന്‍ തന്നെ അത്‌ ഡ്രസ്സ്‌ ചെയ്യും. പക്ഷെ, അത്‌ കഴിഞ്ഞാല്‍ തലകറക്കം മൂലം കസേരയില്‍ തളര്‍ന്നിരിക്കുമെന്ന് മാത്രം.

സംസാരശേഷി നഷ്ടപ്പെട്ട അച്ചാച്ചന്‍ കട്ടിലില്‍ തട്ടിയാണ്‌ വിളിക്കുക. തൊട്ടടുത്ത്‌ തന്നെ അച്ചമ്മ ഉണ്ടാകും. സീരിയസ്സായപ്പോള്‍ അവളെയും ചേച്ചിയെയും ആ മുറിയില്‍ നിന്ന് മാറ്റി. അല്ലെങ്കില്‍ അവള്‍ എപ്പോഴും അച്ചാച്ചനോട്‌ കൂടെ തന്നെയായിരുന്നു.

ഒടുവില്‍, അച്ചാച്ചന്റെ മരണം ആസന്നമായതായി എല്ലാവര്‍ക്കും മനസ്സിലായി. വേണ്ടപ്പെട്ടവരെല്ലാം വന്ന് കാണുകയും വെള്ളം കൊടുക്കുകയും വരെ ചെയ്തു. രാത്രി അച്ചന്റെ കൂട്ടുകാരും ചില നാട്ടുകാരും ഉറക്കമൊഴിച്ച്‌ വീട്ടില്‍ തന്നെയുണ്ടാകും. ഒന്ന് രണ്ട്‌ ദിവസം ഇങ്ങനെ കഴിഞ്ഞിട്ടും അവസ്ഥയില്‍ യാതൊരു മാറ്റവുമില്ല. ആരോ എന്തോ കൊടുക്കാന്‍ പ്രതീക്ഷിച്ച്‌ കാത്ത്‌ കിടക്കുന്ന ഒരു പ്രതീതി തോന്നി പലരും വെള്ളം കൊടുത്തു. ഒടുവില്‍ ആണ്‌ വീട്ടുകാര്‍ക്ക്‌ തോന്നിയത്‌ അച്ചാച്ചന്റെ പ്രിയപ്പെട്ട കൊച്ചുമക്കള്‍ മാത്രം വെള്ളം കൊടുത്തിട്ടില്ല എന്ന്.

രാത്രി തന്നെ അവളെയും ചേച്ചിയെയും വിളിച്ചുണര്‍ത്തി. അച്ചാച്ചന്‌ വായില്‍ വെള്ളം ഒഴിച്ച്‌ കൊടുക്കുവാന്‍ അവരെ കൊണ്ട്‌ ചെന്നു.

അവള്‍ വെള്ളം ഒഴിച്ച്‌ കൊടുത്ത്‌ ആ വെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ അച്ചാച്ചന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ചാലുകള്‍ ഒഴുകുന്നത്‌ കണ്ട്‌ അവിടെ നിന്നവരെല്ലാം വിങ്ങിപ്പൊട്ടി.

അവളും ചേച്ചിയും വെള്ളം കൊടുത്ത്‌ അല്‍പ സമയത്തിനകം അവരുടെ പ്രിയപ്പെട്ട അച്ചാച്ചന്‍ ഈ ലോകത്ത്‌ നിന്ന് യാത്രപറഞ്ഞു.

രണ്ട്‌ ദിവസം പ്രാണന്‍ ആ ശരീരത്തില്‍ നിലനിന്നത്‌ തന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമക്കളുടെ കയ്യില്‍ നിന്ന് വെള്ളം കുടിക്കാനായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവര്‍ വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

അന്നത്തെ *ആ രണ്ടാം ക്ലാസ്സുകാരിയാണ്‌ ഇന്ന് എന്റെ ഭാര്യ.

Tuesday, July 24, 2007

അനിര്‍വ്വചനീയസത്യങ്ങള്‍ - 1

സംഭവം നടക്കുന്നത്‌ മലേഷ്യയില്‍.... എന്റെ ഒരു സുഹൃത്തിന്റെ അനുഭവം അവരുടെ സമ്മതത്തോടെ ഇവിടെ അവതരിപ്പിക്കുന്നു. നിത്യയുടേത്‌ ഒരു സന്തുഷ്ടകുടുംബം...

നിത്യയും ഭര്‍ത്താവും സ്വന്തം ബിസിനസ്സ്‌ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു... നിത്യയുടെ അമ്മ മലയാളിയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അമ്മ മലേഷ്യയില്‍ വന്ന് സെറ്റില്‍ ആയതാണ്‌. അമ്മ കല്ല്യാണം കഴിച്ചത്‌ ഒരു ശ്രീലങ്കക്കാരനെയും...

അവര്‍ക്കൊരു മകനുണ്ട്‌.. കുട്ടിയ്ക്ക്‌ 2 വയസ്സായതുമുതല്‍ കുട്ടിയില്‍ അവര്‍ ഒരു പ്രത്യേക അവസ്ഥാവിശേഷം കണ്ടെത്തി. ദിവസവും വെളുപ്പിന്‌ 2 മണിയായാല്‍ കുട്ടി എഴുന്നേറ്റിരുന്ന് കരയും... അതും എന്തോ കാണുന്നതായി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ നിര്‍ത്താതെയുള്ള കരച്ചില്‍... എങ്ങനെയൊക്കെ സാന്ത്വനിപ്പിച്ചാലും നിര്‍ത്താത്ത ഭയപ്പാടോടെയുള്ള കരച്ചില്‍...നേരം വെളുത്ത്‌ 6 മണിയായാല്‍ കുട്ടി വീണ്ടും സുഖമായി ഉറങ്ങും..

കുറച്ചു നാള്‍ ഇത്‌ തുടര്‍ന്നപ്പോള്‍ അവര്‍ ഡോക്ടറെ സമീപിച്ചു. പരിശോധനകളില്‍ നിന്ന് കുട്ടിയ്ക്ക്‌ യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചു. പക്ഷെ, കുട്ടിയുടെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിരുന്ന് നിര്‍ത്താതെയുള്ള കരച്ചിലിനുമാത്രം ശമനമില്ല.

ചില ബന്ധുക്കള്‍ കണ്ടെത്തിയ കാരണമെന്തെന്നാല്‍ കുട്ടി ഏതോ അദൃശ്യരൂപം കാണുന്നുവെന്നാണ്‌. ഏതെങ്കിലും ആത്മാവോ മറ്റോ ആണെന്ന സംശയം.

ഒരു ഹനുമാന്റെ അമ്പലമുണ്ടെന്നും അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ സൗഖ്യമാകുമെന്നും ചിലര്‍ ഉപദേശിച്ചു. എല്ലാ മാര്‍ഗ്ഗവും പരീക്ഷിക്കാന്‍ തയ്യാറായ അവര്‍ ആ അമ്പലത്തില്‍ പോകാന്‍ തീരുമാനിച്ചു.

ഒട്ടും ആര്‍ഭാടമില്ലാത്ത കൃത്യമായ ബോര്‍ഡ്‌ പോലും ഇല്ലാത്ത ഒരു പഴയ അമ്പലം... അവര്‍ അവിടെ ചെന്ന് പ്രാര്‍ത്ഥിക്കുകയും പൂജനടത്താന്‍ താല്‍പര്യപ്പെടുകയും ചെയ്തു.

അവിടെ ഉണ്ടായിരുന്നത്‌ വയസ്സായ ഒരു സന്യാസിയായിരുന്നു. ഇദ്ദേഹം മലയാളിയാണ്‌. ആ സന്യാസി ഇവരോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ കേട്ട്‌ ധ്യാനിച്ച്‌ അയാള്‍ പറഞ്ഞത്‌ കുട്ടി കാണുന്നത്‌ ദുഷ്ടശക്തികളെ അല്ല എന്നാണത്രേ... തുടര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും കുറച്ച്‌ ഭസ്മം അവര്‍ക്ക്‌ നല്‍കുകയും ചെയ്തു. ഉറങ്ങുന്നതിനുമുന്‍പ്‌ ഈ ഭസ്മം കുട്ടിയുടെ കിടയ്ക്കയില്‍ വിതറുവാന്‍ ആവശ്യപ്പെട്ടു.

അവര്‍ തിരികെ വീട്ടിലെത്തി. ആ സന്യാസി നിര്‍ദ്ദേശിച്ച പ്രകാരം കുട്ടി ഉറങ്ങുന്നതിനുമുന്‍പ്‌ അവര്‍ ഭസ്മം കിടയ്ക്കയില്‍ വിതറി.

അവരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ അന്ന് രാത്രി കുട്ടി കാര്യമായ തടസ്സങ്ങളില്ലാതെ ഉറങ്ങി. ഉറക്കത്തില്‍ അല്‍പം അസ്വസ്ഥതയും ചില ജല്‍പനങ്ങളും മാത്രമേ അന്ന് സംഭവിച്ചുള്ളു. പതുക്കെ പതുക്കെ ആ കുട്ടി പൂര്‍ണ്ണമായി സുഖം പ്രാപിച്ചു.

അല്‍ഭുതകരമായ ഈ സത്യം കണ്ട്‌ അവര്‍ ഈ അമ്പലത്തിലേക്ക്‌ സ്ഥിരമായി സംഭാവന ചെയ്യാമെന്ന് മനസ്സില്‍ ഉറപ്പിച്ചു. മാസം തോറും ഇത്‌ നടത്തിവരികയും ചെയ്തു.

പതുക്കെ പതുക്കെ അവരുടെ ബിസിനസ്സ്‌ വ്യാപിക്കുകയും രണ്ടുപേരും കൂടുതല്‍ തിരക്കാകുകയും ചെയ്തു. സമയക്കുറവുമൂലം ഈ അമ്പലത്തെക്കുറിച്ചും സ്ഥിരമായി കൊടുത്തിരുന്ന സംഭാവനയെക്കുറിച്ചും അവര്‍ മറന്നു.

ഒരു മാസം മുന്‍പ്‌.....

കുട്ടിയ്ക്ക്‌ വല്ലാത്ത ഛര്‍ദ്ദിയും പനിയും... ഡോക്ടറെ കണ്ട്‌ മരുന്ന് കഴിച്ചിട്ടും യാതൊരു കുറവും ഇല്ല. കുട്ടി ഭക്ഷണം കഴിക്കുന്നേയില്ല... അവര്‍ക്ക്‌ വല്ലാത്ത ആവലാതിയായി. നാട്ടില്‍ കുട്ടികളെ ബാധിക്കുന്ന ഇത്തരം ഒരു വൈറസ്‌ ഇറങ്ങിയിട്ടുണ്ടെന്ന വിവരം ചില സുഹൃത്തുക്കളില്‍ നിന്ന് കിട്ടുകയും ചെയ്തത്‌ അവരെ കൂടുതല്‍ വ്യാകുലരാക്കി.

ഒരു രാത്രി ഉറക്കത്തില്‍ നിത്യ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഹനുമാന്റെ ഒരു പ്രതിമയും അതില്‍ നിന്ന് അവര്‍ മറന്നുപോയതിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു അശരീരിയും...

അവള്‍ ഈ വിവരം ഭര്‍ത്താവിനോട്‌ പറയുകയും പിറ്റേന്ന് തന്നെ ആ അമ്പലത്തിലെത്തി സംഭാവന ചെയ്യുകയും ചെയ്തു.

തിരികെ വീട്ടിലെത്തിയപ്പോഴെയ്ക്കും കുട്ടിയില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. ഛര്‍ദ്ദി നിലയ്ക്കുകയും പനിയില്‍ കുറവുണ്ടാകുകയും ചെയ്തു. കുട്ടി ഭക്ഷണം കഴിക്കാനും തുടങ്ങി. പിറ്റേന്ന് നേരം വെളുത്തപ്പോഴെയ്ക്കും കുട്ടി പൂര്‍ണ്ണസുഖം പ്രാപിക്കുകയും ചെയ്തു.

ഇത്തരം അസ്വാഭാവികതകളിലോ പൂജകളിലോ ഒന്നും വിശ്വാസമില്ലാതിരുന്ന അവര്‍ ഇന്ന് പലതിലും വിശ്വസിക്കുന്നു. ഇതിന്റെ സങ്കീര്‍ണ്ണതകളോ നിര്‍വ്വചനങ്ങളോ നല്‍കാന്‍ കഴിയില്ലെങ്കിലും അനുഭവിച്ചറിഞ്ഞതിനാല്‍ സത്യമെന്ന് വിശ്വസിക്കാതെ വയ്യല്ലോ...

അന്ധവിശ്വാസമെന്നോ യാദൃശ്ചികമെന്നോ തോന്നാവുന്ന പല വ്യാഖ്യാനങ്ങളും കൊടുക്കാവുന്ന ചില കാര്യങ്ങള്‍... വിശ്വാസമില്ലാത്ത പലതിലും നമുക്ക്‌ നിര്‍വ്വചിക്കാന്‍ കഴിയാത്ത പലതും ഉണ്ടെന്നത്‌ ഒരു സത്യം... ഇതില്‍ ഈശ്വരവിശ്വാസമോ നിരീശ്വരവാദമോ അല്ല വിഷയം... അനിര്‍വ്വചനീയത തന്നെ....

Sunday, July 22, 2007

ഇടയന്മാര്‍ ലേഖനമെഴുതുമ്പോള്‍

രംഗം 1
മെത്രാന്മാരുടെ ഇടയലേഖനത്തെപ്പറ്റി വിളംബരം ചെയ്തുകൊണ്ട്‌ ഒരു വാഹനം കടന്നു പോകുന്നു...

"മാര്‍ ഗെയിംസ്‌ പഴയാറ്റില്‍, മാര്‍ വന്‍ കുഴി, മാര്‍ താഴത്ത്‌ തുടങ്ങിയവര്‍ പുറപ്പെടുവിച്ച ഇടയലേഖനങ്ങള്‍ പള്ളികളില്‍ വായിച്ചത്‌ നിങ്ങള്‍ കേട്ടുകാണുമല്ലോ.... നമ്മുടെ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ... സോറി... സോറി.... കുടുംബയോഗങ്ങളില്‍ ഇതിനെക്കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്യുന്നതായിരിയ്ക്കും..."

അനൗണ്‍സ്‌ മെന്റ്‌ കേട്ട്‌ കവലയില്‍ നിന്നിരുന്ന ദാമുവേട്ടന്‍ മത്തായിച്ചനോട്‌ ഒരു ചോദ്യം..

"ടാ മത്തായി... ഇതെന്തുവാടാ ഈ ഇടയലേഖനം... ഇത്‌ എഴുതുന്നവരൊക്കെ ഒരു ഓള്‍ഡ്‌ മോഡല്‍ ആണെന്ന് തോന്നുന്നു... ഒരു പിന്തിരിപ്പന്‍... പേരുകള്‍ കണ്ടോ.... പഴയാറ്റ്‌, കുഴി, താഴ്ച എന്നൊക്കെ..."

"ഡേ.. ഡേ... ദാമൂ.... മെത്രാന്മാരെ തോട്ട്‌ കളിക്കല്ലേ... പേരില്‍ തൊട്ട്‌ കളിക്കല്ലേ... പേര്‌ നോക്കിയാണോ ആള്‍ക്കാരെ മനസ്സിലാക്കുന്നേ... ഉദാഹരണത്തിന്‌ 'വിജയന്‍' ... ഈയിടെയായി ഇങ്ങേരുടെ സ്ഥിതിയെന്താ... പിന്നെ അച്ചുതാനന്ദന്‍ എന്ന് പറഞ്ഞാല്‍ എന്താ... ആനന്ദമുള്ള അച്ചു എന്നല്ലേ... എന്നിട്ട്‌ എവിടെ ആനന്ദം... അതാ പറഞ്ഞത്‌... പേരില്‍ വല്ല്യ കാര്യമൊന്നുമില്ലെന്ന്.."

ദാമു: "ഓ... വിട്ടുകള മാത്താ... ഞാന്‍ വെറുതേ പറഞ്ഞതാ.. നിങ്ങളുടെ ബ്രാഞ്ച്‌ കമ്മിറ്റികളില്‍ ഇനി ഇടയലേഖനത്തിന്റെ ചര്‍ച്ച നടക്കും അല്ലേ...??"

മാത്തച്ചന്‍: "ബ്രാഞ്ചല്ലേടേയ്‌... കുടുംബയോഗങ്ങള്‍... ങാ... നോക്കട്ടെ... തല്ലും തെറിവിളിയും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു എന്റെ പൊന്നുതമ്പുരാനേ..."

രംഗം 2
കുടുംബയോഗത്തില്‍ ഇടയലേഖനത്തിന്റെ ചര്‍ച്ച .....

വികാരിയച്ചന്‍: "ഇടയലേഖനത്തില്‍ പറഞ്ഞപോലെ ന്യൂനപക്ഷങ്ങളായ നമുക്ക്‌ അനുവദിച്ചുതന്നിരിയ്ക്കുന്ന മതസ്വാതന്ത്ര്യത്തെ, അവകാശങ്ങളെ ചിലര്‍ നിഷേധിക്കുന്നു. അവരുടെ പ്രത്യയശാസ്ത്രങ്ങളും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കുന്നു... ഇതിനെതിരെ നാം ജാഗ്രതാസമിതികളും അവകാശസംരക്ഷണസമിതികളും ഉണ്ടാക്കണം... നിങ്ങളുടെ അഭിപ്രായങ്ങളും സാന്നിധ്യവും ഇതിനെല്ലാം വേണം.."

ഇത്‌ കേട്ട്‌ വര്‍ക്കിച്ചന്‍ എഴുന്നേറ്റു..

വര്‍ക്കിച്ചന്‍: "അച്ചോ... കാര്യങ്ങള്‍ അത്ര ക്ലിയറല്ല... ഏത്‌ അവകാശമാണച്ചോ നിഷേധിച്ചത്‌? ഈ മതസ്വാതന്ത്ര്യം എന്ന് വച്ചാല്‍ കൂറ്‌ മാറ്റി നമ്മുടെ കക്ഷിയില്‍ ചേര്‍ക്കുന്ന ഇടപാട്‌ ആണോ ഉദ്ദേശിച്ചത്‌?"

അച്ചന്‍ ചെറുതായൊന്നു ഞെട്ടി.. എന്നിട്ട്‌ അടുത്തിരിക്കുന്ന പള്ളിക്കമ്മിറ്റി മെംബര്‍ ചാക്കോച്ചനോട്‌ ചെവിയില്‍ ഒരു ചോദ്യം.."ലവന്‍ കമ്മ്യൂണിസ്റ്റാണോ??"

ചാക്കോച്ചന്‍: "അച്ചോ... അങ്ങേരുടെ പിള്ളേര്‍ കുറച്ച്‌ അക്ഷരാഭ്യാസമുള്ളോരാ... അവര്‌ പഠിപ്പിച്ച്‌ വിട്ടതായിരിയ്ക്കും... അച്ചന്‍ പേടിക്കണ്ടാ... മറുപടി കൊടുക്കാം.."

അച്ചന്‍: "കുഞ്ഞാടേ വര്‍ക്കീ... നിന്റെ ചോദ്യം നല്ലത്‌ തന്നെ... ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചാലേ നമുക്ക്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറ്റൂ...." (ഇതും പറഞ്ഞ്‌ അച്ചന്‍ ഒരു കയ്പുള്ള ഒരു പുഞ്ചിരി പൊഴിച്ചു.. എന്നിട്ട്‌ തുടര്‍ന്നു)
"നമുക്ക്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവകാശമുണ്ട്‌... അതുപോലെ തന്നെ അതിന്റെ ഫീസും നമ്മുടെ ഇഷ്ടത്തിന്‌ വാങ്ങാന്‍ നമുക്ക്‌ തന്നെയല്ലേ അവകാശം???.. ഉദഹരണത്തിന്‌.. ഒരു കച്ചോടം തുടങ്ങുന്നൂന്ന് വക്കുക... അങ്ങനെയുള്ള അവസരത്തില്‌ .. വേളയില്‌... സന്ദര്‍ഭത്തില്‌..."

വര്‍ക്കിച്ചന്‍: "ങാ... ബാക്കി പറ അച്ചോ... സന്ദര്‍ഭമൊക്കെ മനസ്സിലായി.."
അച്ചന്‍: "കുഞ്ഞാടേ... തിരക്ക്‌ കൂട്ടരുത്‌... ബൈബിള്‍ കാണാപാഠം പഠിച്ചപോലെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തേ പഠിച്ച്‌ വച്ച്‌ ഉത്തരം പറയാന്‍ പറ്റുമോ... ഞാന്‍ പറയാം... അങ്ങനെ കച്ചോടം നടത്തുമ്പോള്‍ സാധനങ്ങള്‍ എന്ത്‌ വിലയ്ക്ക്‌ വിക്കണമെന്ന് നമുക്ക്‌ തീരുമാനിച്ചുകൂടേ??"

ഇത്‌ കേട്ട്‌ ലോനക്കുട്ടിയ്ക്ക്‌ സംശയം..

ലോനക്കുട്ടി : "അച്ചോ.. ഈ വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത്‌ തന്നെയല്ലേ ഈ ഉദാഹരണത്തില്‍ ഉദ്ദേശിച്ചത്‌???"

അച്ചന്‍ വീണ്ടും സൈഡിലിരിക്കുന്ന ചാക്കോച്ചനോട്‌ വീണ്ടും..
"ഇവനും കമ്മ്യൂണിസ്റ്റാണോ??"

ചാക്കോച്ചന്‍ : "അച്ചോ... കമ്മ്യൂണിസ്റ്റല്ലെങ്കിലും ആളുകള്‍ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിച്ച്‌ തുടങ്ങി.. അതാ സംഭവം..."

അച്ചന്‍ : "കുഞ്ഞാടേ.,... വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത്‌ തെറ്റാണ്‌.. അങ്ങനെ പറയുന്നത്‌ പോലും പാപമാണ്‌.. നമുക്ക്‌ കെട്ടിടം പണിയാനും പഠിപ്പിക്കാനും മറ്റും കാശ്‌ ചെലവില്ലേ... അത്‌ ഫീസായി കിട്ടാതെ നടത്താന്‍ ഇതെന്താ സര്‍ക്കാര്‍ കോളേജാ??"

ലോനക്കുട്ടി : "നമ്മള്‍ വിദ്യാഭ്യാസം സേവനമായി ചെയ്യുന്നു എന്നല്ലേ പറയുന്നേ... അപ്പോ പിന്നെ...."
അച്ചന്‍ : "അതേല്ലോ... സേവനമാണല്ലോ..."

വര്‍ക്കിച്ചന്‍: "അതല്ല അച്ചോ.. എന്റെ മോള്‍ക്ക്‌ വല്ല്യ ഫീസ്‌ കൊടുത്ത്‌ പഠിക്കാന്‍ വകുപ്പില്ല... മെഡിസിന്‌ പഠിക്കാന്‍ മാര്‍ക്കുമുണ്ട്‌ താല്‍പര്യോം ഉണ്ട്‌... അതിനിപ്പോ എന്താ ചെയ്യാ..."
അച്ചന്‍ : "ഫീസ്‌ കൊടുക്കാന്‍ ഇല്ലെങ്കില്‍ നഴ്സിംഗ്‌ പഠിക്കട്ടേ... നമ്മുടെ കോളേജുകളില്‍ മെഡിസിനേക്കാള്‍ നേഴ്സിങ്ങിന്‌ ഫീസ്‌ വളരെ കുറവാ.. പിന്നെ, വല്ല്യ സേവനമാര്‍ഗ്ഗമല്ലേ.. വിദേശത്തൊക്കെ പോകുകേം ചെയ്യാം.."

വര്‍ക്കിച്ചന്‍ : "അത്‌ ശരി... അപ്പോ ഈ ന്യൂനപക്ഷം എന്ന് പറഞ്ഞാല്‍ നമ്മുടെ മതത്തിലെ കാശുള്ളവര്‍... അവരെ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ സമിതിയുണ്ടാക്കി സംരക്ഷിക്കണം അല്ല്യോ...??"

അച്ചന്‍ : "അങ്ങനെയല്ല മകനേ... നമ്മുടെ സ്ഥാപനങ്ങളേ സംരക്ഷിക്കണം എന്നാ പറഞ്ഞത്‌... ഇടതന്മാരോ പോലീസോ മറ്റോ വന്നാല്‍ തടയണം.. ബാക്കി വേണ്ടിവന്നാല്‍ പറയാം.."

ചാക്കോച്ചന്‍ : "അച്ചോ...പണ്ടേതാണ്ട്‌ സമരം നടത്തി ഗവര്‍ണ്മെന്റിനെ പൂട്ടിച്ചെന്നും പറഞ്ഞ്‌ ഇപ്പോ ചെന്നാ നല്ല അസ്സല്‌ അടി കിട്ടും ട്ടോ... കേന്ദ്രത്തിലോട്ടൊന്നും ചെന്നിട്ട്‌ ഒരു കാര്യോം ഇല്ല... ഈ മെത്രാന്മാര്‍ തന്നെ മുന്നില്‍ നിക്കേണ്ടിവരും... പള്ളിമേടയിലിരുന്ന് മണിയടിച്ച്‌ ആളെക്കൂട്ടി തല്ല് വാങ്ങി കൊടുക്കാനാണോ പരിപാടി??"

അച്ചന്‍ : "എന്ത്‌ അസംബന്ധം.... അങ്ങനെയൊന്നുമല്ല മകനേ... "
വര്‍ക്കിച്ചന്‍ : "അല്ല അച്ചോ.. ഈ നമ്മള്‍ ഉണ്ടാക്കുന്നപോലെ മറ്റ്‌ മതക്കാരും ഇതുപോലെ സമിതികളും സേനയുമൊക്കെ ഉണ്ടാക്കിയാല്‍ എങ്ങനെയിരിയ്ക്കും കാര്യങ്ങള്‍??? തല്ലിച്ചാവാനാണോ നമ്മുടെ പരിപാടി??"

അച്ചന്‍ : "കുഞ്ഞാടേ... വെറുതേ അതും ഇതും പറഞ്ഞ്‌ അവന്മാര്‍ക്ക്‌ ഐഡിയ കൊടുക്കണ്ടാ... നമുക്ക്‌ ഇത്രേ ഉള്ളൂ... നമ്മളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു ഗവര്‍ണ്മെന്റും വേണ്ടാ.. ഒക്കെ നമുക്ക്‌ നടത്താനറിയാം..."

ലോനക്കുട്ടി : "പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞത്‌ മനസ്സിലായില്ല അച്ചോ.. ഒന്ന് വിശദമാക്കാമോ??"

അച്ചന്‍ : "അല്ലാ.. അത്‌ പിന്നെ... ഏത്‌,,,, പ്രത്യയശാസ്ത്രം... അത്‌ തന്നെ.. അത്‌ പറഞ്ഞ്‌ ഭിന്നിപ്പിച്ച്‌ പ്രശ്നമാക്കുന്നതാണ്‌ പറഞ്ഞത്‌... അതാണ്‌.. ആ.."

ലോനക്കുട്ടി : "ഓ.. അത്‌... ചൂഷണം തടയുക എന്ന പ്രത്യയശാസ്ത്രം ആണോ അച്ചന്‍ ഉദ്ദേശിച്ചത്‌??"
അച്ചന്‍ : "ങാ... അത്‌ തന്നെ... നമ്മെ ചൂഷണം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല.."
ലോനക്കുട്ടി : "അച്ചോ... നമ്മള്‍ ചൂഷണം ചെയ്യുന്നതും നമ്മളെ ചൂഷണം ചെയ്യുന്നതും ഒന്ന് തന്നെയല്ലേ???"
അച്ചന്‍ : "ഓ... ചൂഷണം ചൂഷണം... അത്‌ വിട്ട്‌ കള മകനേ... "

ഇത്രയുമായപ്പോഴെയ്ക്കും ലോനക്കുട്ടിക്ക്‌ വീണ്ടും സംശയം...

ലോനക്കുട്ടി : "അച്ചോ.. നിരീശ്വരവാദം അടിച്ചേല്‍പ്പിച്ചൂന്ന് പറഞ്ഞൂല്ലോ.. അതെന്താ കേസ്‌.. അതുകൂടി ഒന്ന് പറയോ.."

അച്ചന്‍ : "നിരീശ്വരവാദം എന്ന് വച്ചാല്‍ ദൈവപരമായ കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക... ഉദാഹരണത്തിന്‌.. നമ്മള്‍ ന്യൂനപക്ഷ കോളേജുകള്‍ തുടങ്ങുന്നത്‌ ദൈവസേവനത്തിനാണല്ലോ... അങ്ങനെയുള്ള കോളേജുകള്‍ക്ക്‌ അനുമതി നല്‍കാതിരിക്കുക എന്ന് വച്ചാല്‍ ദൈവനിന്ദയല്ലേ... അത്‌ തന്നെയാ ഈ നിരീശ്വരവാദം...."

ലോനക്കുട്ടി ആകെ സംശയത്തില്‍ തലപുകഞ്ഞ്‌ ഇരിക്കുമ്പോള്‍ അച്ചന്‍ പറഞ്ഞു...

"എനിക്ക്‌ അടുത്ത ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്‌... അതുകൊണ്ട്‌ നിങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു എന്ന് പറഞ്ഞ്‌ എഴുതി പള്ളിയില്‍ കൊണ്ടുവന്നാല്‍ മതി... വരട്ടെ കുഞ്ഞാടുകളേ.."

വര്‍ക്കിച്ചന്‍ : "ഒരു കാര്യം കൂടി ചോദിച്ചോട്ടെ അച്ചോ... ഒരു മിനിട്ട്‌... നമ്മുടെ മതത്തില്‍ അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാം എന്ന ഭേദഗതി എന്തായി?"

അച്ചന്‍ : "കുഞ്ഞാടേ... എനിക്കും യോജിപ്പാണ്‌... പക്ഷെ, ഈ തലമുതിര്‍ന്ന അച്ചന്മാര്‍ക്കൊക്കെ വല്ല്യ എതിര്‍പ്പാ... എന്താ കുഞ്ഞാടേ അതിവിടെ ചോദിക്കാന്‍ കാരണം???"

വര്‍ക്കിച്ചന്‍ : "അല്ലാ.. പിള്ളേര്‌ പറയുവായിരുന്നു ഈ അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാം എന്ന് വന്ന് കഴിഞ്ഞാല്‍ എല്ലാവരും അച്ചനാവാന്‍ പഠിക്കാന്‍ പോകും എന്ന്... നല്ല ഭക്ഷണവും വൈനും അടിച്ച്‌ എല്ലാവരേയും ഉപദേശിച്ച്‌ ഭരിച്ച്‌ നല്ല സുഖജീവിതം... ഉടനേയെങ്ങാനും ഈ നിയമം വരുമോ എന്നറിയാന്‍ ചോദിച്ചതാ.."

കൂട്ടച്ചിരികള്‍ക്കിടയില്‍ അച്ചന്‍ വേഗം പുറത്തിറങ്ങി തന്റെ മാരുതികാര്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.