Sunday, July 22, 2007

ഇടയന്മാര്‍ ലേഖനമെഴുതുമ്പോള്‍

രംഗം 1
മെത്രാന്മാരുടെ ഇടയലേഖനത്തെപ്പറ്റി വിളംബരം ചെയ്തുകൊണ്ട്‌ ഒരു വാഹനം കടന്നു പോകുന്നു...

"മാര്‍ ഗെയിംസ്‌ പഴയാറ്റില്‍, മാര്‍ വന്‍ കുഴി, മാര്‍ താഴത്ത്‌ തുടങ്ങിയവര്‍ പുറപ്പെടുവിച്ച ഇടയലേഖനങ്ങള്‍ പള്ളികളില്‍ വായിച്ചത്‌ നിങ്ങള്‍ കേട്ടുകാണുമല്ലോ.... നമ്മുടെ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ... സോറി... സോറി.... കുടുംബയോഗങ്ങളില്‍ ഇതിനെക്കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്യുന്നതായിരിയ്ക്കും..."

അനൗണ്‍സ്‌ മെന്റ്‌ കേട്ട്‌ കവലയില്‍ നിന്നിരുന്ന ദാമുവേട്ടന്‍ മത്തായിച്ചനോട്‌ ഒരു ചോദ്യം..

"ടാ മത്തായി... ഇതെന്തുവാടാ ഈ ഇടയലേഖനം... ഇത്‌ എഴുതുന്നവരൊക്കെ ഒരു ഓള്‍ഡ്‌ മോഡല്‍ ആണെന്ന് തോന്നുന്നു... ഒരു പിന്തിരിപ്പന്‍... പേരുകള്‍ കണ്ടോ.... പഴയാറ്റ്‌, കുഴി, താഴ്ച എന്നൊക്കെ..."

"ഡേ.. ഡേ... ദാമൂ.... മെത്രാന്മാരെ തോട്ട്‌ കളിക്കല്ലേ... പേരില്‍ തൊട്ട്‌ കളിക്കല്ലേ... പേര്‌ നോക്കിയാണോ ആള്‍ക്കാരെ മനസ്സിലാക്കുന്നേ... ഉദാഹരണത്തിന്‌ 'വിജയന്‍' ... ഈയിടെയായി ഇങ്ങേരുടെ സ്ഥിതിയെന്താ... പിന്നെ അച്ചുതാനന്ദന്‍ എന്ന് പറഞ്ഞാല്‍ എന്താ... ആനന്ദമുള്ള അച്ചു എന്നല്ലേ... എന്നിട്ട്‌ എവിടെ ആനന്ദം... അതാ പറഞ്ഞത്‌... പേരില്‍ വല്ല്യ കാര്യമൊന്നുമില്ലെന്ന്.."

ദാമു: "ഓ... വിട്ടുകള മാത്താ... ഞാന്‍ വെറുതേ പറഞ്ഞതാ.. നിങ്ങളുടെ ബ്രാഞ്ച്‌ കമ്മിറ്റികളില്‍ ഇനി ഇടയലേഖനത്തിന്റെ ചര്‍ച്ച നടക്കും അല്ലേ...??"

മാത്തച്ചന്‍: "ബ്രാഞ്ചല്ലേടേയ്‌... കുടുംബയോഗങ്ങള്‍... ങാ... നോക്കട്ടെ... തല്ലും തെറിവിളിയും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു എന്റെ പൊന്നുതമ്പുരാനേ..."

രംഗം 2
കുടുംബയോഗത്തില്‍ ഇടയലേഖനത്തിന്റെ ചര്‍ച്ച .....

വികാരിയച്ചന്‍: "ഇടയലേഖനത്തില്‍ പറഞ്ഞപോലെ ന്യൂനപക്ഷങ്ങളായ നമുക്ക്‌ അനുവദിച്ചുതന്നിരിയ്ക്കുന്ന മതസ്വാതന്ത്ര്യത്തെ, അവകാശങ്ങളെ ചിലര്‍ നിഷേധിക്കുന്നു. അവരുടെ പ്രത്യയശാസ്ത്രങ്ങളും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കുന്നു... ഇതിനെതിരെ നാം ജാഗ്രതാസമിതികളും അവകാശസംരക്ഷണസമിതികളും ഉണ്ടാക്കണം... നിങ്ങളുടെ അഭിപ്രായങ്ങളും സാന്നിധ്യവും ഇതിനെല്ലാം വേണം.."

ഇത്‌ കേട്ട്‌ വര്‍ക്കിച്ചന്‍ എഴുന്നേറ്റു..

വര്‍ക്കിച്ചന്‍: "അച്ചോ... കാര്യങ്ങള്‍ അത്ര ക്ലിയറല്ല... ഏത്‌ അവകാശമാണച്ചോ നിഷേധിച്ചത്‌? ഈ മതസ്വാതന്ത്ര്യം എന്ന് വച്ചാല്‍ കൂറ്‌ മാറ്റി നമ്മുടെ കക്ഷിയില്‍ ചേര്‍ക്കുന്ന ഇടപാട്‌ ആണോ ഉദ്ദേശിച്ചത്‌?"

അച്ചന്‍ ചെറുതായൊന്നു ഞെട്ടി.. എന്നിട്ട്‌ അടുത്തിരിക്കുന്ന പള്ളിക്കമ്മിറ്റി മെംബര്‍ ചാക്കോച്ചനോട്‌ ചെവിയില്‍ ഒരു ചോദ്യം.."ലവന്‍ കമ്മ്യൂണിസ്റ്റാണോ??"

ചാക്കോച്ചന്‍: "അച്ചോ... അങ്ങേരുടെ പിള്ളേര്‍ കുറച്ച്‌ അക്ഷരാഭ്യാസമുള്ളോരാ... അവര്‌ പഠിപ്പിച്ച്‌ വിട്ടതായിരിയ്ക്കും... അച്ചന്‍ പേടിക്കണ്ടാ... മറുപടി കൊടുക്കാം.."

അച്ചന്‍: "കുഞ്ഞാടേ വര്‍ക്കീ... നിന്റെ ചോദ്യം നല്ലത്‌ തന്നെ... ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചാലേ നമുക്ക്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറ്റൂ...." (ഇതും പറഞ്ഞ്‌ അച്ചന്‍ ഒരു കയ്പുള്ള ഒരു പുഞ്ചിരി പൊഴിച്ചു.. എന്നിട്ട്‌ തുടര്‍ന്നു)
"നമുക്ക്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവകാശമുണ്ട്‌... അതുപോലെ തന്നെ അതിന്റെ ഫീസും നമ്മുടെ ഇഷ്ടത്തിന്‌ വാങ്ങാന്‍ നമുക്ക്‌ തന്നെയല്ലേ അവകാശം???.. ഉദഹരണത്തിന്‌.. ഒരു കച്ചോടം തുടങ്ങുന്നൂന്ന് വക്കുക... അങ്ങനെയുള്ള അവസരത്തില്‌ .. വേളയില്‌... സന്ദര്‍ഭത്തില്‌..."

വര്‍ക്കിച്ചന്‍: "ങാ... ബാക്കി പറ അച്ചോ... സന്ദര്‍ഭമൊക്കെ മനസ്സിലായി.."
അച്ചന്‍: "കുഞ്ഞാടേ... തിരക്ക്‌ കൂട്ടരുത്‌... ബൈബിള്‍ കാണാപാഠം പഠിച്ചപോലെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തേ പഠിച്ച്‌ വച്ച്‌ ഉത്തരം പറയാന്‍ പറ്റുമോ... ഞാന്‍ പറയാം... അങ്ങനെ കച്ചോടം നടത്തുമ്പോള്‍ സാധനങ്ങള്‍ എന്ത്‌ വിലയ്ക്ക്‌ വിക്കണമെന്ന് നമുക്ക്‌ തീരുമാനിച്ചുകൂടേ??"

ഇത്‌ കേട്ട്‌ ലോനക്കുട്ടിയ്ക്ക്‌ സംശയം..

ലോനക്കുട്ടി : "അച്ചോ.. ഈ വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത്‌ തന്നെയല്ലേ ഈ ഉദാഹരണത്തില്‍ ഉദ്ദേശിച്ചത്‌???"

അച്ചന്‍ വീണ്ടും സൈഡിലിരിക്കുന്ന ചാക്കോച്ചനോട്‌ വീണ്ടും..
"ഇവനും കമ്മ്യൂണിസ്റ്റാണോ??"

ചാക്കോച്ചന്‍ : "അച്ചോ... കമ്മ്യൂണിസ്റ്റല്ലെങ്കിലും ആളുകള്‍ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിച്ച്‌ തുടങ്ങി.. അതാ സംഭവം..."

അച്ചന്‍ : "കുഞ്ഞാടേ.,... വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത്‌ തെറ്റാണ്‌.. അങ്ങനെ പറയുന്നത്‌ പോലും പാപമാണ്‌.. നമുക്ക്‌ കെട്ടിടം പണിയാനും പഠിപ്പിക്കാനും മറ്റും കാശ്‌ ചെലവില്ലേ... അത്‌ ഫീസായി കിട്ടാതെ നടത്താന്‍ ഇതെന്താ സര്‍ക്കാര്‍ കോളേജാ??"

ലോനക്കുട്ടി : "നമ്മള്‍ വിദ്യാഭ്യാസം സേവനമായി ചെയ്യുന്നു എന്നല്ലേ പറയുന്നേ... അപ്പോ പിന്നെ...."
അച്ചന്‍ : "അതേല്ലോ... സേവനമാണല്ലോ..."

വര്‍ക്കിച്ചന്‍: "അതല്ല അച്ചോ.. എന്റെ മോള്‍ക്ക്‌ വല്ല്യ ഫീസ്‌ കൊടുത്ത്‌ പഠിക്കാന്‍ വകുപ്പില്ല... മെഡിസിന്‌ പഠിക്കാന്‍ മാര്‍ക്കുമുണ്ട്‌ താല്‍പര്യോം ഉണ്ട്‌... അതിനിപ്പോ എന്താ ചെയ്യാ..."
അച്ചന്‍ : "ഫീസ്‌ കൊടുക്കാന്‍ ഇല്ലെങ്കില്‍ നഴ്സിംഗ്‌ പഠിക്കട്ടേ... നമ്മുടെ കോളേജുകളില്‍ മെഡിസിനേക്കാള്‍ നേഴ്സിങ്ങിന്‌ ഫീസ്‌ വളരെ കുറവാ.. പിന്നെ, വല്ല്യ സേവനമാര്‍ഗ്ഗമല്ലേ.. വിദേശത്തൊക്കെ പോകുകേം ചെയ്യാം.."

വര്‍ക്കിച്ചന്‍ : "അത്‌ ശരി... അപ്പോ ഈ ന്യൂനപക്ഷം എന്ന് പറഞ്ഞാല്‍ നമ്മുടെ മതത്തിലെ കാശുള്ളവര്‍... അവരെ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ സമിതിയുണ്ടാക്കി സംരക്ഷിക്കണം അല്ല്യോ...??"

അച്ചന്‍ : "അങ്ങനെയല്ല മകനേ... നമ്മുടെ സ്ഥാപനങ്ങളേ സംരക്ഷിക്കണം എന്നാ പറഞ്ഞത്‌... ഇടതന്മാരോ പോലീസോ മറ്റോ വന്നാല്‍ തടയണം.. ബാക്കി വേണ്ടിവന്നാല്‍ പറയാം.."

ചാക്കോച്ചന്‍ : "അച്ചോ...പണ്ടേതാണ്ട്‌ സമരം നടത്തി ഗവര്‍ണ്മെന്റിനെ പൂട്ടിച്ചെന്നും പറഞ്ഞ്‌ ഇപ്പോ ചെന്നാ നല്ല അസ്സല്‌ അടി കിട്ടും ട്ടോ... കേന്ദ്രത്തിലോട്ടൊന്നും ചെന്നിട്ട്‌ ഒരു കാര്യോം ഇല്ല... ഈ മെത്രാന്മാര്‍ തന്നെ മുന്നില്‍ നിക്കേണ്ടിവരും... പള്ളിമേടയിലിരുന്ന് മണിയടിച്ച്‌ ആളെക്കൂട്ടി തല്ല് വാങ്ങി കൊടുക്കാനാണോ പരിപാടി??"

അച്ചന്‍ : "എന്ത്‌ അസംബന്ധം.... അങ്ങനെയൊന്നുമല്ല മകനേ... "
വര്‍ക്കിച്ചന്‍ : "അല്ല അച്ചോ.. ഈ നമ്മള്‍ ഉണ്ടാക്കുന്നപോലെ മറ്റ്‌ മതക്കാരും ഇതുപോലെ സമിതികളും സേനയുമൊക്കെ ഉണ്ടാക്കിയാല്‍ എങ്ങനെയിരിയ്ക്കും കാര്യങ്ങള്‍??? തല്ലിച്ചാവാനാണോ നമ്മുടെ പരിപാടി??"

അച്ചന്‍ : "കുഞ്ഞാടേ... വെറുതേ അതും ഇതും പറഞ്ഞ്‌ അവന്മാര്‍ക്ക്‌ ഐഡിയ കൊടുക്കണ്ടാ... നമുക്ക്‌ ഇത്രേ ഉള്ളൂ... നമ്മളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു ഗവര്‍ണ്മെന്റും വേണ്ടാ.. ഒക്കെ നമുക്ക്‌ നടത്താനറിയാം..."

ലോനക്കുട്ടി : "പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞത്‌ മനസ്സിലായില്ല അച്ചോ.. ഒന്ന് വിശദമാക്കാമോ??"

അച്ചന്‍ : "അല്ലാ.. അത്‌ പിന്നെ... ഏത്‌,,,, പ്രത്യയശാസ്ത്രം... അത്‌ തന്നെ.. അത്‌ പറഞ്ഞ്‌ ഭിന്നിപ്പിച്ച്‌ പ്രശ്നമാക്കുന്നതാണ്‌ പറഞ്ഞത്‌... അതാണ്‌.. ആ.."

ലോനക്കുട്ടി : "ഓ.. അത്‌... ചൂഷണം തടയുക എന്ന പ്രത്യയശാസ്ത്രം ആണോ അച്ചന്‍ ഉദ്ദേശിച്ചത്‌??"
അച്ചന്‍ : "ങാ... അത്‌ തന്നെ... നമ്മെ ചൂഷണം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല.."
ലോനക്കുട്ടി : "അച്ചോ... നമ്മള്‍ ചൂഷണം ചെയ്യുന്നതും നമ്മളെ ചൂഷണം ചെയ്യുന്നതും ഒന്ന് തന്നെയല്ലേ???"
അച്ചന്‍ : "ഓ... ചൂഷണം ചൂഷണം... അത്‌ വിട്ട്‌ കള മകനേ... "

ഇത്രയുമായപ്പോഴെയ്ക്കും ലോനക്കുട്ടിക്ക്‌ വീണ്ടും സംശയം...

ലോനക്കുട്ടി : "അച്ചോ.. നിരീശ്വരവാദം അടിച്ചേല്‍പ്പിച്ചൂന്ന് പറഞ്ഞൂല്ലോ.. അതെന്താ കേസ്‌.. അതുകൂടി ഒന്ന് പറയോ.."

അച്ചന്‍ : "നിരീശ്വരവാദം എന്ന് വച്ചാല്‍ ദൈവപരമായ കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക... ഉദാഹരണത്തിന്‌.. നമ്മള്‍ ന്യൂനപക്ഷ കോളേജുകള്‍ തുടങ്ങുന്നത്‌ ദൈവസേവനത്തിനാണല്ലോ... അങ്ങനെയുള്ള കോളേജുകള്‍ക്ക്‌ അനുമതി നല്‍കാതിരിക്കുക എന്ന് വച്ചാല്‍ ദൈവനിന്ദയല്ലേ... അത്‌ തന്നെയാ ഈ നിരീശ്വരവാദം...."

ലോനക്കുട്ടി ആകെ സംശയത്തില്‍ തലപുകഞ്ഞ്‌ ഇരിക്കുമ്പോള്‍ അച്ചന്‍ പറഞ്ഞു...

"എനിക്ക്‌ അടുത്ത ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്‌... അതുകൊണ്ട്‌ നിങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു എന്ന് പറഞ്ഞ്‌ എഴുതി പള്ളിയില്‍ കൊണ്ടുവന്നാല്‍ മതി... വരട്ടെ കുഞ്ഞാടുകളേ.."

വര്‍ക്കിച്ചന്‍ : "ഒരു കാര്യം കൂടി ചോദിച്ചോട്ടെ അച്ചോ... ഒരു മിനിട്ട്‌... നമ്മുടെ മതത്തില്‍ അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാം എന്ന ഭേദഗതി എന്തായി?"

അച്ചന്‍ : "കുഞ്ഞാടേ... എനിക്കും യോജിപ്പാണ്‌... പക്ഷെ, ഈ തലമുതിര്‍ന്ന അച്ചന്മാര്‍ക്കൊക്കെ വല്ല്യ എതിര്‍പ്പാ... എന്താ കുഞ്ഞാടേ അതിവിടെ ചോദിക്കാന്‍ കാരണം???"

വര്‍ക്കിച്ചന്‍ : "അല്ലാ.. പിള്ളേര്‌ പറയുവായിരുന്നു ഈ അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാം എന്ന് വന്ന് കഴിഞ്ഞാല്‍ എല്ലാവരും അച്ചനാവാന്‍ പഠിക്കാന്‍ പോകും എന്ന്... നല്ല ഭക്ഷണവും വൈനും അടിച്ച്‌ എല്ലാവരേയും ഉപദേശിച്ച്‌ ഭരിച്ച്‌ നല്ല സുഖജീവിതം... ഉടനേയെങ്ങാനും ഈ നിയമം വരുമോ എന്നറിയാന്‍ ചോദിച്ചതാ.."

കൂട്ടച്ചിരികള്‍ക്കിടയില്‍ അച്ചന്‍ വേഗം പുറത്തിറങ്ങി തന്റെ മാരുതികാര്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

10 comments:

സൂര്യോദയം said...

ഇടയലേഖനം... ഒരു പ്രാദേശിക ചര്‍ച്ചയുടെ സംശയാവിഷ്കാരം... മത വിദ്വേഷം ഒരു കണികപോലും ഉദ്ദേശിച്ചിട്ടില്ല... മതങ്ങള്‍ വിദ്വേഷമുണ്ടാക്കാനുള്ളതല്ലെന്നുള്ള വിശ്വാസം മാത്രം...

വിനയന്‍ said...

അണ്ണാ തകര്‍ത്തു

അഭിനന്ദനങ്ങള്‍
ദീപസ്തംഭം മഹാശ്ചര്യം.........എന്നായി ഇപ്പോള്‍ കാര്യങ്ങള്‍

G.MANU said...

suryaji.......thakarthu .....koduku oru special kai.....

കെ said...

കിരണിന്റെ ബ്ലോഗാണ് ഇവിടേയ്ക്ക് വഴി തുറന്നത്. "തളേള, യെവനും കമ്മൂണിഷ്ടായാ" എന്ന് ഏറെപ്പേരെ നോക്കി അച്ചന്‍മാര്‍ക്ക് ചോദിക്കേണ്ടി വരും ഈ പോക്കു പോയാല്‍. സ്വതന്ത്രചിന്തയെ എക്കാലവും കുരിശില്‍ തറച്ച അച്ചന്‍മാരുടെ തനിനിറം വിശ്വാസികള്‍ മനസിലാക്കി വരുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

സൂര്യോദയം ചേട്ടാ ഈ ഇടയലേഖനം തകര്‍പ്പന്‍. ഈ വര്‍ക്കിച്ചനും, ലോനക്കുട്ടിയ്ക്കുമുള്ള സംശയങ്ങള്‍ തന്നെയായിരിക്കും ഒരുപക്ഷേ കേരളത്തിലെ ഭൂരിപക്ഷം ന്യൂനപക്ഷങ്ങളുടേയും! ഏതായാലും ഇടയലേഖനങ്ങളെപറ്റിയുള്ള സംശയം ദൂരീകരിക്കാന്‍ ഈ ലേഖനം വഴിതെളിച്ചേക്കും.:):)

ഓഫ്‌:ദാമു മത്തായിയോട്‌ പേരിനേക്കുറിച്ച്‌ ചോദിച്ചതു കണ്ടപ്പോഴാണ്‌ കുറേ നാള്‍ മുന്‍പ്‌ വന്ന ഒരു s.m.s ഓര്‍ത്തത്‌. : പി.ജെ. ജോസഫ്‌ മെത്രാനായാല്‍ സ്ഥാനപ്പേര്‌ എന്തായിരിക്കുമെന്നായിരുന്നു ചോദ്യം, ഉത്തരം : "..മാര്‍ എത്തിപ്പിടിയോസ്‌" :)

ഇടിവാള്‍ said...

ഹഹ! ഉഗ്രന്‍
അലക്കിപ്പൊളിച്ചു ;)

chithrakaran ചിത്രകാരന്‍ said...

പ്രിയ സൂര്യോദയം,
ഉഗ്രനായിരിക്കുന്നു താങ്കളുടെ ആക്ഷേപഹാസ്യ ലേഖനം.
ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍ !!!!

ധനിക ന്യൂനപക്ഷ സംരക്ഷകരായ ഇടയന്മാരെ കുഞ്ഞാടുകള്‍ കൈവക്കുന്ന ചരിത്രപ്രധാനമായ അട്ടിമറി കാണാന്‍ കൊതിയാകുന്നു...:)

സൂര്യോദയം said...

വിനയന്‍, മനൂ ജി ;-) നന്ദി
marichan .. തനിനിറം വിശ്വാസികള്‍ മനസ്സിലാക്കിയാല്‍ സമൂഹത്തിന്‌ നന്ന്..

ഷാനവാസ്‌... ഇടയലേഖനത്തിന്റെ സംശയങ്ങള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്വം എഴുതിയ ഇടയന്മാര്‍ക്കുണ്ട്‌... എന്ത്‌ എഴുതിയാലും ആളുകള്‍ വിശ്വസിക്കും എന്ന ധാരണ മാറിയാല്‍ നന്നായിരുന്നു.

ഇടിവാള്‍ ജീ.... നന്ദി..

ചിത്രകാരാ... സ്നേഹാഭിവാദ്യങ്ങള്‍ക്ക്‌ നന്ദി.. കുഞ്ഞാടുകള്‍ക്കും കുഞ്ഞാടുകളെയും കൈവക്കാന്‍ അവസരമില്ലാതിരിക്കട്ടെ.. :-)

മൂര്‍ത്തി said...

ഇത് വായിച്ചുകഴിഞ്ഞാല്‍ സൂര്യോദയവും കമ്മ്യൂണിസ്റ്റായോ എന്ന ചോദ്യം വരുമോ? :)

വിദ്യാഭ്യാസം കച്ചവടമാവരുത് ആക്കരുത് എന്ന് അഭിപ്രായമുള്ളവര്‍ അവര്‍ക്കിടയില്‍ത്തന്നെ ഉണ്ട് എന്നതും ആശാവഹമാണ്‍. ഈയടുത്തകാലത്തെ ഇടയലേഖനങ്ങള്‍ക്കുശേഷമുണ്ടായ ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്‍.

ഈ ‘സംശയാവിഷ്കാരം’ എന്നതിന്റെ അര്‍ത്ഥം എന്താണ്‍? :)

സൂര്യോദയം said...

മൂര്‍ത്തീ... ചോദ്യം ന്യായം... :-)

'സംശയാവിഷ്കാരം' എന്നൊരു വാക്കുണ്ടോ എന്നറിയില്ല... എന്തായാലും ഞാനുദ്ദേശിച്ചത്‌ 'സംശയത്തിന്റെ ആവിഷ്കാരം' എന്നാണ്‌.. (തല്ലരുത്‌.. പ്ലീസ്‌) :-))