Thursday, August 16, 2007

സ്ത്രീ രത്നം.. നിറഭേദങ്ങള്‍

സ്ത്രീമനസ്സിനോളം സങ്കീര്‍ണ്ണതയുള്ള വേറെ എന്തെങ്കിലും ഈ ലോകത്തുണ്ടോ എന്ന് സംശയം തന്നെ. ദൈവം പോലും തന്റെ സൃഷ്ടിയില്‍ ഉപയോഗിച്ച ആ ലോജിക്ക്‌ ഡോക്കുമന്റ്‌ ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ ഇപ്പോഴും പിടികിട്ടാതെ വിഷമിക്കുന്നുണ്ടാകും...

ഇത്രയും പറഞ്ഞതില്‍ നിന്ന് സ്ത്രീ വിദ്വേഷിയെന്ന് വിളിച്ചെന്നെ ഓടിച്ചിട്ടിടിച്ച്‌ കൈ കെട്ടിയിട്ട്‌ ചെവിയില്‍ തെറിവിളിക്കരുത്‌.... പറഞ്ഞ്‌ വരുന്നേയുള്ളൂ...

സ്ത്രീ അത്ഭുതകരമായ , മഹത്തായ ഒരു സൃഷ്ടിയാണ്‌...

അത്ഭുതകരമാകുന്നത്‌ സങ്കീര്‍ണ്ണതകൊണ്ടും മഹത്തരമാകുന്നത്‌ കര്‍മ്മം കൊണ്ടും...

ജനിച്ച്‌ വീഴുന്ന പെണ്‍ കുഞ്ഞ്‌, ദേശവും സംസ്കാരവും അനുസരിച്ച്‌ സ്നേഹിക്കപ്പെടാം അല്ലെങ്കില്‍ തിരസ്കരിക്കപ്പെടാം...നമ്മുടെ കേരളത്തില്‍ പെണ്‍ കുഞ്ഞിന്‌ തുല്ല്യപ്രാധാന്യമുള്ളതായാണ്‌ മനസ്സിലാക്കുന്നത്‌. പല സ്ത്രീകളും പെണ്‍ കുഞ്ഞുങ്ങളെ കൂടുതല്‍ താല്‍പര്യപ്പെടുന്നു. കാരണം, പെണ്‍ കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കാനും, വളരുമ്പോള്‍ കൂടെ കൊണ്ടുനടക്കാനും, നിയന്ത്രിക്കാനും കൂടുതല്‍ കഴിയും എന്നതാണ്‌ ഒരു പരിധിവരെ ഈ താല്‍പര്യത്തിന്‌ കാരണം.

സ്കൂള്‍ പഠനകാലത്തും പെണ്‍കുട്ടികളെ മേയ്ക്കാന്‍ കുറച്ച്‌ എളുപ്പമാണെന്നത്‌ സത്യം തന്നെ. ആണ്‍ പിള്ളേര്‍ തലതെറിച്ചവന്മാര്‍ തെണ്ടി നടന്ന് കളിക്കുമ്പോള്‍ മരം കേറി മറിയക്കൊച്ചുങ്ങള്‍ ചുരുക്കമാണ്‌... പുസ്തകപ്പുഴുവിഭാഗത്തിലും സ്ത്രീ പ്രാധിനിധ്യം കൂടുതല്‍ തന്നെയെന്ന് ജനസംസാരം...

ഈ പെണ്‍ കുട്ടിയുടെ സ്കൂള്‍ ജീവിതം കഴിഞ്ഞ്‌ കോളേജിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്ക്‌ ചെറിയൊരു ടെന്‍ഷന്‍ സ്വാഭാവികം... കാരണം, വായ്‌ നോക്കി ചെക്കന്മാര്‍ നോട്ടത്തിലൂടെ ചോര ഊറ്റിക്കുടിക്കും എന്നവര്‍ക്കറിയാം... അതെന്തുമാവട്ടെ, പ്രേമപ്പനി ബാധിക്കുമോ എന്ന പേടിയാണിതില്‍ പ്രധാനം... ഒരു മാതിരി പെണ്‍കൊച്ചുങ്ങളൊക്കെ ഇപ്പോള്‍ പ്രക്റ്റിക്കലായതിനാല്‍ നാല്‌ കാശിന്‌ വകയില്ലാത്ത കോന്തുണ്ണ്യാരെയൊന്നും പ്രേമിച്ചോണ്ട്‌ വരില്ലെന്ന് ഒരു ആശ്വാസമുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്ക്‌ പ്രേമത്തിന്റെ ആ പ്രസിദ്ധമായ ഡിഫക്റ്റ്‌ ('പ്രേമത്തിന്‌ കണ്ണില്ല' എന്ന ഡിഫക്റ്റ്‌) അഫ്ഫക്റ്റ്‌ ചെയ്യാറുമുണ്ട്‌.

അങ്ങനെ ഒരു കണക്കിന്‌ കാക്കയും പരുന്തും കൊണ്ട്‌ പോകാതെ കോളേജ്‌ ജീവിതം കഴിയുമ്പോഴെയ്ക്ക്‌ വീട്ടുകാര്‍ക്ക്‌ കെട്ടിച്ച്‌ വിടാന്‍ തിരക്കാകുകയോ, പെണ്‍ കുട്ടിയ്ക്ക്‌ ഹയ്യര്‍ സ്റ്റഡീസിന്‌ പോകാന്‍ താല്‍പര്യം ജനിക്കുകയോ ചെയ്യും.

തുടര്‍ പഠനത്തില്‍ വല്ല്യ സ്കോപ്പില്ലെന്ന് മനസ്സിലാക്കുന്ന പലരും കല്ല്യാണഡിഗ്രിയായിരിയ്ക്കും സമ്പാദിച്ചിട്ടുണ്ടാകുക (അതായത്‌ കല്ല്യാണം കഴിയ്ക്കുന്നത്‌ വരെ പഠിക്കുക, അല്ലെങ്കില്‍ കല്ല്യാണത്തിന്‌ തയ്യാറായി എന്ന് ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഏതെങ്കിലും ഡിഗ്രി). അങ്ങനെ കല്ല്യാണഡിഗ്രി കഴിഞ്ഞവര്‍ കല്ല്യാണത്തിന്‌ റെഡിയായി മനക്കോട്ടയില്‍ മുഴുകിക്കഴിയും... തന്റെ കഴിവോ കപ്പാസിറ്റിയോ ഈ പ്രതിശ്രുതവരനെ സ്വപ്നം കാണുന്നതില്‍ ഒരു തരത്തിലും ബാധിക്കുന്നില്ല്ല എന്നതാണ്‌ സത്യം... എന്ന് വച്ചാല്‍, തന്റെ കഴിവോ കപ്പാസിറ്റിയോ നിലവാരമോ എന്ത്‌ തന്നെയാവട്ടെ, തന്നെ കെട്ടുന്നവന്‍ വല്ല്യ ഉയര്‍ന്ന ഉദ്യോഗമുള്ളവനോ, കേമനോ ആവണമെന്നേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ... ചിലര്‍ക്ക്‌ ഈ ആഗ്രഹം ലോട്ടറി അടിക്കുന്നപോലെ നടന്നെന്നും വരാം... ഈ ആഗ്രഹം കൊണ്ട്‌ കുറേ കാത്തിരിന്നു കഴിയുമ്പോള്‍ വല്ല്യ ഗതിപിടിക്കുന്നില്ലെന്ന് മനസ്സിലാകുമ്പോള്‍ ഇവര്‍ ഡിമാന്റുകള്‍ അല്‍പം കുറച്ച്‌ 'അത്ര കേമനല്ലേലും വേണ്ടില്ല' എന്ന അഭിപ്രായത്തിലെത്തിച്ചേരുകയും ഒടുവില്‍ പൂര്‍ണ്ണതൃപ്തിയില്ലെങ്കിലും കല്ല്യാണാഗ്രഹം മൂലം (വീട്ടുകാരുടേയും സ്വന്തം ആഗ്രഹവും മൂലം) ഒരു വരനെ കണ്ടെത്തുകയും ചെയ്യുന്നു.

ഇനി, ഹയ്യര്‍ സ്റ്റഡീസിന്‌ പോകുന്നതും പ്രൊഫഷണല്‍ കോഴ്സിന്‌ പോകുന്നതുമായ പെണ്‍കുട്ടികളില്‍ ഒരു വിഭാഗം കോഴ്സ്‌ കഴിയുമ്പോഴെയ്ക്ക്‌ വീട്ടുകാര്‍ക്ക്‌ വിവാഹ അന്വേഷണബാദ്ധ്യത ഒഴിവാക്കാന്‍ കഷ്ടപ്പെട്ട്‌ ഏതെങ്കിലും ഒരുത്തനെ (മിക്കവാറും പുളികൊമ്പ്‌ തന്നെ) തീരുമാനമാക്കിക്കൊണ്ട്‌ വരുന്നതായിരിയ്ക്കും.

പഠനകാലത്ത്‌, പ്രത്യേകിച്ച്‌ നാട്ടില്‍ നിന്ന് ദൂരെയുള്ള കോളേജില്‍ പഠിക്കുകയാണെങ്കില്‍ അല്‍പസ്വല്‍പം പ്രണയസുഖം അനുഭവിക്കാന്‍ താല്‍പര്യപ്പെടുന്നവരുമുണ്ട്‌. പല പ്രണയങ്ങളും ഇടയ്ക്ക്‌ വച്ച്‌ തെറ്റിപ്പിരിഞ്ഞാലും മറ്റൊരാളുമായി വീണ്ടും പ്രണയത്തിലാകുന്നതിലും ഒട്ടും മടികാണിക്കാത്തവരും വിരളമല്ല.

പല പ്രണയങ്ങളും കോളേജ്‌ ജീവിതത്തോടെ അവസാനിപ്പിക്കുന്നവരും ധാരാളം. നാട്ടില്‍ വന്നാല്‍ കോളേജ്‌ ജീവിതത്തില്‍ ഏതൊക്കെ രീതിയിലുള്ള പ്രണയചാപല്ല്യപ്രവര്‍ത്തികള്‍ നടന്നിട്ടുണ്ടെങ്കിലും വീട്ടുകാരുടെ അനുസരണയുള്ള പുത്രിയായി അവര്‍ കണ്ടെത്തുന്ന കേമനായ ഒരുത്തനെ വിവാഹം കഴിക്കുമ്പോള്‍ പഴയകാലം ഓര്‍മ്മപോലും ഇല്ലാത്തരീതിയില്‍ മുന്നോട്ട്‌ പോകാന്‍ കഴിയുന്നവരും നിരവധിയാണ്‌.

കല്ല്യാണം കഴിഞ്ഞ്‌ ആദ്യ കുറേ നാളത്തെ 'ഫെവിക്കോള്‍' ബന്ധത്തിനുശേഷം പതുക്കെ പതുക്കെ അവരവരുടെ അടിസ്ഥാനസ്വഭാവം പ്രകടമാക്കിത്തുടങ്ങുകയും അതിന്റെ പേരില്‍ അല്‍പസ്വല്‍പം മുരള്‍ച്ചയും കടിപിടിയും ആരംഭിക്കുന്നു. മുന്‍പ്‌ ആഘോഷങ്ങളും ചടങ്ങുകളും സ്വന്തം വീട്ടുകാരോട്‌ കൂടെ മാത്രം പങ്കെടുത്തിരുന്നവര്‍ക്ക്‌ ഇപ്പോള്‍ രണ്ട്‌ പക്ഷത്തും ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതായിവരികയും അവയുടെ ടൈം ടേബിളിന്റെ പേരില്‍ തര്‍ക്കങ്ങളും പരിഹാരങ്ങളും നടത്തേണ്ടിവരുന്നു.

വിവാഹശേഷം, സ്വന്തം പങ്കാളിയെ വളരെ സ്നേഹിക്കുമ്പോള്‍ തന്നെ (അങ്ങനെ അവകാശപ്പെടുമ്പോള്‍ തന്നെ), മറ്റൊരാളുമായി ബന്ധപ്പെടുന്നതില്‍ കാര്യമായ മനസ്താപം തോന്നാത്തവരും ഉണ്ടെന്നതിനും തെളിവുകള്‍ ധാരാളം.

ഒരു കുട്ടി ജനിക്കുന്നതോടെ, സ്ത്രീകളില്‍ മാനസികമായ വലിയ മാറ്റം തന്നെ സംഭവിക്കുന്നു. കുട്ടിയോടുള്ള സ്നേഹവും വാല്‍സല്യവും ഭര്‍ത്താവിനോടുള്ളതില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കുന്നു.
പലപ്പോഴും അമ്മ സ്വന്തം ജീവിതക്രമങ്ങളും ദൈനംദിനകാര്യങ്ങളുമെല്ലാം മാറ്റിവച്ച്‌ കുഞ്ഞിനെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമയം ഉപയോഗിക്കുന്നു.
പതുക്കെ പതുക്കെ, ജീവിതത്തില്‍ തിരക്കേറുന്നു, ബാദ്ധ്യതകളേറുന്നു, ഉത്തരവാദിത്വങ്ങളേറുന്നു... അതിനിടയില്‍ സമയം എപ്പോഴും ഒരു പ്രശ്നക്കാരനാകുന്നു. രണ്ടുപേരുടേയും പ്രയോരിറ്റി അനുസരിച്ച്‌ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച്‌ കൊണ്ടുപോകുന്നതില്‍ കഷ്ടപ്പാടുകള്‍ ഏറുകയും അതിന്റെ പേരില്‍ വീണ്ടും മാനസികസംഘര്‍ഷങ്ങള്‍ മുറുകുന്നു.

അത്രകാലം തന്റെ മാത്രമായിരുന്ന, തന്നെ മാത്രം സ്നേഹിച്ചിരുന്ന (എന്ന് വിശ്വസിച്ചിരുന്ന) ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ സ്നേഹത്തില്‍ കുറവ്‌ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും അതിന്റെ പേരിലും പരിഭവങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു. മുന്‍പ്‌ ഒരുമിച്ച്‌ ചെലവഴിച്ചിരുന്ന സമയദൈര്‍ഘ്യങ്ങളും സന്ദര്‍ഭങ്ങളും ഒരു കുട്ടിയായതിനുശേഷം കുറയുന്നതുകൊണ്ട്‌ തന്നെ, പരസ്പര സ്നേഹത്തില്‍ കുറവ്‌ വന്നിട്ടുണ്ടോ എന്ന സംശയം ഇരുകൂട്ടരിലും ജനിക്കുകയും ചെയ്യുന്നു.

വിവാഹജീവിതം ഏഴ്‌ കൊല്ലത്തോളമാകുമ്പോഴെയ്ക്കും ചില ദമ്പതിമാരില്‍ അവരുടെ 'അഡ്ജസ്റ്റ്‌ മെന്റ്‌ കപ്പാസിറ്റി' അഥവാ 'സഹനശക്തി' അതിന്റെ മാക്സിമം ലിമിറ്റ്‌ കഴിഞ്ഞതായി ബോദ്ധ്യപ്പെടുകയും ഈ ദാമ്പത്യം തുടരണോ എന്ന് പുനരാലോചിക്കുകയും ചെയ്യുന്ന സ്ഥിതി വരുന്നു. പലരും തങ്ങളുടെ കുട്ടികളുടെ ഭാവിയും വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലുള്ള ഇമേജും കാത്ത്‌ സൂക്ഷിക്കാന്‍ വീണ്ടും ചില പാച്ച്‌ വര്‍ക്കുകള്‍ക്ക്‌ ശേഷം ഒരുമിച്ചുള്ള ജീവിതം തുടരാന്‍ തീരുമാനിക്കുന്നു. ചുരുക്കം ചിലര്‍ ഇനി ഒരുമിച്ച്‌ മുന്നോട്ട്‌ പോകുക എന്നത്‌ വലിയ ബുദ്ധിമുട്ടായി മനസ്സിലാക്കുകയും പിരിയാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

കുട്ടി വളര്‍ന്ന് വിവാഹം കഴിച്ച്‌ കൊടുക്കുമ്പോഴെയ്ക്ക്‌ അമ്മമാര്‍ക്ക്‌ മാനസികമായി മറ്റൊരു മാറ്റം സംഭവിക്കുന്നു.

മകന്റെ കല്ല്യാണമാണ്‌ കഴിഞ്ഞതെങ്കില്‍ അവന്റെ ഭാര്യയോട്‌ ആദ്യത്തെ കുറച്ച്‌ നാള്‍ കാണിച്ച മനോഭാവം പതുക്കെ പതുക്കെ മാറിത്തുടങ്ങുന്നു. തന്റെ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചിരുന്ന, തന്റെ തീരുമാനങ്ങള്‍ കൂടുതല്‍ മാനിച്ചിരുന്ന തന്റെ മകന്‍ ഇപ്പോള്‍ ഭാര്യയോട്‌ കൂടുതല്‍ പ്രതിബദ്ധത കാണിക്കുന്നതായി മനസ്സിലാക്കുകയും അതിന്റെ ഫലമായി മകന്റെ ഭാര്യയെ തന്റെ 'സമ്പാദ്യം തട്ടിയെടുത്ത' അല്ലെങ്കില്‍ 'തട്ടിയെടുക്കാന്‍ വന്നിരിക്കുന്ന' ഒരാളായി മനസ്സിന്റെ ഉള്ളില്‍ അറിയാതെ സങ്കല്‍പ്പിക്കപ്പെടുകയും അവരോടുള്ള ആ വിയോജിപ്പ്‌ പല പ്രവര്‍ത്തികളിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മകന്റെ ഭാര്യയായി വരുന്ന സ്ത്രീ, ഇതിനെ 'അമ്മായിയമ്മപ്പോര്‌' എന്ന് വിളിക്കുകയും ഇതേക്കുറിച്ച്‌ ഭര്‍ത്താവിന്റെ ധരിപ്പിക്കാന്‍ കിണഞ്ഞ്‌ ശ്രമിക്കുകയും ചെയ്യുന്നു.

'തന്റെ ഭര്‍ത്താവിന്റെയും തന്റെയും കാര്യങ്ങള്‍ അമ്മായിയമ്മ ഇനി അധികം അന്വേഷിക്കേണ്ട' എന്ന മുന്‍ ധാരണയോടെ അവരെ സമീപിക്കുന്നതിന്റെ ഫലമായി അവര്‍ എന്ത്‌ പറഞ്ഞാലും അത്‌ തനിക്കെതിരായി സ്വയം വ്യാഖ്യാനിച്ചെടുക്കുകയും അതിന്റെ പേരില്‍ ഭര്‍ത്താവിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുവാനുള്ള അവസരങ്ങളായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.

'അവര്‍ വയസ്സായതല്ലേ... അവരെ വിഷമിപ്പിക്കാതെ നോക്കാം..' എന്ന മനസ്ഥിതിയ്ക്ക്‌ പകരം 'വയസ്സായതല്ലേ... ഇനിയെങ്കിലും ഭരണം നിര്‍ത്തിക്കൂടേ..' എന്ന മനസ്ഥിതിയാണ്‌ മരുമകള്‍ക്ക്‌ പൊതുവേ കാണപ്പെടുന്നത്‌.

'ഇനി മകന്റെ കാര്യങ്ങള്‍ കൂടുതലും അവന്റെ ഭാര്യ നോക്കട്ടെ.. അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാതെ നോക്കാം..' എന്ന മനസ്ഥിതിയ്ക്ക്‌ പകരം 'കല്ല്യാണം കഴിച്ചു എന്ന പേരില്‍ അവള്‍ എന്റെ മകന്റെ കാര്യങ്ങള്‍ മുഴുവന്‍ അങ്ങനെ നിയന്ത്രിക്കേണ്ട..' എന്ന ചിന്താഗതിയാണ്‌ അമ്മായിയമ്മ എന്ന റോള്‍ വഹിക്കുന്ന സ്ത്രീയ്ക്ക്‌ ഉണ്ടാകുന്നത്‌.

രണ്ട്‌ സ്ത്രീ രത്നങ്ങളുടേയും ഇടയില്‍ മനസ്സമാധാനം നഷ്ടപ്പെട്ട്‌ ഒരു പുരുഷന്‍ ഉഴലുന്നത്‌ ഒരു പ്രപഞ്ചസത്യമാണ്‌. സ്വന്തം അമ്മയെ പലപ്പോഴും ന്യായീകരിക്കാന്‍ ശ്രമിച്ച്‌ ഭാര്യയുടെ മുന്നില്‍ വിരോധപാത്രമായിത്തീരുകയോ, ഭാര്യയെ ന്യായീകരിച്ച്‌ അമ്മയുടെ മുന്നില്‍ പെണ്‍കോന്തനെന്ന അലങ്കാരം ലഭിക്കുകയോ ചെയ്യാതെ രക്ഷപ്പെടുന്ന പുരുഷന്മാര്‍ ചുരുക്കം...

ഒരു അമ്മയ്ക്ക്‌ മകന്റെ ഭാര്യയോടുള്ള പെരുമാറ്റവും മകളുടെ ഭര്‍ത്താവിനോടുള്ള പെരുമാറ്റവും തമ്മില്‍ വലിയ അന്തരമുണ്ട്‌. മകന്റെ ഭാര്യയെ അല്‍പം ശത്രുതാമനോഭാവത്തോടെ നോക്കുന്ന പലരും, മകളുടെ ഭര്‍ത്താവിനെ സ്വന്തം കുടുംബത്തിലെ ഒരാളെന്നപോലെയോ മകനെന്നപോലെയോ കാണുന്നു.

ഒരു സ്ത്രീയ്ക്ക്‌, പേരക്കുട്ടികളോടുള്ള സമീപനത്തില്‍ പോലും വൈരുദ്ധ്യങ്ങളുണ്ടാവാറുണ്ട്‌. മകളുടെ കുട്ടിയോട്‌ വലിയ തോതില്‍ അറ്റാച്ച്‌ മെന്റ്‌ തോന്നുന്ന ചിലര്‍ക്ക്‌ മകന്റെ കുട്ടിയോട്‌ ഇതേ അടുപ്പം പലപ്പോഴും നിലനിര്‍ത്താന്‍ കഴിയാതെ വരുന്നു. ഇത്‌ തിരിച്ചും സംഭവിക്കുന്നതാണ്‌. ഇടപഴകാനും ഒരുമിച്ച്‌ കഴിയാനുമുള്ള അവസരങ്ങളുടെ വ്യത്യാസങ്ങളാകാം ഇത്തരം വൈരുദ്ധ്യങ്ങള്‍ക്ക്‌ കാരണം.

അങ്ങനെ, ഒരു സ്ത്രീയുടെ ജീവിതചക്രത്തില്‍ ഓരോ ഘട്ടങ്ങളിലേയും അവരുടെ വികാരങ്ങളും വിചാരങ്ങളും പലതരം നിറങ്ങളും ഭാവങ്ങളും കൈവരിക്കുന്നു എന്നത്‌ ഒരു സത്യമായി അവശേഷിക്കുന്നു.

പല സന്ദര്‍ഭങ്ങളിലും ഏത്‌ തരത്തില്‍ പ്രതികരിക്കും എന്ന് ആര്‍ക്കും നിര്‍വ്വചിക്കാനാവാത്തവിധം സങ്കീര്‍ണ്ണത സ്ത്രീ മനസ്സുകള്‍ക്കുണ്ട്‌.

ദൈവം പോലും തന്റെ സൃഷ്ടിയില്‍ സംഭവിച്ച ഈ കോമ്പിനേഷന്‍ തിരിച്ചറിയാനാകാതെ കുഴങ്ങുന്നു എന്ന് വേണം കരുതാന്‍..

11 comments:

സൂര്യോദയം said...

സ്ത്രീ എന്ന രത്നത്തിന്റെ നിറഭേദങ്ങളെക്കുറിച്ച്‌ മനസ്സിലക്കിയത്‌ വച്ച്‌... അല്ലെങ്കില്‍ ധരിക്കപ്പെട്ടത്‌ വച്ച്‌.... ഇതില്‍ സ്വന്തം അനുഭവങ്ങളും സഹജീവികളുടെ അനുഭവങ്ങളും സ്വാധീനിച്ചിട്ടുണ്ടാകാം...

Unknown said...

ഇതൊക്കെ ഒള്ളത് തന്നെ അണ്ണാ? വായിച്ച് തല ചുറ്റിപ്പോയി. :-)

കുതിരവട്ടന്‍ | kuthiravattan said...

ഇങ്ങനെയൊക്കെ എഴുതാന്‍ എന്തുണ്ടായി ഇപ്പോ? :-)

Inji Pennu said...

എന്തോ പ്രശ്നമുണ്ടല്ലൊ ? :)

“ഇതില്‍ സ്വന്തം അനുഭവങ്ങളും സഹജീവികളുടെ അനുഭവങ്ങളും സ്വാധീനിച്ചിട്ടുണ്ടാകാം... ”

:-) കാര്യായിട്ടുണ്ടെന്ന് അപ്പൊ :-)

ഉറുമ്പ്‌ /ANT said...

:)

Unknown said...

കിടിലം... ഇങ്ങനെയൊക്കെ തന്നെയായിരിക്കും അല്ലെ?

എന്തായാലും ഇത്രയും കുഴപ്പങ്ങള്‍ കാണിച്ചുതന്നില്ലെ, ഇതിനെ എങ്ങനെ “ടാക്കിള്‍“ ചെയ്യാം എന്നതിനു കൂടി കുറച്ച് “ടിപ്സ് ആന്‍ഡ് ട്രിക്ക്‌സ്“ പറയൂ!

-
അന്‍പുടന്‍
പൊന്നമ്പലം

സൂര്യോദയം said...

ദില്‍ബാ.... ഉള്ളത്‌ തന്നെ... പക്ഷെ, എല്ലാവരിലും അല്ല... 'ചിലര്‍' എന്ന പദം ലേഖനത്തിലുടനീളം ഉപയോഗിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. :-)

കുതിരവട്ടാ... ഒന്നും ഉണ്ടായിട്ടല്ലാ... വളരെ കാലം മുതലേ ഞാന്‍ അനാലിസിസ്‌ ചെയ്തിട്ടുള്ള, ശ്രദ്ധിച്ചിട്ടുള്ള പല കാര്യങ്ങളും പ്രദിപാദിച്ചു എന്നേയുള്ളൂ... ഇതിന്റെ കുറച്ച്‌ ഭാഗം മുന്‍പേ എഴുതിവച്ചിട്ട്‌ ഇപ്പോള്‍ അല്‍പം സമയം കിട്ടിയപ്പോള്‍ മുഴുമിപ്പിച്ചു എന്നേയുള്ളൂ.. ഇനിയും പലതും കൂട്ടിച്ചേര്‍ക്കേണ്ടിവരും...

ഇഞ്ചിപ്പെണ്ണേ... കുതിരവട്ടനോട്‌ സൂചിപ്പിച്ചത്‌ തന്നെ കാര്യം.. :-)

ഉറുമ്പ്‌.. :-)

പൊന്നമ്പലം... ഇതില്‍ പറഞ്ഞ പല പ്രശ്നങ്ങളെയും എങ്ങനെ ടാക്കിള്‍ ചെയ്യാം എന്നതാണ്‌ ഒരു പുരുഷനെ സംബന്ദ്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി... നല്ല ക്ഷമ, സ്നേഹം, ഉത്തരവാദിത്വബോധം എന്നിവ കൂടാതെ വളരെ നല്ല മാനേജ്‌ മെന്റ്‌ സ്കില്‍ എന്നിവയാണ്‌ പ്രധാനം എന്ന് തോന്നുന്നു. പിന്നെ, പലതും ടാക്കിള്‍ ചെയ്യാന്‍ സന്ദര്‍ഭവും സാഹചര്യവും ദൈവാനുഗ്രഹവും അനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടിവരും... :-)

ശ്രീ said...

നല്ല പോസ്റ്റ്....

വിശദീകരണവും നന്നായി!

SUNISH THOMAS said...

ഗംഫീരം. പറഞ്ഞവയില്‍ ചിലതൊക്കെ മുന്‍പേ പലരും പറഞ്ഞവയും അല്ലാതെ തന്നെ നമ്മക്ക് അണ്ടര്‍സ്റ്റുഡ്ഡായിട്ടുള്ളവയുമാണെങ്കിലും അവയെല്ലാംകൂടി ഒന്നിച്ചു വായിച്ചപ്പം നന്നായി തോന്നി. ഇനി പുരുഷരത്നങ്ങളെക്കുടി ഇതുപോലെയെന്നു വിശകലനക്കശാപ്പു ചെയ്തേക്കണം. ഇല്ലേല്‍ നമ്മളു ബയസ്ഡ് ആണെന്നു ചിലരെങ്കിലുമൊക്കെ വിചാരിക്കാന്‍ ഇടയുണ്ട്.


എം.കൃഷ്ണന്‍ നായര്‍ പണ്ടു സാഹിത്യവാരഫലത്തില്‍ പറഞ്ഞ ഒരു നുറങ്ങ് ഇപ്പോളോര്‍ത്തുപോയി. ക്ഷമിക്കുക.

പെണ്ണും 100 സിസി ബൈക്കും ഒരുപോലെയാണ്.
അവളെ വരുതിയിലാക്കുകയാണ് തന്‍റെ ജീവിതലക്ഷ്യമെന്ന് ഓരോ യുവാവും തീരുമാനിക്കുന്നു.
അതിനായുള്ള പെടാപ്പാടുകള്‍ക്കിടിയല്‍ പലവട്ടം പരുക്കേല്‍ക്കുന്നു.
എത്ര ശ്രമിച്ചാലും എത്ര കൈവഴങ്ങിയാലും ജീവിതത്തില്‍ ഇന്നുവരെ അവളെ പൂര്‍ണമായി മനസ്സിലാക്കാന്‍ ലോകത്താര്‍ക്കും കഴിഞ്ഞിട്ടില്ല....!!!

ജയ് ഹിന്ദ്!!!!

:)

Unknown said...

ഇത്രയ്ക്കും വല്യ കടങ്കഥയാണോ ഈ സ്ത്രീകള്‍!!!ങാ ചിലപ്പോള്‍ ആയിരിക്കും. ചില സമയത്ത്‌‍ എന്റെ സ്വഭാവം എനിക്കു തന്നെ മനസ്സിലാവാറില്ല :-)
എന്റെയൊരു നിരീക്ഷണം വച്ചിട്ട്‌ സ്ത്രീ-പുരുഷഭേദമില്ലാതെ എല്ലാ മനുഷ്യര്‍ക്കുംഈ നിറഭേദം സംഭവിക്കാറുണ്ട്‌- സാഹചര്യത്തിനനുസരിച്ച്‌...

സൂര്യോദയം said...

ശ്രീ.. :-)

സുനീഷേ... ഇതൊരിക്കലും ബയസ്സ്‌ ഡ്‌ അല്ല... പുരുഷരത്നങ്ങള്‍ കേമമാണെന്ന് ഈ ലേഖനം കൊണ്ട്‌ ഉദ്ദേശിച്ചിട്ടില്ല... മനസ്സിന്റെ സങ്കീര്‍ണ്ണത കൊണ്ട്‌ സ്തീരത്നങ്ങളോളമില്ലെങ്കിലും പ്രവര്‍ത്തികള്‍കൊണ്ട്‌ അവരെ വെല്ലുന്ന പലതും ഉണ്ടല്ലോ... :-)

കൊച്ചുത്രേസ്യേ... കടങ്കഥയാണോ, നീണ്ടകഥയാണോ എന്നറിയില്ല... സങ്കീര്‍ണ്ണമാണ്‌ എന്നതാണ്‌ സത്യം... ഒരു പുരുഷന്‌ ഊഹിച്ചെടുക്കാന്‍ പറ്റാത്ത അല്ലെങ്കില്‍ ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത തരത്തില്‍ സ്തീ മനസ്സ്‌ അനിര്‍വ്വചനീയമാണെന്നതാണ്‌ ഉദ്ദേശിച്ചത്‌... പിന്നെ, സ്ത്രീ പുരുഷഭേദമില്ലാതെ എല്ലാ മനുഷ്യര്‍ക്കുന്‍ സാഹചര്യമനുസരിച്ച്‌ നിറഭേദം സംഭവിക്കാറുണ്ട്‌ എന്നത്‌ സത്യം തന്നെ...