Wednesday, October 17, 2007

രഹസ്യമായ പരസ്യം

തോമ്മാച്ചന്‍ പാര്‍ട്ടി ലോക്കല്‍ സമ്മേളനോം കഴിഞ്ഞ്‌ വീട്ടില്‍ വന്ന് കയറിയതേയുള്ളൂ..

"നിങ്ങളറിഞ്ഞോ.... വിശ്വാസികളായ എല്ലാ പാര്‍ട്ടിക്കാരും പാര്‍ട്ടി വിട്ട്‌ തിരിച്ച്‌ വരണമെന്ന്.. ഇനി പാര്‍ട്ടിക്കാരായോരേ പള്ളിയ്ക്ക്‌ വേണ്ടാന്ന്... ഇന്ന് പള്ളീലെ യോഗത്തില്‌ വച്ച്‌ അച്ചന്‍ പറഞ്ഞതാ..." ശൊശാമ്മ വേവലാതിയോടെ പറഞ്ഞു.

"തിരിച്ചുവരണമെന്നോ??? അതിന്‌ സൗകര്യമുള്ളപ്പോ തിരിച്ച്‌ വിളിയ്ക്കാനും പറഞ്ഞ്‌ വിടാനും പള്ളിക്കാരല്ലല്ലോ എന്നെ പാര്‍ട്ടിയിലേയ്ക്കയച്ചത്‌...." തോമ്മാച്ചന്റെ കൂസലില്ലാത്ത മറുപടി.

"നിങ്ങളങ്ങനൊക്കെ പറഞ്ഞിട്ടെന്താക്കാനാ മനുഷ്യാ... ദേ നിങ്ങള്‌ കാരണം ഞങ്ങളെ പള്ളീന്ന് ഒറ്റപ്പെടുത്താന്‍ ഇടയാക്കണ്ടാട്ടോ.... പിള്ളേരുടെ കാര്യങ്ങളും നമ്മുടെ മരണാനന്തരകര്‍മ്മങ്ങളൊക്കെ നടത്താനുള്ളതാ പറഞ്ഞേക്കാം..."

"എടീ ശോശാമ്മേ... ദൈവപരമായ കാര്യങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന് ഉപദേശിക്കാനും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാനുമാ ഈ മതമേലദ്ധ്യക്ഷന്മാര്‍... അല്ലാതെ ഭീഷണിപ്പെടുത്തി അങ്ങോട്ട്‌ നടക്കരുത്‌, നോക്കരുത്‌, മിണ്ടരുത്‌ എന്നൊക്കെ പറയാനല്ലാ... നീ ഒന്ന് ചുമ്മായിരിയ്ക്ക്‌... അച്ചന്മാര്‍ ഈ നുണയും പറഞ്ഞ്‌ ആള്‍ക്കാരെ പറ്റിച്ച്‌ എത്രകാലം പോകും എന്ന് നോക്കട്ടെ..."

"ഈ മനുഷ്യന്‍ ഞങ്ങളെ കണ്ണീരു കുടിപ്പിക്കുമെന്നാ തോന്നുന്നേ...." ശോശാമ്മച്ചേടത്തി അടുക്കളയിലേയ്ക്ക്‌ പോയി.

************************
രംഗം ബിഷാപ്പിന്റെ അരമന...... അവിടെ പള്ളീലച്ചന്മാരുടെ ഒരു തിരക്ക്‌... അവിടേയ്ക്ക്‌ ആ നാട്ടുകാരനും പത്രപ്രവര്‍ത്തകനായ ജോണിക്കുട്ടി കടന്ന് വരുന്നു...

ജോണിക്കുട്ടിയെകണ്ട്‌ കപ്പ്യാര്‍ കം വാച്ചറായ പൗലോസേട്ടന്‍ അടുത്തേയ്ക്ക്‌ വന്നു..

"എന്താ ജോണിക്കുട്ട്യേ ഈ വഴിയ്ക്കൊക്കെ???"

"പൗലോസേട്ടാ.. ബിഷപ്പിനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം... ഒന്ന് പോയി ചോദിച്ചിട്ട്‌ വരൂ.."

"തിരുമേനി അരമനയില്‍ വിശ്രമത്തിലാണ്‌.. സമ്മതിയ്ക്ക്യോ ആവോ?..."

"അല്ല... കമ്പ്ലീറ്റ്‌ രാജകീയപദങ്ങളാണല്ലോ പൗലോസേട്ടാ.. തിരുമേനി, അരമന... ങും ങും..." ജോണിക്കുട്ടി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

"പിന്നല്ലാതേ... ഞാന്‍ ചെന്ന് ചോദിച്ചിട്ട്‌ വരാം..." പൗലോസേട്ടന്‍ അകത്തേയ്ക്ക്‌ പോയി.

പൗലോസേട്ടന്റെ കൂടെ ഒരു അച്ചന്‍ പുറത്തേയ്ക്ക്‌ വന്നു...

"അതേയ്‌... പത്രക്കാരോട്‌ ഒന്നും പറയാനില്ലാ.. ഇപ്പോ തന്നെ പുലിവാല്‌ പിടിച്ചിരിയ്ക്ക്യാ മോനേ..." അച്ചന്‍ പറഞ്ഞു.

"അച്ചോ.. എനിയ്ക്ക്‌ മനസ്സില്‍ തോന്നിയ കുറച്ച്‌ സംശയങ്ങള്‍ ഒന്ന് ചോദിച്ച്‌ മനസ്സിലാക്കാനാ... പത്രത്തില്‍ പ്രസിദ്ധീകരിക്കാനൊന്നുമല്ല... ഒരു വിശ്വാസിയുടെ സംശയങ്ങള്‍ ദൂരീകരിച്ച്‌ തരണമെന്ന അപേക്ഷയേ ഉള്ളൂ.." ജോണിക്കുട്ടി പറഞ്ഞു.

"അച്ചോ.. ഇത്‌ നമ്മുടെ ജോണിക്കുട്ട്യാ.. ഇവിടെ അടുത്താ വീട്‌... നല്ല വിശ്വാസിയാ..." പൗലോസേട്ടന്റെ വക ഒരു സപ്പോര്‍ട്ട്‌.

"വിശ്വാസിയല്ലെങ്കിലും ആക്കിയെടുക്കാന്‍ ഞങ്ങള്‍ക്കറിയാം.." അച്ചന്‍ അല്‍പം കടുത്ത ഭാഷയില്‍.

ഒന്ന് പകച്ച ജോണിക്കുട്ടിയെ നോക്കി സമനിലവീണ്ടെടുത്ത്‌ അച്ചന്‍ പറഞ്ഞു. "ഓ.. ആ പ്രകടനോം പൊതുയോഗേം കഴിഞ്ഞതിന്റെ ഹാങ്ങ്‌ ഓവറില്‍ പറഞ്ഞ്‌ പോയതാ... താന്‍ വാ... പേപ്പറില്‍ കൊടുക്കാനല്ലെങ്കില്‍ നമുക്ക്‌ സംസാരിയ്ക്കാം..."

അച്ചന്റെ കൂടെ ജോണിക്കുട്ടി അകത്തേയ്ക്ക്‌ നടന്നു.

"ങാ.. ചോദിച്ചോളൂ... എന്തൊക്കെയാ സംശയങ്ങള്‍??"

"അച്ചോ.. ഈ മത്തായി ചാക്കോയെക്കുറിച്ച്‌ ചിലതൊക്കെ അറിയാനാ... സത്യത്തില്‍ പുള്ളിക്കാരന്‍ വിശ്വാസിയായിരുന്നോ??"

"പിന്നല്ലാതെ..." അച്ചന്റെ മറുപടി.

"അപ്പോ.. ശരിയ്ക്കും അന്ത്യകൂദാശ കൊടുത്തിരുന്നോ?"

"അത്‌ പിന്നെ.. ഈ രോഗീലേപനം, അപ്പം, അന്ത്യകൂദാശ എന്നിവയൊക്കെ പലതരം പദങ്ങള്‍ സാഹചര്യങ്ങള്‍ അനുസരിച്ച്‌ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ചട്ടങ്ങളുടേയും മാറ്റങ്ങളുടേയും ഫലമായി അതിനെ എങ്ങനെ വേണമെങ്കിലും നമുക്ക്‌ വ്യഖ്യാനിയ്ക്കാം.."

"എന്ത്‌??? " ജോണിക്കുട്ടി അന്തം വിട്ട്‌ ഇരുന്നുകൊണ്ട്‌ ചോദിച്ചു.

"മോനേ.. അതൊക്കെ ടെക്നിക്കല്‍ ടേര്‍മുകളാണ്‌.. അതൊക്കെ മനസ്സിലാക്കാന്‍ നല്ല വിജ്നാനം വേണം.."

"അച്ചോ.. അത്‌ പോട്ടെ... ഈ പുള്ളിക്കാരന്‍ അബോധാവസ്ഥയിലായിരുന്നൂന്നാണല്ലോ കേട്ടത്‌..."

"അബോധാവസ്ഥയിലാവുന്നതിനുമുന്‍പ്‌ നമ്മള്‍ അവിടെ ചെന്നിരുന്നു... അന്ന് മാല കൊടുത്തപ്പോള്‍ വാങ്ങിയില്ലേ??" അച്ചന്റെ വിശദീകരണം.

"അത്‌ പിന്നെ, ആ നിലയില്‍ കിടക്കുന്ന ഒരളുടെ അടുത്ത്‌ ചെന്ന് അതുമിതും പറഞ്ഞ്‌ മാല കൊടുത്താല്‍ 'എടുത്തോണ്ട്‌ പോടാ നിന്റെ ഒരു മാല' എന്ന് ആരേലും പറയോ അച്ചാ..."

"മോനേ.. ജോണിക്കുട്ടീ.. നീ സ്മാര്‍ട്ട്‌ ആവാണോ??"

"അല്ലച്ചോ... സംശയം ചോദിച്ചൂന്ന് മാത്രം... അത്‌ പോട്ടെ... ഈ അബോധാവസ്ഥയിലായിരുന്നപ്പോ എന്ത്‌ കൊടുത്തൂന്നാ പറഞ്ഞത്‌.. ബോധത്തോടെ സ്വീകരിച്ചൂന്നും പറഞ്ഞല്ലോ..." ജോണിക്കുട്ടിയുടെ ചോദ്യം വീണ്ടും.

"നമ്മള്‍ രോഗീലേപനം കൊടുത്തു.... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വം ആ കുഞ്ഞാട്‌ അത്‌ സ്വീകരിച്ചു..."

"എന്ത്‌???... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വമോ??"

"ങാ.. അത്‌ തന്നെ.. എന്തേ അങ്ങനെ പാടില്ലേ??" അച്ചന്‌ ദേഷ്യം വന്നു..

"അല്ലച്ചോ... അപ്പോ പിന്നെ അതിനെ കുറച്ചുകൂടി ടെക്നിക്കലായി പറഞ്ഞാല്‍ മതിയായിരുന്നു... അതായത്‌, വൈദ്യശാസ്ത്രപരമായി അബോധാവസ്ഥയിലായിരുന്നെങ്കിലും ദൈവശാസ്ത്രപരമായി ബോധാവസ്ഥയുണ്ടായിരുന്നു എന്നോ മറ്റോ..."

"ഓ.. ഇനി അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല... അതൊക്കെ അന്നേ കാസറ്റിലും മറ്റും പകര്‍ത്തീന്നാ കേട്ടത്‌... അത്‌ പോട്ടേ.. വേറെ എന്തേലുമുണ്ടേല്‍ ചോദിയ്ക്ക്‌.."

"പിന്നെ അച്ചോ... ഇന്നലെ പ്രകടനത്തില്‍ രാഷ്ട്രീയക്കാരെ വെല്ലുന്ന പ്രസംഗമായിരുന്നെന്ന് കേട്ടു... എന്തൊരു കാച്ചാ കാച്ചിയത്‌.."

"പിന്നല്ലാതെ... നമ്മളോടാ കളി.... പള്ളീന്ന് വിളിച്ച്‌ പറഞ്ഞാ വരാത്ത ക്രിസ്ത്യാനികളുണ്ടോ... വന്നില്ലേല്‍ ഒക്കേത്തിനും പിന്നീട്‌ പണികൊടുക്കും അത്ര തന്നേ... പിന്നെ പ്രസംഗിച്ചത്‌... നമ്മളും തറയാണേല്‍ തറ... കളി നമ്മളോട്‌ വേണ്ടാ.." അച്ചന്‍ വീണ്ടും രോഷം കൊണ്ടു.

"അച്ചോ.. ഈ ക്രിസ്തുവിന്റെ രീതിയനുസരിച്ച്‌ സൗമ്യമായി കാര്യങ്ങളെ സമീപിക്കലല്ലേ അതിന്റെ ഒരു രീതി.. ഒരു കരണത്തടിച്ചാല്‍ മറ്റേ കരണവും കാണിച്ചുകൊടുക്കുക എന്നൊക്കെ.." വീണ്ടും ജോണിക്കുട്ടിയുടെ സംശയം.

"പിന്നേ.. മറ്റേ കരണോം കാണിച്ച്‌ കൊടുക്കല്‌.. പണ്ട്‌ ക്രിസ്തു അതൊക്കെ പറഞ്ഞിട്ടുണ്ടാവും.. അന്ന് ഈ രാഷ്ട്രീയോം പള്ളിവക കച്ചോടങ്ങളും ഒന്നും ഇല്ല... ഇതിപ്പോ എല്ലാം മര്യാദയ്ക്ക്‌ നടക്കണമെങ്കില്‍ അല്‍പം ഈ സൈസ്‌ കാര്യങ്ങളും വേണം.."

"പിന്നെ, അച്ചന്‍ പ്രസംഗിച്ചൂന്ന് കേട്ടു റഷ്യയില്‍ രോഗീലേപനം കൊടുത്തൂന്നോ മറ്റോ?? അപ്പോ നമ്മള്‌ രോഗീലേപനം കൊടുത്തതുകൊണ്ടാണല്ലേ അവിടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പൊളിഞ്ഞത്‌, റഷ്യ തവിടുപൊടിയായത്‌... "

"പിന്നല്ലാതെ?"

"എന്നാലും അവിടുത്തെ കാര്യങ്ങള്‍ ഇപ്പോ കഷ്ടാന്നാ കേട്ടത്‌... ഒരു ദരിദ്ര രാജ്യം പോലായി അത്രേ... ഇന്ത്യയുടെ ഒരു സ്റ്റ്രോണ്ട്‌ കക്ഷിയായിരുന്നു... ങാ.. ഇനി പറഞ്ഞിട്ടെന്താ കാര്യം.. രോഗീലേപനം കൊടുത്തുപോയില്ലേ... അത്‌ പോട്ടെ, ഇനി ചൈനയ്ക്ക്‌ രോഗീലേപനം കൊടുക്കന്‍ പ്ലാനുണ്ടോ അച്ചാ...???"

"മോനേ.. ജോണിക്കുട്ടീ... നീ ഊതല്ലേ... അതീന്ന് പിടിവിട്‌ മോനേ.. വേറെ വല്ലോം പറ"

"അല്ലാ.. ഇനി ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക്‌ രോഗീലേപനം കൊടുക്കാന്‍ പോകാന്ന് കേട്ടു.. ശരിയാണോ അച്ചോ..???"

"മിക്കവാറും വേണ്ടിവരും... നമ്മളെ ജീവിയ്ക്കാന്‍ സമ്മതിക്കില്ലാന്ന് വച്ചാല്‍ എന്ത്‌ ചെയ്യും... ഡിവൈന്‍ പ്രശ്നം, അഭയ കൊലക്കേസ്‌ തുടങ്ങിയയൊക്കെ പൊക്കിക്കൊണ്ട്‌ വരണുണ്ട്‌.. എന്റെ ഈശോയേ.. എവിടെക്കൊണ്ട്‌ ആക്കുമോ ആവോ.... അതും കൂടാണ്ട്‌ കുറച്ച്‌ കോളേജ്‌ കച്ചോടം നടത്തി നാല്‌ കാശുണ്ടാക്കാന്‍ നോക്കുമ്പോ ദേ വരുന്നു കുറേ നിയമോം മറ്റുമായിട്ട്‌... ഇവരെക്കൊണ്ട്‌ തോറ്റു..."

"ഓ.. അപ്പോ അതാണല്ലേ കാര്യം...??"

"ദേ.. നീയിത്‌ പത്രത്തിലൊന്നും ഇടത്തില്ലല്ലോ അല്ലേ... വെറുതേ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കല്ലേ..."

"ഇല്ലച്ചോ.. ഒന്ന് ക്ലിയറാക്കാന്‍ ചോദിച്ചെന്നേയുള്ളൂ... പിന്നെ, ആ മത്തായി ചാക്കോയെ പള്ളിക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് കേട്ടു... നമ്മള്‍ പിടിച്ചെടുത്തോ...??"

"പിന്നില്ലാതെ... അബോധാവസ്ഥയിലാവുന്നതുവരെ അങ്ങേര്‌ വല്ല്യ പാര്‍ട്ടിക്കാരനായിരുന്നിരിയ്ക്കും.. പക്ഷെ, അബോധാവസ്ഥയിലായപ്പോള്‍ നമ്മള്‍ കയറി രോഗീലപനോം മറ്റും കൊടുത്ത്‌ ഏറ്റെടുത്തില്ലേ... അപ്പോ പിന്നെ നമ്മുടെ ആളല്ലേ???"

"അതല്ല അച്ചോ.. മരണശേഷം പുള്ളിക്കാരനെ മതപരമായ ചടങ്ങുകളില്ലാതെ അടക്കം ചെയ്യണം എന്ന് പുള്ളി വ്യക്തമായി പറഞ്ഞ്‌ വച്ചിരുന്നു എന്നാണല്ലോ കേട്ടത്‌.."

"അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല.. മരണത്തിനുമുന്‍പ്‌ നമ്മുടേ ആളാക്കിയില്ലേ.. അത്‌ മതി.. അപ്പോ പിന്നെ നമുക്ക്‌ വിട്ട്‌ തരേണ്ടതായിരുന്നു.."

"പിന്നെ, അച്ചോ... പല സ്ഥലത്തും നമ്മുടെ പാതിരിമാരെയും മതപ്രചാരകരേയും പല ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ചതും അവര്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതും കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നാ കേട്ടത്‌... അപ്പോ ഇനി മതസ്വാതന്ത്ര്യം എന്ന് പറഞ്ഞ്‌ പാവങ്ങളെ പിന്നാലെ നടന്ന് പലതും കൊടുത്ത്‌ മതത്തില്‍ ചേര്‍ക്കാന്‍ നടന്നാല്‍ വല്ല ഹിന്ദുവര്‍ഗ്ഗീയന്മാരുടേന്നും നല്ല വീക്ക്‌ വാങ്ങിയാല്‍ കൊള്ളേണ്ടിവരും... ഒരാളും തിരിഞ്ഞു നോക്കീന്ന് വരില്ല... മാത്രമല്ല, രണ്ടെണ്ണം കൊണ്ടോട്ടെ എന്ന് മനസ്സില്‍ പറയുകയും ചെയ്യും..."

"ജോണിക്കുട്ടീ.. നീ ആരെയാ പേടിപ്പിക്കുന്നേ... നമുക്കും സേനയും ട്രെയിനിങ്ങും ഒക്കെ വരാന്‍ പോവാ... അതറിയോ??"

"ഓഹോ.. അപ്പോ നല്ല ചേലായിരിയ്ക്കും... ഹിന്ദു ക്രിസ്ത്യന്‍ മതമൈത്രി കണ്ട്‌ രോമാഞ്ചം കൊള്ളാന്‍ കാത്തിരിയ്ക്കാം അല്ലേ... നമ്മുടേ ആയുധം എന്തായിരിയ്ക്കും.. ശൂലോം വാളും അവന്മാരുടെ കുത്തകയല്ലേ??"

"കുഞ്ഞാടേ..നീ ഈ മുനവച്ചുള്ള ഡയലോഗ്‌ കുറേ നേരമായീട്ടോ.. മതി നിര്‍ത്തിക്കോ..."

"അച്ചോ.. ഒരു ലാസ്റ്റ്‌ ചോദ്യം കൂടി... നമുക്ക്‌ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങിയാല്‍ എന്താ?? വിശ്വാസികളെക്കൊണ്ട്‌ നിര്‍ബദ്ധിപ്പിച്ച്‌ വോട്ട്‌ ചെയ്യിപ്പിക്കാലോ... ഭരണം കിട്ടിയാല്‍ നമ്മുടെ ഇഷ്ടത്തിന്‌ കോളേജ്‌ കച്ചോടം നടത്താം, മതപ്രചാരം നടത്താം... മൊത്തത്തില്‍ അടിച്ച്‌ പൊളിയ്ക്കാം... എന്താ??"

"ഓ.. അതിന്‌ നിന്റെ ഉപദേശം ഒന്നും വേണ്ടാട്ടോ... അതൊക്കെ ഞങ്ങളുടെ പ്ലാനിലുണ്ട്‌... മതി മതി... ഇത്രേം മതി.... നിന്റെ കുറേ സംശയങ്ങള്‌... പിന്നേയ്‌... ഇതൊന്നും പത്രത്തില്‍ കൊടുത്തേക്കല്ലേട്ടോ... കുഞ്ഞാട്‌ മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞൂന്നേയുള്ളൂ..."

"ശരി അച്ചോ.. പത്രത്തില്‍ കൊടുക്കൂല്ലാ.."

'പാവം അച്ചന്‍.. ബ്ലോഗിംഗ്‌ എന്ന പരിപാടിയുണ്ടെന്ന് പുള്ളിക്കറിയില്ലെന്ന് തോന്നുന്നു... ബ്ലോഗില്‍ കൊടുക്കരുതെന്ന് പറാഞ്ഞിട്ടില്ലല്ലോ...' ജോണിക്കുട്ടി മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഇന്റര്‍നെറ്റ്‌ കഫേ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

Monday, October 1, 2007

സര്‍ക്കാര്‍ ജോലി

പി.എസ്‌.സി. പരീക്ഷയെഴുതി ഒരു സര്‍ക്കാര്‍ ജോലി സംഘടിപ്പിക്കുക എന്നത്‌ അല്‍പം ബുദ്ധിമുട്ടി നന്നായി പ്രിപ്പയര്‍ ചെയ്താല്‍ നടക്കാവുന്ന കാര്യമേയുള്ളൂ എന്നത്‌ എന്റെ കുറേ സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.

പ്രീഡിഗ്രി കഴിഞ്ഞ കാലം മുതല്‍ അമ്മ എന്നെ പല ടെസ്റ്റുകളും എഴുതാന്‍ നിരന്തരം പ്രേരിപ്പിക്കുമായിരുന്നു. ഒന്നും പഠിക്കാതെ പോയി ഒരു ബാങ്ക്‌ ടെസ്റ്റോ, പി.എസ്‌.സി. പരീക്ഷയോ എഴുതിയാല്‍ ഒരു ജോലി കിട്ടുമെന്ന് അന്നും ഇന്നും എനിയ്ക്ക്‌ ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ, കുറേ ടെസ്റ്റ്‌ എഴുതിക്കഴിയുമ്പോള്‍ ഒരെണ്ണം കിട്ടും എന്ന അന്ധവിശ്വാസത്തിലായിരുന്നു എന്റെ അമ്മ. ഒടുവില്‍ സോഫ്റ്റ്‌ വെയര്‍ മേഖലയില്‍ കയറിപ്പറ്റി തരക്കേടില്ലാതെ ജോലി ചെയ്തു തുടങ്ങിയതില്‍ പിന്നെയാണ്‌ അമ്മയുടെ നിര്‍ബദ്ധം ഒന്ന് കുറഞ്ഞത്‌ (എന്ന് കരുതി ഇപ്പോഴും അമ്മയ്ക്ക്‌ താല്‍പര്യമില്ലാതില്ല).

എന്നെ സംബദ്ധിച്ചിടത്തോളം ഇന്നത്തെ മാനസികാവസ്ഥയില്‍ ഒരു ഗവര്‍ണ്‍മന്റ്‌ ജോലി എന്നത്‌ ചിന്തിക്കാന്‍ തന്നെ പേടിയാണ്‌. എന്നും ഒരേ ഷെഡ്യൂളില്‍ ജോലി ചെയ്യുകയും, ഒന്നും ചെയ്യാതിരിക്കുകയും അങ്ങനെ ഇരുന്ന് ഇരുന്ന് ചെറുപ്പത്തിലേ വയസ്സനായിപ്പോകുകയും ചെയ്യുമല്ല്ലോ എന്നതാണ്‌ എന്റെ നിഗമനം.

കുറച്ച്‌ കാലമായി ഞാന്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജോലിഭാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഈ കുറഞ്ഞ കാലയളവില്‍ കാര്യമായ അന്വേഷണങ്ങളില്ലാതെ എനിയ്ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞ പലതും നമ്മെ ഞെട്ടിക്കുന്ന വസ്തുതകളാണ്‌.

നല്ലപോലെ അവരവരുടെ ജോലികള്‍ ചെയ്യുന്ന സത്യസന്ധരായ ആളുകള്‍ ഇനി ഞാന്‍ താഴെ വിവരിക്കാന്‍ പോകുന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു.

'ജോലിയെടുക്കാതെ ശമ്പളം വാങ്ങുക' എന്ന നാണമില്ലാത്ത മാനസികാവസ്ഥയുള്ള നിരവധി പേര്‍ ഈ രംഗത്തുണ്ടെന്നുള്ളത്‌ ഒരു സത്യാവസ്ഥയാണ്‌.സമയത്തിന്റെ കാര്യത്തില്‍ യാതൊരു കൃത്യതയും ഈ മേഖലയില്‍ പല ഡിപ്പാര്‍ട്ട്‌ മെന്റുകളിലും ആവശ്യമില്ല. പല ഡിപ്പാര്‍ട്ട്‌ മെന്റുകളും യാതൊരു പണിയും ഇല്ലാതെ ഉദ്യോഗസ്ഥരെ വെറുതെ ജോലിക്കിരുത്തി മാസാമാസം ശമ്പളം കൊടുക്കുന്നവയാണ്‌. ആണ്ടിലോ ശങ്കരാന്തിക്കോ ഒരു പണി വന്നാല്‍ ആയി എന്ന അവസ്ഥ.

ആഴ്ചയിലൊരിക്കല്‍ മാത്രം ഓഫീസില്‍ ചെന്ന് ഒപ്പിട്ട്‌ തിരിച്ച്‌ വരുന്ന ഒരു ഗവര്‍ണ്‍മന്റ്‌ ജീവനക്കാരിയെ എനിയ്ക്‌ നേരിട്ടരിയാം. അവരുടെ തലപ്പത്തിരിക്കുന്ന പുള്ളിക്കാരനാണെങ്കിലോ മാസത്തിലൊരിക്കലോ മറ്റോ വന്നാലായി എന്നതാണത്രേ സ്ഥിതി.

മറ്റൊരു സ്ഥാപനത്തില്‍ ഓണ്‍ ഡ്യൂട്ടിയില്‍ ലീവ്‌ എടുക്കാം. എന്തൊരു നല്ല ഫസിലിറ്റി. അതായത്‌, ലീവ്‌ എഴുതിവച്ച്‌ സ്ഥലം വിടാം (ആരെങ്കിലും ഇന്‍സ്പെക്ഷന്‌ വന്നാല്‍ ലീവ്‌ അപ്ലിക്കേഷന്‍ ഉണ്ടല്ലോ). എന്നിട്ട്‌ ലീവ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വന്നിട്ട്‌ ആ ലീവ്‌ കാന്‍സല്‍ ചെയ്യാം (അതായത്‌ കീറിക്കളയാം എന്ന്).

എന്റെ അനിയന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വാര്‍ഡന്‍ ചാര്‍ജുള്ള ആള്‍ക്ക്‌ വേണമെങ്കില്‍ ഈ പരിപാടി വച്ച്‌ നല്ല കാശ്‌ വാരാം അത്രേ. അവന്‌ മുന്‍പ്‌ അവിടെ ഉണ്ടായിരുന്ന കക്ഷി ഇങ്ങനെ കുറേ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ കണക്ക്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ ഹാന്‍ഡ്‌ ഓവര്‍ ചെയ്യാന്‍ അല്‍പസമയമെടുത്തെന്നും ഉള്ളത്‌ ഞാന്‍ എന്റെ അനിയനില്‍ നിന്ന് അറിഞ്ഞ കാര്യം. അതായത്‌, ഹോസ്റ്റലിലേയ്ക്ക്‌ വാങ്ങുന്നതില്‍ അളവിലും വിലയിലും നല്ല വ്യത്യാസം കാണിക്കാനുള്ള സാഹചര്യം നിലവിലുണ്ട്‌ എന്നതാണ്‌ ഇവിടുത്തെ പ്രത്യേകത.

മറ്റൊരു വിവരം എനിയ്ക്ക്‌ ഒരു സുഹൃത്തില്‍ നിന്ന് മനസ്സിലായത്‌ ഇതിനേക്കാല്‍ അതിശയിപ്പിക്കുന്നതാണ്‌. ഒരു വനിതാ ഉദ്യോഗസ്ഥ തിരുവനന്തപുരത്ത്‌ നിന്ന് എറണാകുളത്തേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആയി വന്നു. അവര്‍ ഒരു കൊല്ലക്കാലം മാസം ശമ്പളം വാങ്ങാന്‍ വേണ്ടിമാത്രം ഒരുദിവസം എറണാകുളത്ത്‌ എത്തുമത്രേ. ഇത്‌ ഒരു അതിശയോക്തിയല്ല, സത്യം മാത്രം.

ഇങ്ങനെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരുന്ന് പണിയെടുക്കുന്നു എന്ന വ്യാജേന അവനവന്റെ കാര്യങ്ങള്‍ നടത്തുന്ന നല്ലൊരു പങ്ക്‌ ജീവനക്കാരുണ്ട്‌. അവര്‍ക്ക്‌ സര്‍ക്കാരിനോടോ ജനങ്ങളോടോ യാതൊരു ബാദ്ധ്യതയില്ല, ഉത്തരവാദിത്വങ്ങളില്ല. പ്രൈവറ്റ്‌ സ്ഥാപനങ്ങളില്‍ നല്ല പോലെ അദ്ധ്വനിച്ച്‌ ജോലി ചെയ്ത്‌ കിട്ടുന്ന കാശില്‍ നിന്ന് ഗവര്‍ണ്മെന്റിന്‌ ടാക്സ്‌ കൊടുക്കുന്ന നിരവധിപേരുണ്ട്‌. ആ കാശില്‍ നിന്ന് കൂടിയാണ്‌ ഇത്തരം ആണും പെണ്ണും കെട്ടവര്‍ക്ക്‌ ശമ്പളം കൊടുക്കുന്നതിന്റെ ഒരു പങ്ക്‌ കിട്ടുന്നത്‌ എന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്ന്.

ഗവര്‍ണ്‍മന്റ്‌ ഓഫീസുകളില്‍ പഞ്ചിംഗ്‌ സിസ്റ്റം കൊണ്ടുവന്നപ്പോള്‍ എന്തായിരുന്നു പുകില്‌? അവനവന്റെ ജോലി സമയം രേഖപ്പെടുത്തുന്നതില്‍ ഭയമുള്ളത്‌ തന്നെ അവര്‍ ചെയ്യുന്നത്‌ കള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ്‌.

ഇവിടെ സത്യസന്ധരായ പത്രപ്രവര്‍ത്തകരും കുറഞ്ഞ്‌ വരുന്നു. ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള പത്രങ്ങളോ പത്രപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കിയശേഷം അവിടങ്ങളില്‍ ഒരു സര്‍വ്വേ നടത്തട്ടെ. കൃത്യമായി അവിടങ്ങളിലെ ജീവനക്കാരുടെ ജോലിയെക്കുറിച്ചും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ചും ജനങ്ങളെ അറിയിക്കട്ടെ. യാതൊരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങുന്നവരുടെ മുഖം മൂടി വലിച്ചെറിയട്ടെ. എന്തിനാണ്‌ നമുക്ക്‌ അങ്ങനെയുള്ള സ്ഥാപനങ്ങള്‍? വല്ലപ്പോഴും മാത്രമേ ജോലിയുള്ളൂ എന്ന തരം സ്ഥാപനങ്ങളില്‍ അവരെ മറ്റ്‌ മേഖലകളില്‍ കൂടി ട്രെയിന്‍ ചെയ്ത്‌ കൂടുതല്‍ പ്രൊഡക്റ്റീവ്‌ ആക്കുകയല്ലേ വേണ്ടത്‌?

നമുക്ക്‌ ഇവിടെ കൃത്യമായ ട്രാക്കിംഗ്‌ മെക്കാനിസം ആണ്‌ വേണ്ടത്‌. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ ആക്റ്റിവിറ്റീസ്‌ ട്രാക്ക്‌ ചെയ്യാന്‍ ഒരു സംവിധാനം വേണം. സെന്റ്രലൈസ്ഡ്‌ ആയി ഇവയെ മോണിറ്റര്‍ ചെയ്യാനും സാധിക്കണം. ഓരോ സ്ഥാപനങ്ങളിലും ജോലിയുടെ പ്രത്യേകതകളനുസരിച്ച്‌ ടാസ്ക്‌ കൃത്യമായി വിഭജിച്ച്‌ കൊടുക്കാനും അതിന്റെ സ്റ്റാറ്റസ്‌ അവരെക്കൊണ്ട്‌ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യിക്കാനും സാധിക്കണം. അതുപയോഗിച്ച്‌ ഓരോരുത്തരുടേയും പ്രൊഡക്റ്റിവിറ്റി അളക്കാനുള്ള സംവിധാനങ്ങള്‍ വേണം.

ഇതൊക്കെ എന്റെ സ്വപ്നങ്ങള്‍ മാത്രം..

പക്ഷെ, ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്‌. ഇന്നത്തെ തൊഴില്‍ രീതികളും ജീവനക്കാരുടെ അവകാശങ്ങളും സംഘടനകളും അത്തരം നടപടികളോട്‌ എന്നും വിരോധം പുലര്‍ത്തുന്നവരാണെന്നതാണ്‌ കഷ്ടം.

ശക്തമായതും ദിശാബോധമുള്ളതുമായ സര്‍ക്കാരും, ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥരും ജനങ്ങളുടെ സപ്പ്പോര്‍ട്ടോടെ ഇത്തരം നടപടികളുമായി മുന്നോട്ട്‌ വരികയും പതുക്കെ പതുക്കെ ഓരോ മേഖലകളായി കമ്പ്യൂട്ടര്‍ വത്ക്കരിക്കുകയും ചെയ്ത്‌ ആ ലക്ഷ്യത്തിലേയ്ക്ക്‌ അടുക്കാന്‍ കഴിയുമെന്ന് ഞാന്‍ ആശിക്കുന്നു.

Thursday, August 16, 2007

സ്ത്രീ രത്നം.. നിറഭേദങ്ങള്‍

സ്ത്രീമനസ്സിനോളം സങ്കീര്‍ണ്ണതയുള്ള വേറെ എന്തെങ്കിലും ഈ ലോകത്തുണ്ടോ എന്ന് സംശയം തന്നെ. ദൈവം പോലും തന്റെ സൃഷ്ടിയില്‍ ഉപയോഗിച്ച ആ ലോജിക്ക്‌ ഡോക്കുമന്റ്‌ ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ ഇപ്പോഴും പിടികിട്ടാതെ വിഷമിക്കുന്നുണ്ടാകും...

ഇത്രയും പറഞ്ഞതില്‍ നിന്ന് സ്ത്രീ വിദ്വേഷിയെന്ന് വിളിച്ചെന്നെ ഓടിച്ചിട്ടിടിച്ച്‌ കൈ കെട്ടിയിട്ട്‌ ചെവിയില്‍ തെറിവിളിക്കരുത്‌.... പറഞ്ഞ്‌ വരുന്നേയുള്ളൂ...

സ്ത്രീ അത്ഭുതകരമായ , മഹത്തായ ഒരു സൃഷ്ടിയാണ്‌...

അത്ഭുതകരമാകുന്നത്‌ സങ്കീര്‍ണ്ണതകൊണ്ടും മഹത്തരമാകുന്നത്‌ കര്‍മ്മം കൊണ്ടും...

ജനിച്ച്‌ വീഴുന്ന പെണ്‍ കുഞ്ഞ്‌, ദേശവും സംസ്കാരവും അനുസരിച്ച്‌ സ്നേഹിക്കപ്പെടാം അല്ലെങ്കില്‍ തിരസ്കരിക്കപ്പെടാം...നമ്മുടെ കേരളത്തില്‍ പെണ്‍ കുഞ്ഞിന്‌ തുല്ല്യപ്രാധാന്യമുള്ളതായാണ്‌ മനസ്സിലാക്കുന്നത്‌. പല സ്ത്രീകളും പെണ്‍ കുഞ്ഞുങ്ങളെ കൂടുതല്‍ താല്‍പര്യപ്പെടുന്നു. കാരണം, പെണ്‍ കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കാനും, വളരുമ്പോള്‍ കൂടെ കൊണ്ടുനടക്കാനും, നിയന്ത്രിക്കാനും കൂടുതല്‍ കഴിയും എന്നതാണ്‌ ഒരു പരിധിവരെ ഈ താല്‍പര്യത്തിന്‌ കാരണം.

സ്കൂള്‍ പഠനകാലത്തും പെണ്‍കുട്ടികളെ മേയ്ക്കാന്‍ കുറച്ച്‌ എളുപ്പമാണെന്നത്‌ സത്യം തന്നെ. ആണ്‍ പിള്ളേര്‍ തലതെറിച്ചവന്മാര്‍ തെണ്ടി നടന്ന് കളിക്കുമ്പോള്‍ മരം കേറി മറിയക്കൊച്ചുങ്ങള്‍ ചുരുക്കമാണ്‌... പുസ്തകപ്പുഴുവിഭാഗത്തിലും സ്ത്രീ പ്രാധിനിധ്യം കൂടുതല്‍ തന്നെയെന്ന് ജനസംസാരം...

ഈ പെണ്‍ കുട്ടിയുടെ സ്കൂള്‍ ജീവിതം കഴിഞ്ഞ്‌ കോളേജിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്ക്‌ ചെറിയൊരു ടെന്‍ഷന്‍ സ്വാഭാവികം... കാരണം, വായ്‌ നോക്കി ചെക്കന്മാര്‍ നോട്ടത്തിലൂടെ ചോര ഊറ്റിക്കുടിക്കും എന്നവര്‍ക്കറിയാം... അതെന്തുമാവട്ടെ, പ്രേമപ്പനി ബാധിക്കുമോ എന്ന പേടിയാണിതില്‍ പ്രധാനം... ഒരു മാതിരി പെണ്‍കൊച്ചുങ്ങളൊക്കെ ഇപ്പോള്‍ പ്രക്റ്റിക്കലായതിനാല്‍ നാല്‌ കാശിന്‌ വകയില്ലാത്ത കോന്തുണ്ണ്യാരെയൊന്നും പ്രേമിച്ചോണ്ട്‌ വരില്ലെന്ന് ഒരു ആശ്വാസമുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്ക്‌ പ്രേമത്തിന്റെ ആ പ്രസിദ്ധമായ ഡിഫക്റ്റ്‌ ('പ്രേമത്തിന്‌ കണ്ണില്ല' എന്ന ഡിഫക്റ്റ്‌) അഫ്ഫക്റ്റ്‌ ചെയ്യാറുമുണ്ട്‌.

അങ്ങനെ ഒരു കണക്കിന്‌ കാക്കയും പരുന്തും കൊണ്ട്‌ പോകാതെ കോളേജ്‌ ജീവിതം കഴിയുമ്പോഴെയ്ക്ക്‌ വീട്ടുകാര്‍ക്ക്‌ കെട്ടിച്ച്‌ വിടാന്‍ തിരക്കാകുകയോ, പെണ്‍ കുട്ടിയ്ക്ക്‌ ഹയ്യര്‍ സ്റ്റഡീസിന്‌ പോകാന്‍ താല്‍പര്യം ജനിക്കുകയോ ചെയ്യും.

തുടര്‍ പഠനത്തില്‍ വല്ല്യ സ്കോപ്പില്ലെന്ന് മനസ്സിലാക്കുന്ന പലരും കല്ല്യാണഡിഗ്രിയായിരിയ്ക്കും സമ്പാദിച്ചിട്ടുണ്ടാകുക (അതായത്‌ കല്ല്യാണം കഴിയ്ക്കുന്നത്‌ വരെ പഠിക്കുക, അല്ലെങ്കില്‍ കല്ല്യാണത്തിന്‌ തയ്യാറായി എന്ന് ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഏതെങ്കിലും ഡിഗ്രി). അങ്ങനെ കല്ല്യാണഡിഗ്രി കഴിഞ്ഞവര്‍ കല്ല്യാണത്തിന്‌ റെഡിയായി മനക്കോട്ടയില്‍ മുഴുകിക്കഴിയും... തന്റെ കഴിവോ കപ്പാസിറ്റിയോ ഈ പ്രതിശ്രുതവരനെ സ്വപ്നം കാണുന്നതില്‍ ഒരു തരത്തിലും ബാധിക്കുന്നില്ല്ല എന്നതാണ്‌ സത്യം... എന്ന് വച്ചാല്‍, തന്റെ കഴിവോ കപ്പാസിറ്റിയോ നിലവാരമോ എന്ത്‌ തന്നെയാവട്ടെ, തന്നെ കെട്ടുന്നവന്‍ വല്ല്യ ഉയര്‍ന്ന ഉദ്യോഗമുള്ളവനോ, കേമനോ ആവണമെന്നേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ... ചിലര്‍ക്ക്‌ ഈ ആഗ്രഹം ലോട്ടറി അടിക്കുന്നപോലെ നടന്നെന്നും വരാം... ഈ ആഗ്രഹം കൊണ്ട്‌ കുറേ കാത്തിരിന്നു കഴിയുമ്പോള്‍ വല്ല്യ ഗതിപിടിക്കുന്നില്ലെന്ന് മനസ്സിലാകുമ്പോള്‍ ഇവര്‍ ഡിമാന്റുകള്‍ അല്‍പം കുറച്ച്‌ 'അത്ര കേമനല്ലേലും വേണ്ടില്ല' എന്ന അഭിപ്രായത്തിലെത്തിച്ചേരുകയും ഒടുവില്‍ പൂര്‍ണ്ണതൃപ്തിയില്ലെങ്കിലും കല്ല്യാണാഗ്രഹം മൂലം (വീട്ടുകാരുടേയും സ്വന്തം ആഗ്രഹവും മൂലം) ഒരു വരനെ കണ്ടെത്തുകയും ചെയ്യുന്നു.

ഇനി, ഹയ്യര്‍ സ്റ്റഡീസിന്‌ പോകുന്നതും പ്രൊഫഷണല്‍ കോഴ്സിന്‌ പോകുന്നതുമായ പെണ്‍കുട്ടികളില്‍ ഒരു വിഭാഗം കോഴ്സ്‌ കഴിയുമ്പോഴെയ്ക്ക്‌ വീട്ടുകാര്‍ക്ക്‌ വിവാഹ അന്വേഷണബാദ്ധ്യത ഒഴിവാക്കാന്‍ കഷ്ടപ്പെട്ട്‌ ഏതെങ്കിലും ഒരുത്തനെ (മിക്കവാറും പുളികൊമ്പ്‌ തന്നെ) തീരുമാനമാക്കിക്കൊണ്ട്‌ വരുന്നതായിരിയ്ക്കും.

പഠനകാലത്ത്‌, പ്രത്യേകിച്ച്‌ നാട്ടില്‍ നിന്ന് ദൂരെയുള്ള കോളേജില്‍ പഠിക്കുകയാണെങ്കില്‍ അല്‍പസ്വല്‍പം പ്രണയസുഖം അനുഭവിക്കാന്‍ താല്‍പര്യപ്പെടുന്നവരുമുണ്ട്‌. പല പ്രണയങ്ങളും ഇടയ്ക്ക്‌ വച്ച്‌ തെറ്റിപ്പിരിഞ്ഞാലും മറ്റൊരാളുമായി വീണ്ടും പ്രണയത്തിലാകുന്നതിലും ഒട്ടും മടികാണിക്കാത്തവരും വിരളമല്ല.

പല പ്രണയങ്ങളും കോളേജ്‌ ജീവിതത്തോടെ അവസാനിപ്പിക്കുന്നവരും ധാരാളം. നാട്ടില്‍ വന്നാല്‍ കോളേജ്‌ ജീവിതത്തില്‍ ഏതൊക്കെ രീതിയിലുള്ള പ്രണയചാപല്ല്യപ്രവര്‍ത്തികള്‍ നടന്നിട്ടുണ്ടെങ്കിലും വീട്ടുകാരുടെ അനുസരണയുള്ള പുത്രിയായി അവര്‍ കണ്ടെത്തുന്ന കേമനായ ഒരുത്തനെ വിവാഹം കഴിക്കുമ്പോള്‍ പഴയകാലം ഓര്‍മ്മപോലും ഇല്ലാത്തരീതിയില്‍ മുന്നോട്ട്‌ പോകാന്‍ കഴിയുന്നവരും നിരവധിയാണ്‌.

കല്ല്യാണം കഴിഞ്ഞ്‌ ആദ്യ കുറേ നാളത്തെ 'ഫെവിക്കോള്‍' ബന്ധത്തിനുശേഷം പതുക്കെ പതുക്കെ അവരവരുടെ അടിസ്ഥാനസ്വഭാവം പ്രകടമാക്കിത്തുടങ്ങുകയും അതിന്റെ പേരില്‍ അല്‍പസ്വല്‍പം മുരള്‍ച്ചയും കടിപിടിയും ആരംഭിക്കുന്നു. മുന്‍പ്‌ ആഘോഷങ്ങളും ചടങ്ങുകളും സ്വന്തം വീട്ടുകാരോട്‌ കൂടെ മാത്രം പങ്കെടുത്തിരുന്നവര്‍ക്ക്‌ ഇപ്പോള്‍ രണ്ട്‌ പക്ഷത്തും ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതായിവരികയും അവയുടെ ടൈം ടേബിളിന്റെ പേരില്‍ തര്‍ക്കങ്ങളും പരിഹാരങ്ങളും നടത്തേണ്ടിവരുന്നു.

വിവാഹശേഷം, സ്വന്തം പങ്കാളിയെ വളരെ സ്നേഹിക്കുമ്പോള്‍ തന്നെ (അങ്ങനെ അവകാശപ്പെടുമ്പോള്‍ തന്നെ), മറ്റൊരാളുമായി ബന്ധപ്പെടുന്നതില്‍ കാര്യമായ മനസ്താപം തോന്നാത്തവരും ഉണ്ടെന്നതിനും തെളിവുകള്‍ ധാരാളം.

ഒരു കുട്ടി ജനിക്കുന്നതോടെ, സ്ത്രീകളില്‍ മാനസികമായ വലിയ മാറ്റം തന്നെ സംഭവിക്കുന്നു. കുട്ടിയോടുള്ള സ്നേഹവും വാല്‍സല്യവും ഭര്‍ത്താവിനോടുള്ളതില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കുന്നു.
പലപ്പോഴും അമ്മ സ്വന്തം ജീവിതക്രമങ്ങളും ദൈനംദിനകാര്യങ്ങളുമെല്ലാം മാറ്റിവച്ച്‌ കുഞ്ഞിനെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമയം ഉപയോഗിക്കുന്നു.
പതുക്കെ പതുക്കെ, ജീവിതത്തില്‍ തിരക്കേറുന്നു, ബാദ്ധ്യതകളേറുന്നു, ഉത്തരവാദിത്വങ്ങളേറുന്നു... അതിനിടയില്‍ സമയം എപ്പോഴും ഒരു പ്രശ്നക്കാരനാകുന്നു. രണ്ടുപേരുടേയും പ്രയോരിറ്റി അനുസരിച്ച്‌ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച്‌ കൊണ്ടുപോകുന്നതില്‍ കഷ്ടപ്പാടുകള്‍ ഏറുകയും അതിന്റെ പേരില്‍ വീണ്ടും മാനസികസംഘര്‍ഷങ്ങള്‍ മുറുകുന്നു.

അത്രകാലം തന്റെ മാത്രമായിരുന്ന, തന്നെ മാത്രം സ്നേഹിച്ചിരുന്ന (എന്ന് വിശ്വസിച്ചിരുന്ന) ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ സ്നേഹത്തില്‍ കുറവ്‌ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും അതിന്റെ പേരിലും പരിഭവങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു. മുന്‍പ്‌ ഒരുമിച്ച്‌ ചെലവഴിച്ചിരുന്ന സമയദൈര്‍ഘ്യങ്ങളും സന്ദര്‍ഭങ്ങളും ഒരു കുട്ടിയായതിനുശേഷം കുറയുന്നതുകൊണ്ട്‌ തന്നെ, പരസ്പര സ്നേഹത്തില്‍ കുറവ്‌ വന്നിട്ടുണ്ടോ എന്ന സംശയം ഇരുകൂട്ടരിലും ജനിക്കുകയും ചെയ്യുന്നു.

വിവാഹജീവിതം ഏഴ്‌ കൊല്ലത്തോളമാകുമ്പോഴെയ്ക്കും ചില ദമ്പതിമാരില്‍ അവരുടെ 'അഡ്ജസ്റ്റ്‌ മെന്റ്‌ കപ്പാസിറ്റി' അഥവാ 'സഹനശക്തി' അതിന്റെ മാക്സിമം ലിമിറ്റ്‌ കഴിഞ്ഞതായി ബോദ്ധ്യപ്പെടുകയും ഈ ദാമ്പത്യം തുടരണോ എന്ന് പുനരാലോചിക്കുകയും ചെയ്യുന്ന സ്ഥിതി വരുന്നു. പലരും തങ്ങളുടെ കുട്ടികളുടെ ഭാവിയും വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലുള്ള ഇമേജും കാത്ത്‌ സൂക്ഷിക്കാന്‍ വീണ്ടും ചില പാച്ച്‌ വര്‍ക്കുകള്‍ക്ക്‌ ശേഷം ഒരുമിച്ചുള്ള ജീവിതം തുടരാന്‍ തീരുമാനിക്കുന്നു. ചുരുക്കം ചിലര്‍ ഇനി ഒരുമിച്ച്‌ മുന്നോട്ട്‌ പോകുക എന്നത്‌ വലിയ ബുദ്ധിമുട്ടായി മനസ്സിലാക്കുകയും പിരിയാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

കുട്ടി വളര്‍ന്ന് വിവാഹം കഴിച്ച്‌ കൊടുക്കുമ്പോഴെയ്ക്ക്‌ അമ്മമാര്‍ക്ക്‌ മാനസികമായി മറ്റൊരു മാറ്റം സംഭവിക്കുന്നു.

മകന്റെ കല്ല്യാണമാണ്‌ കഴിഞ്ഞതെങ്കില്‍ അവന്റെ ഭാര്യയോട്‌ ആദ്യത്തെ കുറച്ച്‌ നാള്‍ കാണിച്ച മനോഭാവം പതുക്കെ പതുക്കെ മാറിത്തുടങ്ങുന്നു. തന്റെ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചിരുന്ന, തന്റെ തീരുമാനങ്ങള്‍ കൂടുതല്‍ മാനിച്ചിരുന്ന തന്റെ മകന്‍ ഇപ്പോള്‍ ഭാര്യയോട്‌ കൂടുതല്‍ പ്രതിബദ്ധത കാണിക്കുന്നതായി മനസ്സിലാക്കുകയും അതിന്റെ ഫലമായി മകന്റെ ഭാര്യയെ തന്റെ 'സമ്പാദ്യം തട്ടിയെടുത്ത' അല്ലെങ്കില്‍ 'തട്ടിയെടുക്കാന്‍ വന്നിരിക്കുന്ന' ഒരാളായി മനസ്സിന്റെ ഉള്ളില്‍ അറിയാതെ സങ്കല്‍പ്പിക്കപ്പെടുകയും അവരോടുള്ള ആ വിയോജിപ്പ്‌ പല പ്രവര്‍ത്തികളിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മകന്റെ ഭാര്യയായി വരുന്ന സ്ത്രീ, ഇതിനെ 'അമ്മായിയമ്മപ്പോര്‌' എന്ന് വിളിക്കുകയും ഇതേക്കുറിച്ച്‌ ഭര്‍ത്താവിന്റെ ധരിപ്പിക്കാന്‍ കിണഞ്ഞ്‌ ശ്രമിക്കുകയും ചെയ്യുന്നു.

'തന്റെ ഭര്‍ത്താവിന്റെയും തന്റെയും കാര്യങ്ങള്‍ അമ്മായിയമ്മ ഇനി അധികം അന്വേഷിക്കേണ്ട' എന്ന മുന്‍ ധാരണയോടെ അവരെ സമീപിക്കുന്നതിന്റെ ഫലമായി അവര്‍ എന്ത്‌ പറഞ്ഞാലും അത്‌ തനിക്കെതിരായി സ്വയം വ്യാഖ്യാനിച്ചെടുക്കുകയും അതിന്റെ പേരില്‍ ഭര്‍ത്താവിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുവാനുള്ള അവസരങ്ങളായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.

'അവര്‍ വയസ്സായതല്ലേ... അവരെ വിഷമിപ്പിക്കാതെ നോക്കാം..' എന്ന മനസ്ഥിതിയ്ക്ക്‌ പകരം 'വയസ്സായതല്ലേ... ഇനിയെങ്കിലും ഭരണം നിര്‍ത്തിക്കൂടേ..' എന്ന മനസ്ഥിതിയാണ്‌ മരുമകള്‍ക്ക്‌ പൊതുവേ കാണപ്പെടുന്നത്‌.

'ഇനി മകന്റെ കാര്യങ്ങള്‍ കൂടുതലും അവന്റെ ഭാര്യ നോക്കട്ടെ.. അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാതെ നോക്കാം..' എന്ന മനസ്ഥിതിയ്ക്ക്‌ പകരം 'കല്ല്യാണം കഴിച്ചു എന്ന പേരില്‍ അവള്‍ എന്റെ മകന്റെ കാര്യങ്ങള്‍ മുഴുവന്‍ അങ്ങനെ നിയന്ത്രിക്കേണ്ട..' എന്ന ചിന്താഗതിയാണ്‌ അമ്മായിയമ്മ എന്ന റോള്‍ വഹിക്കുന്ന സ്ത്രീയ്ക്ക്‌ ഉണ്ടാകുന്നത്‌.

രണ്ട്‌ സ്ത്രീ രത്നങ്ങളുടേയും ഇടയില്‍ മനസ്സമാധാനം നഷ്ടപ്പെട്ട്‌ ഒരു പുരുഷന്‍ ഉഴലുന്നത്‌ ഒരു പ്രപഞ്ചസത്യമാണ്‌. സ്വന്തം അമ്മയെ പലപ്പോഴും ന്യായീകരിക്കാന്‍ ശ്രമിച്ച്‌ ഭാര്യയുടെ മുന്നില്‍ വിരോധപാത്രമായിത്തീരുകയോ, ഭാര്യയെ ന്യായീകരിച്ച്‌ അമ്മയുടെ മുന്നില്‍ പെണ്‍കോന്തനെന്ന അലങ്കാരം ലഭിക്കുകയോ ചെയ്യാതെ രക്ഷപ്പെടുന്ന പുരുഷന്മാര്‍ ചുരുക്കം...

ഒരു അമ്മയ്ക്ക്‌ മകന്റെ ഭാര്യയോടുള്ള പെരുമാറ്റവും മകളുടെ ഭര്‍ത്താവിനോടുള്ള പെരുമാറ്റവും തമ്മില്‍ വലിയ അന്തരമുണ്ട്‌. മകന്റെ ഭാര്യയെ അല്‍പം ശത്രുതാമനോഭാവത്തോടെ നോക്കുന്ന പലരും, മകളുടെ ഭര്‍ത്താവിനെ സ്വന്തം കുടുംബത്തിലെ ഒരാളെന്നപോലെയോ മകനെന്നപോലെയോ കാണുന്നു.

ഒരു സ്ത്രീയ്ക്ക്‌, പേരക്കുട്ടികളോടുള്ള സമീപനത്തില്‍ പോലും വൈരുദ്ധ്യങ്ങളുണ്ടാവാറുണ്ട്‌. മകളുടെ കുട്ടിയോട്‌ വലിയ തോതില്‍ അറ്റാച്ച്‌ മെന്റ്‌ തോന്നുന്ന ചിലര്‍ക്ക്‌ മകന്റെ കുട്ടിയോട്‌ ഇതേ അടുപ്പം പലപ്പോഴും നിലനിര്‍ത്താന്‍ കഴിയാതെ വരുന്നു. ഇത്‌ തിരിച്ചും സംഭവിക്കുന്നതാണ്‌. ഇടപഴകാനും ഒരുമിച്ച്‌ കഴിയാനുമുള്ള അവസരങ്ങളുടെ വ്യത്യാസങ്ങളാകാം ഇത്തരം വൈരുദ്ധ്യങ്ങള്‍ക്ക്‌ കാരണം.

അങ്ങനെ, ഒരു സ്ത്രീയുടെ ജീവിതചക്രത്തില്‍ ഓരോ ഘട്ടങ്ങളിലേയും അവരുടെ വികാരങ്ങളും വിചാരങ്ങളും പലതരം നിറങ്ങളും ഭാവങ്ങളും കൈവരിക്കുന്നു എന്നത്‌ ഒരു സത്യമായി അവശേഷിക്കുന്നു.

പല സന്ദര്‍ഭങ്ങളിലും ഏത്‌ തരത്തില്‍ പ്രതികരിക്കും എന്ന് ആര്‍ക്കും നിര്‍വ്വചിക്കാനാവാത്തവിധം സങ്കീര്‍ണ്ണത സ്ത്രീ മനസ്സുകള്‍ക്കുണ്ട്‌.

ദൈവം പോലും തന്റെ സൃഷ്ടിയില്‍ സംഭവിച്ച ഈ കോമ്പിനേഷന്‍ തിരിച്ചറിയാനാകാതെ കുഴങ്ങുന്നു എന്ന് വേണം കരുതാന്‍..

Monday, July 30, 2007

അനിര്‍വ്വചനീയ സത്യങ്ങള്‍ - 2

*രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ അച്ചാച്ചന്‍ അത്യാസന്ന നിലയില്‍ കിടക്കുകയാണ്‌.

അച്ഛനും അമ്മയും നാലാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിയും, അച്ചാച്ചനും അച്ചമ്മയും അടങ്ങിയ കുടുംബം.

അവള്‍ക്ക്‌ അച്ചാച്ചനോടായിരുന്നു കൂടുതല്‍ അടുപ്പം... ചേച്ചിക്ക്‌ അച്ചമ്മയോടും...

അച്ചാച്ചന്‍ നന്നായി പുകവലിയ്കുമായിരുന്നു. അദ്ധ്യാപകനായ ഏകമകന്‍ (അവളുടെ അച്ഛന്‍) താല്‍പര്യപ്പെട്ടിട്ടും അച്ചാച്ചന്‍ പുകവലി ഉപേക്ഷിച്ചില്ല. ഒടുവില്‍ തൊണ്ടയില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി ചികിത്സ തുടങ്ങി. പലതവണ ആശുപത്രിയില്‍ പോയി ചികില്‍സിച്ചു. ഒടുവില്‍ തൊണ്ടയില്‍ ഒരു ദ്വാരം ഉണ്ടാവുകയും അത്‌ സ്ഥിരമായി ഡ്രസ്സ്‌ ചെയ്യുകയും വേണ്ടിവന്നു. മകന്‍ തന്നെ അത്‌ ഡ്രസ്സ്‌ ചെയ്യും. പക്ഷെ, അത്‌ കഴിഞ്ഞാല്‍ തലകറക്കം മൂലം കസേരയില്‍ തളര്‍ന്നിരിക്കുമെന്ന് മാത്രം.

സംസാരശേഷി നഷ്ടപ്പെട്ട അച്ചാച്ചന്‍ കട്ടിലില്‍ തട്ടിയാണ്‌ വിളിക്കുക. തൊട്ടടുത്ത്‌ തന്നെ അച്ചമ്മ ഉണ്ടാകും. സീരിയസ്സായപ്പോള്‍ അവളെയും ചേച്ചിയെയും ആ മുറിയില്‍ നിന്ന് മാറ്റി. അല്ലെങ്കില്‍ അവള്‍ എപ്പോഴും അച്ചാച്ചനോട്‌ കൂടെ തന്നെയായിരുന്നു.

ഒടുവില്‍, അച്ചാച്ചന്റെ മരണം ആസന്നമായതായി എല്ലാവര്‍ക്കും മനസ്സിലായി. വേണ്ടപ്പെട്ടവരെല്ലാം വന്ന് കാണുകയും വെള്ളം കൊടുക്കുകയും വരെ ചെയ്തു. രാത്രി അച്ചന്റെ കൂട്ടുകാരും ചില നാട്ടുകാരും ഉറക്കമൊഴിച്ച്‌ വീട്ടില്‍ തന്നെയുണ്ടാകും. ഒന്ന് രണ്ട്‌ ദിവസം ഇങ്ങനെ കഴിഞ്ഞിട്ടും അവസ്ഥയില്‍ യാതൊരു മാറ്റവുമില്ല. ആരോ എന്തോ കൊടുക്കാന്‍ പ്രതീക്ഷിച്ച്‌ കാത്ത്‌ കിടക്കുന്ന ഒരു പ്രതീതി തോന്നി പലരും വെള്ളം കൊടുത്തു. ഒടുവില്‍ ആണ്‌ വീട്ടുകാര്‍ക്ക്‌ തോന്നിയത്‌ അച്ചാച്ചന്റെ പ്രിയപ്പെട്ട കൊച്ചുമക്കള്‍ മാത്രം വെള്ളം കൊടുത്തിട്ടില്ല എന്ന്.

രാത്രി തന്നെ അവളെയും ചേച്ചിയെയും വിളിച്ചുണര്‍ത്തി. അച്ചാച്ചന്‌ വായില്‍ വെള്ളം ഒഴിച്ച്‌ കൊടുക്കുവാന്‍ അവരെ കൊണ്ട്‌ ചെന്നു.

അവള്‍ വെള്ളം ഒഴിച്ച്‌ കൊടുത്ത്‌ ആ വെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ അച്ചാച്ചന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ചാലുകള്‍ ഒഴുകുന്നത്‌ കണ്ട്‌ അവിടെ നിന്നവരെല്ലാം വിങ്ങിപ്പൊട്ടി.

അവളും ചേച്ചിയും വെള്ളം കൊടുത്ത്‌ അല്‍പ സമയത്തിനകം അവരുടെ പ്രിയപ്പെട്ട അച്ചാച്ചന്‍ ഈ ലോകത്ത്‌ നിന്ന് യാത്രപറഞ്ഞു.

രണ്ട്‌ ദിവസം പ്രാണന്‍ ആ ശരീരത്തില്‍ നിലനിന്നത്‌ തന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമക്കളുടെ കയ്യില്‍ നിന്ന് വെള്ളം കുടിക്കാനായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവര്‍ വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

അന്നത്തെ *ആ രണ്ടാം ക്ലാസ്സുകാരിയാണ്‌ ഇന്ന് എന്റെ ഭാര്യ.

Tuesday, July 24, 2007

അനിര്‍വ്വചനീയസത്യങ്ങള്‍ - 1

സംഭവം നടക്കുന്നത്‌ മലേഷ്യയില്‍.... എന്റെ ഒരു സുഹൃത്തിന്റെ അനുഭവം അവരുടെ സമ്മതത്തോടെ ഇവിടെ അവതരിപ്പിക്കുന്നു. നിത്യയുടേത്‌ ഒരു സന്തുഷ്ടകുടുംബം...

നിത്യയും ഭര്‍ത്താവും സ്വന്തം ബിസിനസ്സ്‌ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു... നിത്യയുടെ അമ്മ മലയാളിയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അമ്മ മലേഷ്യയില്‍ വന്ന് സെറ്റില്‍ ആയതാണ്‌. അമ്മ കല്ല്യാണം കഴിച്ചത്‌ ഒരു ശ്രീലങ്കക്കാരനെയും...

അവര്‍ക്കൊരു മകനുണ്ട്‌.. കുട്ടിയ്ക്ക്‌ 2 വയസ്സായതുമുതല്‍ കുട്ടിയില്‍ അവര്‍ ഒരു പ്രത്യേക അവസ്ഥാവിശേഷം കണ്ടെത്തി. ദിവസവും വെളുപ്പിന്‌ 2 മണിയായാല്‍ കുട്ടി എഴുന്നേറ്റിരുന്ന് കരയും... അതും എന്തോ കാണുന്നതായി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ നിര്‍ത്താതെയുള്ള കരച്ചില്‍... എങ്ങനെയൊക്കെ സാന്ത്വനിപ്പിച്ചാലും നിര്‍ത്താത്ത ഭയപ്പാടോടെയുള്ള കരച്ചില്‍...നേരം വെളുത്ത്‌ 6 മണിയായാല്‍ കുട്ടി വീണ്ടും സുഖമായി ഉറങ്ങും..

കുറച്ചു നാള്‍ ഇത്‌ തുടര്‍ന്നപ്പോള്‍ അവര്‍ ഡോക്ടറെ സമീപിച്ചു. പരിശോധനകളില്‍ നിന്ന് കുട്ടിയ്ക്ക്‌ യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചു. പക്ഷെ, കുട്ടിയുടെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിരുന്ന് നിര്‍ത്താതെയുള്ള കരച്ചിലിനുമാത്രം ശമനമില്ല.

ചില ബന്ധുക്കള്‍ കണ്ടെത്തിയ കാരണമെന്തെന്നാല്‍ കുട്ടി ഏതോ അദൃശ്യരൂപം കാണുന്നുവെന്നാണ്‌. ഏതെങ്കിലും ആത്മാവോ മറ്റോ ആണെന്ന സംശയം.

ഒരു ഹനുമാന്റെ അമ്പലമുണ്ടെന്നും അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ സൗഖ്യമാകുമെന്നും ചിലര്‍ ഉപദേശിച്ചു. എല്ലാ മാര്‍ഗ്ഗവും പരീക്ഷിക്കാന്‍ തയ്യാറായ അവര്‍ ആ അമ്പലത്തില്‍ പോകാന്‍ തീരുമാനിച്ചു.

ഒട്ടും ആര്‍ഭാടമില്ലാത്ത കൃത്യമായ ബോര്‍ഡ്‌ പോലും ഇല്ലാത്ത ഒരു പഴയ അമ്പലം... അവര്‍ അവിടെ ചെന്ന് പ്രാര്‍ത്ഥിക്കുകയും പൂജനടത്താന്‍ താല്‍പര്യപ്പെടുകയും ചെയ്തു.

അവിടെ ഉണ്ടായിരുന്നത്‌ വയസ്സായ ഒരു സന്യാസിയായിരുന്നു. ഇദ്ദേഹം മലയാളിയാണ്‌. ആ സന്യാസി ഇവരോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ കേട്ട്‌ ധ്യാനിച്ച്‌ അയാള്‍ പറഞ്ഞത്‌ കുട്ടി കാണുന്നത്‌ ദുഷ്ടശക്തികളെ അല്ല എന്നാണത്രേ... തുടര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും കുറച്ച്‌ ഭസ്മം അവര്‍ക്ക്‌ നല്‍കുകയും ചെയ്തു. ഉറങ്ങുന്നതിനുമുന്‍പ്‌ ഈ ഭസ്മം കുട്ടിയുടെ കിടയ്ക്കയില്‍ വിതറുവാന്‍ ആവശ്യപ്പെട്ടു.

അവര്‍ തിരികെ വീട്ടിലെത്തി. ആ സന്യാസി നിര്‍ദ്ദേശിച്ച പ്രകാരം കുട്ടി ഉറങ്ങുന്നതിനുമുന്‍പ്‌ അവര്‍ ഭസ്മം കിടയ്ക്കയില്‍ വിതറി.

അവരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ അന്ന് രാത്രി കുട്ടി കാര്യമായ തടസ്സങ്ങളില്ലാതെ ഉറങ്ങി. ഉറക്കത്തില്‍ അല്‍പം അസ്വസ്ഥതയും ചില ജല്‍പനങ്ങളും മാത്രമേ അന്ന് സംഭവിച്ചുള്ളു. പതുക്കെ പതുക്കെ ആ കുട്ടി പൂര്‍ണ്ണമായി സുഖം പ്രാപിച്ചു.

അല്‍ഭുതകരമായ ഈ സത്യം കണ്ട്‌ അവര്‍ ഈ അമ്പലത്തിലേക്ക്‌ സ്ഥിരമായി സംഭാവന ചെയ്യാമെന്ന് മനസ്സില്‍ ഉറപ്പിച്ചു. മാസം തോറും ഇത്‌ നടത്തിവരികയും ചെയ്തു.

പതുക്കെ പതുക്കെ അവരുടെ ബിസിനസ്സ്‌ വ്യാപിക്കുകയും രണ്ടുപേരും കൂടുതല്‍ തിരക്കാകുകയും ചെയ്തു. സമയക്കുറവുമൂലം ഈ അമ്പലത്തെക്കുറിച്ചും സ്ഥിരമായി കൊടുത്തിരുന്ന സംഭാവനയെക്കുറിച്ചും അവര്‍ മറന്നു.

ഒരു മാസം മുന്‍പ്‌.....

കുട്ടിയ്ക്ക്‌ വല്ലാത്ത ഛര്‍ദ്ദിയും പനിയും... ഡോക്ടറെ കണ്ട്‌ മരുന്ന് കഴിച്ചിട്ടും യാതൊരു കുറവും ഇല്ല. കുട്ടി ഭക്ഷണം കഴിക്കുന്നേയില്ല... അവര്‍ക്ക്‌ വല്ലാത്ത ആവലാതിയായി. നാട്ടില്‍ കുട്ടികളെ ബാധിക്കുന്ന ഇത്തരം ഒരു വൈറസ്‌ ഇറങ്ങിയിട്ടുണ്ടെന്ന വിവരം ചില സുഹൃത്തുക്കളില്‍ നിന്ന് കിട്ടുകയും ചെയ്തത്‌ അവരെ കൂടുതല്‍ വ്യാകുലരാക്കി.

ഒരു രാത്രി ഉറക്കത്തില്‍ നിത്യ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഹനുമാന്റെ ഒരു പ്രതിമയും അതില്‍ നിന്ന് അവര്‍ മറന്നുപോയതിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു അശരീരിയും...

അവള്‍ ഈ വിവരം ഭര്‍ത്താവിനോട്‌ പറയുകയും പിറ്റേന്ന് തന്നെ ആ അമ്പലത്തിലെത്തി സംഭാവന ചെയ്യുകയും ചെയ്തു.

തിരികെ വീട്ടിലെത്തിയപ്പോഴെയ്ക്കും കുട്ടിയില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. ഛര്‍ദ്ദി നിലയ്ക്കുകയും പനിയില്‍ കുറവുണ്ടാകുകയും ചെയ്തു. കുട്ടി ഭക്ഷണം കഴിക്കാനും തുടങ്ങി. പിറ്റേന്ന് നേരം വെളുത്തപ്പോഴെയ്ക്കും കുട്ടി പൂര്‍ണ്ണസുഖം പ്രാപിക്കുകയും ചെയ്തു.

ഇത്തരം അസ്വാഭാവികതകളിലോ പൂജകളിലോ ഒന്നും വിശ്വാസമില്ലാതിരുന്ന അവര്‍ ഇന്ന് പലതിലും വിശ്വസിക്കുന്നു. ഇതിന്റെ സങ്കീര്‍ണ്ണതകളോ നിര്‍വ്വചനങ്ങളോ നല്‍കാന്‍ കഴിയില്ലെങ്കിലും അനുഭവിച്ചറിഞ്ഞതിനാല്‍ സത്യമെന്ന് വിശ്വസിക്കാതെ വയ്യല്ലോ...

അന്ധവിശ്വാസമെന്നോ യാദൃശ്ചികമെന്നോ തോന്നാവുന്ന പല വ്യാഖ്യാനങ്ങളും കൊടുക്കാവുന്ന ചില കാര്യങ്ങള്‍... വിശ്വാസമില്ലാത്ത പലതിലും നമുക്ക്‌ നിര്‍വ്വചിക്കാന്‍ കഴിയാത്ത പലതും ഉണ്ടെന്നത്‌ ഒരു സത്യം... ഇതില്‍ ഈശ്വരവിശ്വാസമോ നിരീശ്വരവാദമോ അല്ല വിഷയം... അനിര്‍വ്വചനീയത തന്നെ....

Sunday, July 22, 2007

ഇടയന്മാര്‍ ലേഖനമെഴുതുമ്പോള്‍

രംഗം 1
മെത്രാന്മാരുടെ ഇടയലേഖനത്തെപ്പറ്റി വിളംബരം ചെയ്തുകൊണ്ട്‌ ഒരു വാഹനം കടന്നു പോകുന്നു...

"മാര്‍ ഗെയിംസ്‌ പഴയാറ്റില്‍, മാര്‍ വന്‍ കുഴി, മാര്‍ താഴത്ത്‌ തുടങ്ങിയവര്‍ പുറപ്പെടുവിച്ച ഇടയലേഖനങ്ങള്‍ പള്ളികളില്‍ വായിച്ചത്‌ നിങ്ങള്‍ കേട്ടുകാണുമല്ലോ.... നമ്മുടെ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ... സോറി... സോറി.... കുടുംബയോഗങ്ങളില്‍ ഇതിനെക്കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്യുന്നതായിരിയ്ക്കും..."

അനൗണ്‍സ്‌ മെന്റ്‌ കേട്ട്‌ കവലയില്‍ നിന്നിരുന്ന ദാമുവേട്ടന്‍ മത്തായിച്ചനോട്‌ ഒരു ചോദ്യം..

"ടാ മത്തായി... ഇതെന്തുവാടാ ഈ ഇടയലേഖനം... ഇത്‌ എഴുതുന്നവരൊക്കെ ഒരു ഓള്‍ഡ്‌ മോഡല്‍ ആണെന്ന് തോന്നുന്നു... ഒരു പിന്തിരിപ്പന്‍... പേരുകള്‍ കണ്ടോ.... പഴയാറ്റ്‌, കുഴി, താഴ്ച എന്നൊക്കെ..."

"ഡേ.. ഡേ... ദാമൂ.... മെത്രാന്മാരെ തോട്ട്‌ കളിക്കല്ലേ... പേരില്‍ തൊട്ട്‌ കളിക്കല്ലേ... പേര്‌ നോക്കിയാണോ ആള്‍ക്കാരെ മനസ്സിലാക്കുന്നേ... ഉദാഹരണത്തിന്‌ 'വിജയന്‍' ... ഈയിടെയായി ഇങ്ങേരുടെ സ്ഥിതിയെന്താ... പിന്നെ അച്ചുതാനന്ദന്‍ എന്ന് പറഞ്ഞാല്‍ എന്താ... ആനന്ദമുള്ള അച്ചു എന്നല്ലേ... എന്നിട്ട്‌ എവിടെ ആനന്ദം... അതാ പറഞ്ഞത്‌... പേരില്‍ വല്ല്യ കാര്യമൊന്നുമില്ലെന്ന്.."

ദാമു: "ഓ... വിട്ടുകള മാത്താ... ഞാന്‍ വെറുതേ പറഞ്ഞതാ.. നിങ്ങളുടെ ബ്രാഞ്ച്‌ കമ്മിറ്റികളില്‍ ഇനി ഇടയലേഖനത്തിന്റെ ചര്‍ച്ച നടക്കും അല്ലേ...??"

മാത്തച്ചന്‍: "ബ്രാഞ്ചല്ലേടേയ്‌... കുടുംബയോഗങ്ങള്‍... ങാ... നോക്കട്ടെ... തല്ലും തെറിവിളിയും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു എന്റെ പൊന്നുതമ്പുരാനേ..."

രംഗം 2
കുടുംബയോഗത്തില്‍ ഇടയലേഖനത്തിന്റെ ചര്‍ച്ച .....

വികാരിയച്ചന്‍: "ഇടയലേഖനത്തില്‍ പറഞ്ഞപോലെ ന്യൂനപക്ഷങ്ങളായ നമുക്ക്‌ അനുവദിച്ചുതന്നിരിയ്ക്കുന്ന മതസ്വാതന്ത്ര്യത്തെ, അവകാശങ്ങളെ ചിലര്‍ നിഷേധിക്കുന്നു. അവരുടെ പ്രത്യയശാസ്ത്രങ്ങളും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കുന്നു... ഇതിനെതിരെ നാം ജാഗ്രതാസമിതികളും അവകാശസംരക്ഷണസമിതികളും ഉണ്ടാക്കണം... നിങ്ങളുടെ അഭിപ്രായങ്ങളും സാന്നിധ്യവും ഇതിനെല്ലാം വേണം.."

ഇത്‌ കേട്ട്‌ വര്‍ക്കിച്ചന്‍ എഴുന്നേറ്റു..

വര്‍ക്കിച്ചന്‍: "അച്ചോ... കാര്യങ്ങള്‍ അത്ര ക്ലിയറല്ല... ഏത്‌ അവകാശമാണച്ചോ നിഷേധിച്ചത്‌? ഈ മതസ്വാതന്ത്ര്യം എന്ന് വച്ചാല്‍ കൂറ്‌ മാറ്റി നമ്മുടെ കക്ഷിയില്‍ ചേര്‍ക്കുന്ന ഇടപാട്‌ ആണോ ഉദ്ദേശിച്ചത്‌?"

അച്ചന്‍ ചെറുതായൊന്നു ഞെട്ടി.. എന്നിട്ട്‌ അടുത്തിരിക്കുന്ന പള്ളിക്കമ്മിറ്റി മെംബര്‍ ചാക്കോച്ചനോട്‌ ചെവിയില്‍ ഒരു ചോദ്യം.."ലവന്‍ കമ്മ്യൂണിസ്റ്റാണോ??"

ചാക്കോച്ചന്‍: "അച്ചോ... അങ്ങേരുടെ പിള്ളേര്‍ കുറച്ച്‌ അക്ഷരാഭ്യാസമുള്ളോരാ... അവര്‌ പഠിപ്പിച്ച്‌ വിട്ടതായിരിയ്ക്കും... അച്ചന്‍ പേടിക്കണ്ടാ... മറുപടി കൊടുക്കാം.."

അച്ചന്‍: "കുഞ്ഞാടേ വര്‍ക്കീ... നിന്റെ ചോദ്യം നല്ലത്‌ തന്നെ... ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചാലേ നമുക്ക്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറ്റൂ...." (ഇതും പറഞ്ഞ്‌ അച്ചന്‍ ഒരു കയ്പുള്ള ഒരു പുഞ്ചിരി പൊഴിച്ചു.. എന്നിട്ട്‌ തുടര്‍ന്നു)
"നമുക്ക്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവകാശമുണ്ട്‌... അതുപോലെ തന്നെ അതിന്റെ ഫീസും നമ്മുടെ ഇഷ്ടത്തിന്‌ വാങ്ങാന്‍ നമുക്ക്‌ തന്നെയല്ലേ അവകാശം???.. ഉദഹരണത്തിന്‌.. ഒരു കച്ചോടം തുടങ്ങുന്നൂന്ന് വക്കുക... അങ്ങനെയുള്ള അവസരത്തില്‌ .. വേളയില്‌... സന്ദര്‍ഭത്തില്‌..."

വര്‍ക്കിച്ചന്‍: "ങാ... ബാക്കി പറ അച്ചോ... സന്ദര്‍ഭമൊക്കെ മനസ്സിലായി.."
അച്ചന്‍: "കുഞ്ഞാടേ... തിരക്ക്‌ കൂട്ടരുത്‌... ബൈബിള്‍ കാണാപാഠം പഠിച്ചപോലെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തേ പഠിച്ച്‌ വച്ച്‌ ഉത്തരം പറയാന്‍ പറ്റുമോ... ഞാന്‍ പറയാം... അങ്ങനെ കച്ചോടം നടത്തുമ്പോള്‍ സാധനങ്ങള്‍ എന്ത്‌ വിലയ്ക്ക്‌ വിക്കണമെന്ന് നമുക്ക്‌ തീരുമാനിച്ചുകൂടേ??"

ഇത്‌ കേട്ട്‌ ലോനക്കുട്ടിയ്ക്ക്‌ സംശയം..

ലോനക്കുട്ടി : "അച്ചോ.. ഈ വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത്‌ തന്നെയല്ലേ ഈ ഉദാഹരണത്തില്‍ ഉദ്ദേശിച്ചത്‌???"

അച്ചന്‍ വീണ്ടും സൈഡിലിരിക്കുന്ന ചാക്കോച്ചനോട്‌ വീണ്ടും..
"ഇവനും കമ്മ്യൂണിസ്റ്റാണോ??"

ചാക്കോച്ചന്‍ : "അച്ചോ... കമ്മ്യൂണിസ്റ്റല്ലെങ്കിലും ആളുകള്‍ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിച്ച്‌ തുടങ്ങി.. അതാ സംഭവം..."

അച്ചന്‍ : "കുഞ്ഞാടേ.,... വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത്‌ തെറ്റാണ്‌.. അങ്ങനെ പറയുന്നത്‌ പോലും പാപമാണ്‌.. നമുക്ക്‌ കെട്ടിടം പണിയാനും പഠിപ്പിക്കാനും മറ്റും കാശ്‌ ചെലവില്ലേ... അത്‌ ഫീസായി കിട്ടാതെ നടത്താന്‍ ഇതെന്താ സര്‍ക്കാര്‍ കോളേജാ??"

ലോനക്കുട്ടി : "നമ്മള്‍ വിദ്യാഭ്യാസം സേവനമായി ചെയ്യുന്നു എന്നല്ലേ പറയുന്നേ... അപ്പോ പിന്നെ...."
അച്ചന്‍ : "അതേല്ലോ... സേവനമാണല്ലോ..."

വര്‍ക്കിച്ചന്‍: "അതല്ല അച്ചോ.. എന്റെ മോള്‍ക്ക്‌ വല്ല്യ ഫീസ്‌ കൊടുത്ത്‌ പഠിക്കാന്‍ വകുപ്പില്ല... മെഡിസിന്‌ പഠിക്കാന്‍ മാര്‍ക്കുമുണ്ട്‌ താല്‍പര്യോം ഉണ്ട്‌... അതിനിപ്പോ എന്താ ചെയ്യാ..."
അച്ചന്‍ : "ഫീസ്‌ കൊടുക്കാന്‍ ഇല്ലെങ്കില്‍ നഴ്സിംഗ്‌ പഠിക്കട്ടേ... നമ്മുടെ കോളേജുകളില്‍ മെഡിസിനേക്കാള്‍ നേഴ്സിങ്ങിന്‌ ഫീസ്‌ വളരെ കുറവാ.. പിന്നെ, വല്ല്യ സേവനമാര്‍ഗ്ഗമല്ലേ.. വിദേശത്തൊക്കെ പോകുകേം ചെയ്യാം.."

വര്‍ക്കിച്ചന്‍ : "അത്‌ ശരി... അപ്പോ ഈ ന്യൂനപക്ഷം എന്ന് പറഞ്ഞാല്‍ നമ്മുടെ മതത്തിലെ കാശുള്ളവര്‍... അവരെ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ സമിതിയുണ്ടാക്കി സംരക്ഷിക്കണം അല്ല്യോ...??"

അച്ചന്‍ : "അങ്ങനെയല്ല മകനേ... നമ്മുടെ സ്ഥാപനങ്ങളേ സംരക്ഷിക്കണം എന്നാ പറഞ്ഞത്‌... ഇടതന്മാരോ പോലീസോ മറ്റോ വന്നാല്‍ തടയണം.. ബാക്കി വേണ്ടിവന്നാല്‍ പറയാം.."

ചാക്കോച്ചന്‍ : "അച്ചോ...പണ്ടേതാണ്ട്‌ സമരം നടത്തി ഗവര്‍ണ്മെന്റിനെ പൂട്ടിച്ചെന്നും പറഞ്ഞ്‌ ഇപ്പോ ചെന്നാ നല്ല അസ്സല്‌ അടി കിട്ടും ട്ടോ... കേന്ദ്രത്തിലോട്ടൊന്നും ചെന്നിട്ട്‌ ഒരു കാര്യോം ഇല്ല... ഈ മെത്രാന്മാര്‍ തന്നെ മുന്നില്‍ നിക്കേണ്ടിവരും... പള്ളിമേടയിലിരുന്ന് മണിയടിച്ച്‌ ആളെക്കൂട്ടി തല്ല് വാങ്ങി കൊടുക്കാനാണോ പരിപാടി??"

അച്ചന്‍ : "എന്ത്‌ അസംബന്ധം.... അങ്ങനെയൊന്നുമല്ല മകനേ... "
വര്‍ക്കിച്ചന്‍ : "അല്ല അച്ചോ.. ഈ നമ്മള്‍ ഉണ്ടാക്കുന്നപോലെ മറ്റ്‌ മതക്കാരും ഇതുപോലെ സമിതികളും സേനയുമൊക്കെ ഉണ്ടാക്കിയാല്‍ എങ്ങനെയിരിയ്ക്കും കാര്യങ്ങള്‍??? തല്ലിച്ചാവാനാണോ നമ്മുടെ പരിപാടി??"

അച്ചന്‍ : "കുഞ്ഞാടേ... വെറുതേ അതും ഇതും പറഞ്ഞ്‌ അവന്മാര്‍ക്ക്‌ ഐഡിയ കൊടുക്കണ്ടാ... നമുക്ക്‌ ഇത്രേ ഉള്ളൂ... നമ്മളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു ഗവര്‍ണ്മെന്റും വേണ്ടാ.. ഒക്കെ നമുക്ക്‌ നടത്താനറിയാം..."

ലോനക്കുട്ടി : "പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞത്‌ മനസ്സിലായില്ല അച്ചോ.. ഒന്ന് വിശദമാക്കാമോ??"

അച്ചന്‍ : "അല്ലാ.. അത്‌ പിന്നെ... ഏത്‌,,,, പ്രത്യയശാസ്ത്രം... അത്‌ തന്നെ.. അത്‌ പറഞ്ഞ്‌ ഭിന്നിപ്പിച്ച്‌ പ്രശ്നമാക്കുന്നതാണ്‌ പറഞ്ഞത്‌... അതാണ്‌.. ആ.."

ലോനക്കുട്ടി : "ഓ.. അത്‌... ചൂഷണം തടയുക എന്ന പ്രത്യയശാസ്ത്രം ആണോ അച്ചന്‍ ഉദ്ദേശിച്ചത്‌??"
അച്ചന്‍ : "ങാ... അത്‌ തന്നെ... നമ്മെ ചൂഷണം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല.."
ലോനക്കുട്ടി : "അച്ചോ... നമ്മള്‍ ചൂഷണം ചെയ്യുന്നതും നമ്മളെ ചൂഷണം ചെയ്യുന്നതും ഒന്ന് തന്നെയല്ലേ???"
അച്ചന്‍ : "ഓ... ചൂഷണം ചൂഷണം... അത്‌ വിട്ട്‌ കള മകനേ... "

ഇത്രയുമായപ്പോഴെയ്ക്കും ലോനക്കുട്ടിക്ക്‌ വീണ്ടും സംശയം...

ലോനക്കുട്ടി : "അച്ചോ.. നിരീശ്വരവാദം അടിച്ചേല്‍പ്പിച്ചൂന്ന് പറഞ്ഞൂല്ലോ.. അതെന്താ കേസ്‌.. അതുകൂടി ഒന്ന് പറയോ.."

അച്ചന്‍ : "നിരീശ്വരവാദം എന്ന് വച്ചാല്‍ ദൈവപരമായ കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക... ഉദാഹരണത്തിന്‌.. നമ്മള്‍ ന്യൂനപക്ഷ കോളേജുകള്‍ തുടങ്ങുന്നത്‌ ദൈവസേവനത്തിനാണല്ലോ... അങ്ങനെയുള്ള കോളേജുകള്‍ക്ക്‌ അനുമതി നല്‍കാതിരിക്കുക എന്ന് വച്ചാല്‍ ദൈവനിന്ദയല്ലേ... അത്‌ തന്നെയാ ഈ നിരീശ്വരവാദം...."

ലോനക്കുട്ടി ആകെ സംശയത്തില്‍ തലപുകഞ്ഞ്‌ ഇരിക്കുമ്പോള്‍ അച്ചന്‍ പറഞ്ഞു...

"എനിക്ക്‌ അടുത്ത ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്‌... അതുകൊണ്ട്‌ നിങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു എന്ന് പറഞ്ഞ്‌ എഴുതി പള്ളിയില്‍ കൊണ്ടുവന്നാല്‍ മതി... വരട്ടെ കുഞ്ഞാടുകളേ.."

വര്‍ക്കിച്ചന്‍ : "ഒരു കാര്യം കൂടി ചോദിച്ചോട്ടെ അച്ചോ... ഒരു മിനിട്ട്‌... നമ്മുടെ മതത്തില്‍ അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാം എന്ന ഭേദഗതി എന്തായി?"

അച്ചന്‍ : "കുഞ്ഞാടേ... എനിക്കും യോജിപ്പാണ്‌... പക്ഷെ, ഈ തലമുതിര്‍ന്ന അച്ചന്മാര്‍ക്കൊക്കെ വല്ല്യ എതിര്‍പ്പാ... എന്താ കുഞ്ഞാടേ അതിവിടെ ചോദിക്കാന്‍ കാരണം???"

വര്‍ക്കിച്ചന്‍ : "അല്ലാ.. പിള്ളേര്‌ പറയുവായിരുന്നു ഈ അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാം എന്ന് വന്ന് കഴിഞ്ഞാല്‍ എല്ലാവരും അച്ചനാവാന്‍ പഠിക്കാന്‍ പോകും എന്ന്... നല്ല ഭക്ഷണവും വൈനും അടിച്ച്‌ എല്ലാവരേയും ഉപദേശിച്ച്‌ ഭരിച്ച്‌ നല്ല സുഖജീവിതം... ഉടനേയെങ്ങാനും ഈ നിയമം വരുമോ എന്നറിയാന്‍ ചോദിച്ചതാ.."

കൂട്ടച്ചിരികള്‍ക്കിടയില്‍ അച്ചന്‍ വേഗം പുറത്തിറങ്ങി തന്റെ മാരുതികാര്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

Thursday, May 17, 2007

മമ്മൂട്ടിയുടെ പൗരസ്വാതന്ത്ര്യം

ഇന്നലെ ടി.വി. യില്‍ മമ്മൂട്ടിയുടെ പത്രസമ്മേളനവാര്‍ത്തയും അതിനോടനുബദ്ധിച്ച്‌ യുവമോര്‍ച്ചാ നേതാവു സുരേന്ദ്രന്റെ ജല്‍പനങ്ങളും കേട്ടതുമുതല്‍ മനസ്സില്‍ കുമിഞ്ഞു കൂടിയ ചില വിചാരങ്ങള്‍ അല്‍പം തീവ്രമായിത്തന്നെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചു.

ഈയടുത്ത കാലത്ത്‌ DYFY യുടെ സമ്മേളനം ഉല്‍ഘാടനം ചെയ്തു എന്നതിന്റെ പേരില്‍ മമ്മൂട്ടിയെ ചില യൂത്ത്‌ കോണ്‍ മാരും യുവമറിച്ചചേട്ടന്മാരും ടാര്‍ജറ്റ്‌ ചെയ്ത്‌ വിമര്‍ശിക്കുകയുണ്ടായി.

യൂത്തന്മാര്‍ മൂന്നാറിലെ ഭൂമിയെയും മമ്മൂട്ടിയെയും കൂട്ടിത്തൊട്ട്‌ ഒരു അഴകൊഴമ്പന്‍ ആരോപണവുമായാണ്‌ മുന്നോട്ടുവന്നതെങ്കില്‍ യുവമറിച്ചക്കാന്‍ അല്‍പം കൂടി മുന്നോട്ട്‌ കടന്ന് ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെക്കൂടി വിവാദതലത്തിലേക്ക്‌ കുത്തിക്കയറ്റുകയാണുണ്ടായത്‌.

ഇന്നലെ മമ്മൂട്ടി വളരെ കൃത്യവും യാതൊരു സംശയങ്ങള്‍ക്ക്‌ ഇടനല്‍കാത്തതുമായ തരത്തില്‍ പത്രസമ്മേളനം നടത്തി വ്യക്തമാക്കിയതാണ്‌ വാര്‍ത്ത.

താന്‍ മറ്റുള്ളവരില്‍ നിന്നും മറ്റുമായി വാങ്ങിയിട്ടുള്ള ഭൂമിയില്‍ ഒരു തുണ്ടെങ്കിലും അനധികൃതമായിട്ടുണ്ടെങ്കില്‍ അത്‌ അളന്ന് തിട്ടപ്പെടുത്തി നിയമാനുസൃതമായി പൊതുമുതലിലേക്ക്‌ മുതല്‍ക്കൂട്ടാന്‍ യാതൊരു വൈമുഖ്യവുമില്ലെന്ന് പ്രഖ്യാപിച്ചു.

ഗുജറാത്ത്‌ സംഭവത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ സമകാലീകസംഭവങ്ങളെക്കുറിച്ച്‌ ഒരു സാധാരണക്കാരന്റെ വ്യാകുലത മാത്രമാണെന്നും ഒരു പാര്‍ട്ടിയെയും വ്യക്തികളെയും പേരെടുത്ത്‌ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ്‌.

'ഈ വാര്‍ത്തയെ അടിസ്ഥാനമാക്കി ഇനി എന്താണ്‌ പ്രതികരിക്കാനുള്ളതെ' ന്ന് ചോദിച്ചതിന്‌ സുരേന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങളാണ്‌ അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ ദുഷ്ടലാക്കിന്റെ സൂചന എന്നിലുണ്ടാക്കിയത്‌.

'ഗുജറാത്ത്‌ കലാപം പോലെ മറ്റ്‌ പലതും നടന്നപ്പോള്‍ എന്തുകൊണ്ട്‌ മമ്മൂട്ടി പ്രതികരിച്ചില്ല' എന്നാണ്‌ ഈ വിവരദോഷി ചോദിച്ചത്‌...

അതിന്‌ എനിക്ക്‌ തോന്നിയ ഉത്തരം 'സൗകര്യമുണ്ടായില്ല.... അത്‌ ചോദിക്കാന്‍ നീയാരാടാ??' എന്നതായിരുന്നു.

പിന്നീട്‌ ഈ വിദ്വാന്‍ പറഞ്ഞത്‌ 'മമ്മൂട്ടിയുടെ ഫാന്‍സ്‌ അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ എന്തോ ഒരു 'ഇത്‌' ഉണ്ടെന്ന്. എന്നിട്ട്‌ ഒരു ഉദാഹരണവും... ബീമാപള്ളിയുടെ ഭാഗത്ത്‌ ഇപ്പോഴും സുരേഷ്ഗോപിയുടേയും മോഹന്‍ലാലിന്റേയും പടങ്ങളുടെ വ്യാജ സി.ഡി. കള്‍ ഇറങ്ങുന്നുണ്ടെങ്കിലും മമ്മൂട്ടിയുടെ ചിത്രങ്ങളുടെ ഇറങ്ങുന്നില്ല' എന്ന്...

ഇത്‌ കേട്ടപ്പോഴാണ്‌ ഇങ്ങേരുടെ വാദത്തിന്റെ പോക്ക്‌ അങ്ങ്‌ അയോദ്ധ്യയിലേക്കാണെന്ന് എനിക്ക്‌ തോന്നിയത്‌.

എനിക്ക്‌ തോന്നിയപോലെ തന്നെ ന്യൂസ്‌ റീഡര്‍ നികേഷിനും തോന്നിയതുകൊണ്ടാകണം ഇതേപ്പറ്റി പിന്നെ ഇങ്ങേരോട്‌ ഒന്നും ചോദിക്കാതെ മുഴുമിപ്പിക്കാന്‍ സമ്മതിപ്പിക്കാതെ ഗതിമാറ്റിയത്‌.

'മമ്മൂട്ടി മറുപടി പറയണം എന്നായിരുന്നല്ലോ യൂത്തന്മാരുടേയും യുവമറിച്ചക്കാരുടേയും നിര്‍ബദ്ധം. ഇതാ അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു. ഇനി കാര്യങ്ങള്‍ അവസാനിപ്പിച്ചുകൂടേ?..' എന്ന ചോദ്യത്തിന്‌ 'മൂന്നാറിനോടനുബദ്ധിച്ച കാര്യങ്ങള്‍ ഇനി അതിന്റെ വഴിയ്ക്ക്‌ നടന്നോട്ടെ. പക്ഷെ, ഗുജറാത്ത്‌ സംഭവത്തെക്കുറിച്ച്‌ ഇനിയും ചര്‍ച്ചകള്‍ തുടരും, അത്‌ ജനാധിപത്യത്തിന്റെ ഭാഗമാണ്‌' എന്നാണ്‌.

അതായത്‌... ഇവന്മാര്‍ ഇതില്‍ മാന്തി മാന്തി സുഖിക്കാന്‍ തന്നെ തീരുമാനിച്ചു എന്ന്. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.

'ഇങ്ങനെ ഒരു കാര്യത്തിന്‌ എന്തിന്‌ ചില ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്നതില്‍ വിലക്ക്‌ പോലും ഏര്‍പ്പെടുത്തുന്നത്‌?' എന്ന് നികേഷ്‌ വീണ്ടും ചോദിച്ചു.

'വിലക്കൊന്നും ഏര്‍പ്പെടുത്തുന്നില്ല. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കാണാന്‍ തീരുമാനിക്കുന്നപോലെ കാണരുതെന്ന് തീരുമാനിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്‌' എന്ന് ഉത്തരം.

DYFI വളരെ വ്യക്തമായി അവരുടെ നിലപാട്‌ പറഞ്ഞു. 'എല്ലാ സമ്മേളനങ്ങളും ഉല്‍ഘാടനം ചെയ്യാന്‍ സാമൂഹിക കലാ രംഗങ്ങളിലെ പ്രതിഭകളെയാണ്‌ അവര്‍ കണ്ടെത്താറ്‌. അവരുടെ രാഷ്ട്രീയ നിലപാടുകളോ വീക്ഷണങ്ങളോ അതിനൊരു തടസ്സമാകാറില്ല. അവരുടെ നിരീക്ഷണങ്ങളെ ക്രിയാത്മകമായാണ്‌ കാണാറ്‌. ഇത്തവണ മമ്മൂട്ടി ഉല്‍ഘാടനം ചെയ്തു. അദ്ദേഹത്തിന്‌ DYFI യുമായോ പാര്‍ട്ടിയുമായോ രാഷ്ട്രീയ കൂട്ടുകെട്ടൊന്നുമില്ല. ഇതിന്റെ പേരില്‍ വിവാദങ്ങളും മറ്റും ഉണ്ടാക്കുന്നത്‌ അസഹിഷ്ണുതയാണ്‌' എന്ന്.

എനിക്കും തോന്നിയത്‌ ഇതു തന്നെ.... 'അസഹിഷ്ണുത'.

ഇനി യൂത്തന്മാര്‍ക്ക്‌ വായ അടച്ച്‌ ഇരിയ്ക്കാമല്ലോ? വേണമെങ്കില്‍ ഒരു മാപ്പും പറയാം.

യുവമറിച്ചക്കാര്‍ക്ക്‌ വീണ്ടും വിഡ്ഢിവേഷം കെട്ടി വര്‍ഗ്ഗീയ കച്ച മുറുക്കി ഉടുത്ത്‌ തെരുവിലിറങ്ങി പോസ്റ്റര്‍ വലിച്ച്‌ കീറുകയോ ബഹളം വയ്ക്കുകയോ ആവാം.... സ്വയം തരം താണ്‌ നാണം കെടാനാണ്‌ വിധിയെങ്കില്‍ ആര്‍ക്ക്‌ തടയാനാകും...

ഒരു ഉല്‍ഘാടനം ചെയ്തതിന്‌ അമിതപ്രാധാന്യം നല്‍കി അദ്ദേഹത്തെ DYFI യുടെ ബ്രാന്‍ഡ്‌ അമ്പാസഡറാക്കാന്‍ ശ്രമിച്ചത്‌ ഈ വിമര്‍ശകന്മാര്‍ മാത്രമാണ്‌. ഒരു കലാകാരന്‍, പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്തിന്‌ ചോദ്യം ചെയ്യണം? ഇത്ര അസഹിഷ്ണുത കാണിക്കേണ്ട എന്ത്‌ കാര്യമാണ്‌ അദ്ദേഹം ചെയ്തതും പറഞ്ഞതും?

ഇനിയും ഇതിന്റെ പേരില്‍ പ്രചാരവേലകളുമായി ഇറങ്ങുന്നവരെ ജനം ചൂലുകൊണ്ട്‌ അടിയ്ക്കും... (രാഷ്ട്രീയത്തിലെ കരടുകളെയും കീടങ്ങളേയും തൂത്തുകളയുന്ന ചൂല്‌ ജനങ്ങളുടെ കയ്യില്‍ തന്നെയണ്‌.. അത്‌ ശരിയ്ക്ക്‌ ഉപയോഗിക്കണമെന്ന് മാത്രം)

Wednesday, April 25, 2007

സ്മാര്‍ട്ട്‌ ഡേ (വഞ്ചനാദിനം)

ഉമ്മന്‍സാര്‍ കാലത്തെഴുന്നേറ്റ്‌ തങ്ങളുടെ ആസ്ഥാനപത്രമായ മ.രമ തുറന്നു. (ഈ പത്രം ശോധനയുണ്ടാകാന്‍ ഉത്തമമത്രെ).

"എന്ത്‌???... ഉറപ്പിച്ചെന്നോ???.... ന്റെ പുതുപ്പള്ളിമാതാവേ... ചതിയായിപ്പോയല്ലോ?"

ഇത്‌ കേട്ട്‌ ചേട്ടത്തി ഓടിവന്നു. "എന്തുപറ്റി അച്ചായാ...??"

"എന്തുപറയാനാടീ പെമ്പറന്നോരേ.. ദേ ആ അച്ചുമ്മാന്‍ കേറി സ്മാര്‍ട്ട്‌ ആയി..."

"ഓ അതാണോ... അതിനെന്താ മനുഷ്യേനേ... നാടിന്‌ നല്ലത്‌ ആര്‌ ചെയ്താലും നല്ലതുതന്നെ..."

"നീ ഒന്ന് പോടീ... ഇത്‌ വന്‍ ചതിയായിപ്പോയി... ഇത്‌ നഷ്ടക്കച്ചോടമാ..."

"നഷ്ടക്കച്ചോടമോ??? നിങ്ങളെന്താ മനുഷ്യാ പറേന്നേ... പത്രക്കാരും ടി.വി. ക്കാരും എല്ലാം പറയുന്നൂ വല്ല്യ ലാഭമായിപ്പോയീന്ന്.."

"അതെങ്ങനാടീ.... ഇത്രേം കാലം ഞാനും ആ ചെന്നിത്തലയനും കൂടി വികസനവിരുദ്ധന്‍, മുരടന്‍, ദുര്‍മ്മുഖന്‍, എതിരന്‍... എന്നൊക്കെ വിളിച്ച്‌ കൂവിയിട്ട്‌ ദേ ഇപ്പോ ഇങ്ങേരോളം വല്ല്യ വികസനപ്രേമി വേറെ ഇല്ലാത്തമാതിരിയല്ലേ പ്രകടനം.."

"അല്ല, അതവിടെ നിക്കട്ടെ... നിങ്ങള്‌ നഷ്ടമായിപ്പോയി എന്ന് പറഞ്ഞത്‌ എന്തുവാ....അതു പറ..."

"നീ നോക്ക്‌.... നമ്മള്‍ 248 ഏക്കര്‍ ഭൂമീടെ വില 28 കോടി എന്ന് പറഞ്ഞിടത്ത്‌ അങ്ങേര്‍ക്ക്‌ കൊടുക്കുന്നത്‌ 104 കോടി. അതും നമ്മള്‍ ഭൂമി അവര്‍ക്ക്‌ സ്വന്തമായി കൊടുക്കാമെന്നാ പറഞ്ഞേ... ഇപ്പോ ദേ പാട്ടത്തിന്‌ കൊടുത്തിട്ടാ ഇങ്ങനെ.... പാര്‍ക്ക്‌ ഫ്രീയായി കൊടുക്കാന്ന് നമ്മള്‍ പറഞ്ഞതാ... ഓഹരി 9 ശതമാനം തന്നാ മതീന്നും പറഞ്ഞു.. ദേ ഇപ്പോ പറേണൂ പാര്‍ക്ക്‌ അവര്‍ക്ക്‌ കിട്ടീല്ലേലും കുഴപ്പില്ലാന്ന്... മാത്രല്ലാ... 26 ശതമാനം ഓഹരി തരാംന്ന്... അവര്‌ വികസിച്ച്‌ വന്നോട്ടെ എന്ന് വിചാരിച്ച്‌ വേറെ ആരും ഇമ്മാതിരി പരിപാടിയുമായി അയലത്തൊ ചുറ്റുവട്ടത്തോ പാടില്ല എന്ന ഉറപ്പും നമ്മള്‍ കൊടുത്തു. ഇപ്പോ ദേണ്ടേ... വേറെ ഐ.ടി. കച്ചോടക്കാര്‍ ഇരുന്നോട്ടെ കുഴപ്പല്ല്യാത്രേ...പിന്നെ, 33000 പേര്‍ക്ക്‌ തൊഴില്‍ കൊടുക്കാം എന്ന് നമ്മള്‍ പറഞ്ഞപ്പോള്‍, അതിപ്പോ തൊണ്ണൂറായിരം പേര്‍ക്കായി.... ഇതൊന്നും കൂടാണ്ട്‌ വേറേം എന്തരൊക്കെയോ ഡിമാന്റുകളും ലവന്മാര്‍ സമ്മതിച്ചെന്ന്....എനിക്ക്‌ തോന്നണത്‌ ഈ അച്ചുമ്മാന്‌ എന്തോ കൂടോത്രബിസിനസ്സ്‌ ഉണ്ടെന്നാ... അല്ലാണ്ടീമ്മാതിരി മാറ്റം വല്ലോം നടക്ക്വോ...?"

"അല്ല... ഇതിലൊക്കെ എന്താ ഇത്ര നഷ്ടം എന്നു പറേന്നേ???... "

"എടീ.. നമുക്കല്ലാണ്ട്‌ പിന്നെ ആര്‍ക്കാടീ നഷ്ടം??? നമുക്ക്‌ വഞ്ചനാ ദിനം ആചരിച്ചേ പറ്റൂ.... ആ പഹയന്മര്‌ നമ്മളെ പറ്റിച്ചില്ലേ..... അത്‌ തന്നെ കാരണം..."

"ങാ... നിങ്ങള്‌ ഈ റബറച്ചായന്റെ സുഖിയന്‍ പത്രോം പിടിച്ചോണ്ടിരുന്നോ... നാട്ടുകാര്‍ക്കറിയാം ആരാ വഞ്ചിക്കാന്‍ ശ്രമിച്ചേന്ന്... വെറുതേ പിന്നേം നാണം കെടാന്‍ നോക്കാണ്ടിരിയ്ക്ക്‌ മനുഷ്യാ... എനിക്കേ അടുക്കളേല്‍ വേറെ പണീണ്ട്‌ ... ഞാന്‍ പോണൂ..."

"ങാ... ഞാനാ കുഞ്ഞുസായിബിനേം ചെന്നിയേം ഒന്ന് വിളിക്കട്ടെ... വല്ല മുട്ടാപ്പോക്കും കണ്ടെത്തി നട്ടുകാരോട്‌ പറയണ്ടേ...." ഉമ്മന്‍ സാര്‍ ഫോണിനടുത്തേക്ക്‌ നടന്നു.

http://www.mathrubhumi.com/

Monday, April 23, 2007

സംവരണം എങ്ങനെ മുന്നോട്ട്‌?

കാലങ്ങള്‍ക്ക്‌ മുന്‍പ്‌ സവര്‍ണ്ണരുടെ അടിച്ചമര്‍ത്തലുകളിലും അവഗണനയിലും പെട്ട്‌ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം പോയ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്ന് സമൂഹത്തില്‍ ഏറെക്കുറെ തുല്ല്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സംവരണം ഭരണഘടനയിലൂടെ നടപ്പിലാക്കിക്കൊണ്ട്‌ വന്നത്‌.

വര്‍ഷങ്ങള്‍ കടന്നുപോയി....

സംവരണം മൂലം ഇത്തരം വിഭാഗങ്ങള്‍ വളരെയധികം സാമൂഹിക സാമ്പത്തിക രംഗത്ത്‌ മുന്നേറി. ജീവിതത്തിന്റെ എല്ലാ മേഖലയിലും ആനുകൂല്ല്ല്യങ്ങളും സംവരണവും മൂലം പിന്നോക്കാവസ്ഥയില്‍ ഒരു പാട്‌ മാറ്റങ്ങള്‍ വന്നു.ഇന്നിപ്പോള്‍ സംവരണമോ ആനുകൂല്ല്ല്യങ്ങളോ ഇല്ലാതെ തന്നെ ജീവിക്കാവുന്ന ചുറ്റുപാടുകളുള്ള ഒരു പാട്‌ കുടുംബങ്ങളുണ്ട്‌ എന്നത്‌ വളരെ വ്യക്തമായ കാര്യമാണ്‌.

ഈ സംവരണം, ഇതേ രീതിയില്‍ ഇനിയും തുടരണോ, അങ്ങനെ തുടരുകയാണെങ്കില്‍ എത്രകാലം തുടരണം എന്നതാണ്‌ ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ട പ്രധാന വിഷയം എന്ന് തോന്നുന്നു.

സംവരണം മൂലം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന പോലെ തന്നെ അതിന്റെ ദോഷഫലങ്ങളും നാം അനുഭവിച്ചിട്ടുണ്ടാകും.

വിദ്യാഭ്യാസമേഖലയില്‍ സീറ്റ്‌ സംവരണവും സാമ്പത്തിക സഹായങ്ങളും നല്‍കി പിന്നോക്കവിഭാഗങ്ങളുടെ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ, സാമ്പത്തികമായും സാമൂഹികമായും ശരാശരിയിലോ അതിലും മുകളിലോ നില്‍ക്കുന്ന പലര്‍ക്കും ഈ ആനുകൂല്ല്ല്യങ്ങള്‍ ഇപ്പോഴും ലഭിക്കുന്നു എന്നുള്ളതാണ്‌ ഇവിടുത്തെ മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഞാന്‍ കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്‌, സമ്പന്നരായ പല വിദ്യാര്‍ത്ഥികളും പല ആനുകൂല്ല്ല്യങ്ങളും വാങ്ങുന്നത്‌ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്‌. അതും അവര്‍ ജനിച്ച മതത്തിന്റെ പേരില്‍. പക്ഷെ, ദരിദ്രരായ പല ഉന്നത മതസ്ഥരായ വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുന്നതും നേരിട്ട്‌ മനസ്സിലാക്കിയ എനിക്ക്‌ ഈ സംവരണഘടനയില്‍ എന്തോ ഒരു 'കരട്‌' അനുഭവപ്പെട്ടു.

'ഉയര്‍ന്ന ജീവിത നിലവാരവും സാമ്പത്തികചുറ്റുപാടുകളുമുള്ള പിന്നോക്ക മതവിഭാങ്ങളിലുള്ളവര്‍ക്ക്‌ ആനുകൂല്ല്ല്യങ്ങള്‍ ഇനിയും തുടരുന്നത്‌ ശരിയാണോ?'

ജനിച്ചുപോയത്‌ ഉന്നതമതത്തിലാണെന്ന കാരണത്താല്‍ ദാരിദ്ര്യം മുന്‍ തലമുറയുടെ പ്രവൃത്തിദോഷം കൊണ്ടാണെന്ന് കരുതി സമാധാനിക്കാനാണോ നാം ഉന്നത മതസ്ഥരായ കുട്ടികളെ സമാധാനിപ്പിക്കേണ്ടത്‌?

ജോലി സംവരണത്തിന്റെ കാര്യത്തിലാണെങ്കിലും ഇപ്പോള്‍ വൈരുദ്ധ്യങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു.

കഷ്ടപ്പെട്ട്‌ പഠിച്ചാലും ഒരു ജോലി സമ്പാദിക്കുക എന്നത്‌ ഉയര്‍ന്ന മതത്തിലെ ചെറുപ്പക്കാര്‍ക്ക്‌ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിയ്ക്കുന്നു.

എന്തുകൊണ്ട്‌ ജോലി സംവരണത്തിലും ജനിച്ചുപോയ കുലം നോക്കാതെ സാമ്പത്തികപിന്നോക്കാവസ്ഥയ്ക്ക്‌ മുന്‍ ഗണന നല്‍കിക്കൂടാ???

അതുപോലെ തന്നെ ജോലിക്കയറ്റങ്ങളുടെ കാര്യത്തില്‍ സംവരണം വന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കും.

കഴിവുള്ളവര്‍ക്ക്‌ ജോലിക്കയറ്റങ്ങള്‍ നല്‍കട്ടെ. അല്ലാതെ, വെറും സംവരണാടിസ്ഥാനത്തിലുള്ള ഇത്തരം ജോലിക്കയറ്റങ്ങള്‍ അതാത്‌ സ്ഥാപനങ്ങളുടെ പിന്നോക്കാവസ്ഥ സൃഷ്ടിക്കുമെന്നാണ്‌ മനസ്സിലാവുന്നത്‌.

സംവരണത്തിന്റെ പേരില്‍ ജോലിയും ജോലിക്കയറ്റങ്ങളും കിട്ടിയ ശരാശരി കഴിവില്ലാത്ത പലരുമായും ഇടപെടേണ്ടിവന്നവരുടെ അനുഭവങ്ങള്‍ തന്നെ ഉദാഹരണം. പലപ്പോഴും ജോലിയിലുള്ള അവരുടെ പ്രാവീണ്യക്കുറവ്‌ എനിക്ക്‌ നേരിട്ട്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. അതുപോലെ, അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഇത്തരക്കാരുടെ ധാര്‍ഷ്ട്യങ്ങളും പലവട്ടം അനുഭവിച്ചിട്ടുമുണ്ട്‌. സംവരണാനുകൂല്ല്ല്യങ്ങളും വാങ്ങി ജോലിയും അധികാരവും ലഭിച്ചുകഴിഞ്ഞാല്‍ ജോലിയോടും സമൂഹത്തോടും യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത ഇത്തരക്കാര്‍ അവരുടെ പിന്നോക്ക ചിന്താഗതിയെ ഒന്നുകൂടി പ്രകടമാക്കുകയണ്‌ എന്ന സത്യം അവര്‍ വിസ്മരിയ്ക്കുന്നു.

പക്ഷെ, വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവുകളും പെരുമാറ്റവും കൈമുതലായ പലരും ഈ വിഭാഗങ്ങളിലുണ്ട്‌ എന്നകാര്യം ഞാനിവിടെ വിസ്മരിയ്ക്കുന്നില്ല.

ജനിച്ച മതത്തിന്റെ അവകാശമാണ്‌ എന്ന് പറഞ്ഞ്‌ സംവരണക്കാര്യത്തില്‍ അവകാശം പറയുന്ന മതനേതാക്കളുടെ ഔചിത്യം മനസ്സിലാകുന്നില്ല. എന്തിന്‌ ഒരു സാമ്പത്തികാടിസ്ഥാനം അത്തരം മതങ്ങളില്‍ നിന്നുള്ള സംവരണത്തിലും കൊണ്ടുവരുന്നതില്‍ ഇവര്‍ ഭയപ്പെടണം?

അര്‍ഹതയുള്ളവര്‍ക്ക്‌ ലഭിക്കട്ടെ ആനുകൂല്ല്ലുങ്ങളും സംവരണങ്ങളും... അത്‌ സമൂഹം ഒറ്റക്കെട്ടായ നല്ല മനസ്സോടെ നടപ്പിലാക്കട്ടെ, അംഗീകരിക്കട്ടെ...ഇതിന്റെ പേരില്‍ മതപരമായ ധ്രുവീകരണങ്ങളും തീവ്രവാദങ്ങളും വളരാതിരിയ്ക്കട്ടെ...

'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍
മാറ്റും അത്‌ നിങ്ങളെത്താന്‍'

Tuesday, April 10, 2007

വികസന ദുരന്തം

ഒരു പതിനഞ്ചുകൊല്ലം മുന്‍പുള്ള സ്കൂള്‍, കോളെജ്‌ സാഹചര്യങ്ങളും ഇപ്പോഴത്തെ സാഹചര്യവും പരിശോധിച്ചാല്‍ ഒരു വലിയ അന്തരം ഉണ്ടാകുക സ്വാഭാവികമാണെങ്കിലും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നതില്‍ ടെക്നോളജിയ്ക്ക്‌ വലിയ പങ്കാണുള്ളത്‌.

'ടെക്നോളജി' എന്ന് പ്രധാനമായും ഞാനുദ്ദേശിച്ചത്‌ ദൃശ്യവാര്‍ത്താവിനിമയ സൗകര്യങ്ങളുടെ വളര്‍ച്ചയും, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ എന്നീ സംവിധാനങ്ങളുടെ അതിപ്രസരവുമാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സ്കൂള്‍ പ്രണയങ്ങള്‍ വളരെ കുറവായിരുന്നു. പക്ഷെ, ഇന്ന് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ തന്നെ (അതും വളരെ ചെറിയ പ്രായത്തില്‍) പ്രേമവും അത്തരം സൗഹൃദങ്ങളും ഇല്ലെങ്കില്‍ ഒരു കുറച്ചിലായി കാണുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയിരിയ്ക്കുന്നു. അത്തരം ചില കേസുകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതില്‍ അല്‍ഭുതം തോന്നിയിട്ട്‌ കാര്യമില്ലെന്ന് കൂടുതല്‍ നിരീക്ഷണങ്ങളില്‍ നിന്ന് ബോദ്ധ്യപ്പെട്ടു.

കോളെജ്‌ തലങ്ങളിലെ പ്രണയങ്ങള്‍ക്ക്‌ പഴയ കാലത്തിന്റെ മാധുര്യവും ദൃഢതയും കുറഞ്ഞു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പ്രണയങ്ങളുടെ എണ്ണവും കുത്തനെ ഉയര്‍ന്നുകഴിഞ്ഞിരിയ്ക്കുന്നു. ക്യാമ്പസ്സുകളിലെ പ്രണയങ്ങള്‍ പലതും നേരമ്പോക്കിനായി മാത്രം തീരുമാനിച്ച്‌ ക്യാമ്പസ്സില്‍ തന്നെ അവസാനിക്കുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷെ, വളരെ പ്രാക്റ്റിക്കലായും സീരിയസ്സായുമുള്ള പ്രണയങ്ങള്‍ വിവാഹത്തില്‍ കലാശിക്കുന്ന ഉദാഹരണങ്ങളും ധാരാളം. അതും, സാമ്പത്തികവും സാമൂഹ്യവും മതപരവുമായ അന്തരങ്ങളെല്ലാം മറന്നുകൊണ്ട്‌ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളുടെ എണ്ണങ്ങളും വളരെ ഉയര്‍ന്നുകഴിഞ്ഞത്‌ വസ്തുതയാണ്‌.

പുതിയ തലമുറയില്‍ മേല്‍പ്പറഞ്ഞതരത്തിലുള്ള ടെക്നോളജി സൗകര്യങ്ങളുടെ സ്വാധീനം ഗുണവും അതിനോടപ്പം ദോഷവും പ്രദാനം ചെയ്യുന്നു എന്നതാണ്‌ സത്യം. അമേരിക്കന്‍, യൂറോപ്പ്‌ സംസ്കാരങ്ങളുടെ സ്വാധീനം പുതിയ തലമുറയെ നല്ലപോലെ ബാധിച്ചിരിയ്ക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യബോധത്തോടെ നാം നോക്കിക്കാണേണ്ടതാണ്‌ എന്ന് തോന്നുന്നു.

ദോഷങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുള്ള രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും ബോധപൂര്‍വ്വവും നിരന്തരവുമായ ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറ പല കുടുംബങ്ങളിലും ദുരന്തത്തിന്റെ പ്രതീകങ്ങളോ സൂചനകളോ ആയി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

പണ്ട്‌ ദൂരദര്‍ശനില്‍ ആഴ്ചയിലൊരിക്കല്‍ കാണുന്ന ഹിന്ദി പാട്ടുകളുടെ 'ചിത്രഹാര്‍' എന്ന പരിപാടിയില്‍ നീളം കുറഞ്ഞ വസ്ത്രമണിഞ്ഞ്‌ നായികമാര്‍ ആടിക്കുഴയുന്ന സീനുകള്‍ വീട്ടുകാരോടൊന്നിച്ചിരുന്ന് കാണേണ്ടിവരുന്ന സാഹചര്യങ്ങളിലുണ്ടാകുന്ന ഒരു വല്ലാത്ത ടെന്‍ഷനും ജാള്യതയും ഇപ്പോഴും നല്ലവണ്ണം ഓര്‍ക്കുന്നു.

ഇപ്പോഴത്തെ ടി വി പ്രോഗ്രാമുകളില്‍ കാണുന്ന ത്രസിപ്പിക്കുന്ന അത്തരം പാട്ടുകളോ ഫാഷന്‍ ചാനല്‍ പോലുള്ള ചാനലുകളിലെ അല്‍പവസ്ത്രകോലങ്ങളുടെ വൈകൃതം തോന്നുന്ന ചലനങ്ങളോ രക്ഷകര്‍ത്താക്കളുടെ സാന്നിദ്ധ്യത്തില്‍ ഒരു കൂസലും കൂടാതെ ഇരുന്ന് കാണുന്ന പുതു തലമുറയെ കാണുമ്പോഴാണ്‌ ആ വ്യത്യാസം നമുക്ക്‌ മനസ്സിലാവുന്നത്‌.

സീരിയലുകളിലൂടെ കണ്ണുനീര്‍പ്പുഴകള്‍ ഒഴുകിത്തുടങ്ങിയതോടെ പല വീടുകളിലും ആന്തരിക യുദ്ധം ശമിപ്പിക്കാനായി രണ്ട്‌ ടി വി എന്ന സംവിധാനം നിലവില്‍ വന്നു. (ഒന്ന് സ്ത്രീ സംവരണവും, മറ്റേത്‌ യൂത്ത്‌ റിസര്‍വ്വേഷന്‍ ക്വോട്ടയും)

പതുക്കെ പതുക്കെ ടി വി എന്ന മാദ്ധ്യമത്തിന്റെ വിജ്ഞാനമേഖലയെക്കാല്‍ വിനോദമേഖലയ്ക്കാണ്‌ പുതിയ തലമുറയില്‍ സ്വാധീനം ഉറപ്പിക്കാനായത്‌. അതില്‍ രക്ഷിതാക്കളുടെ ഇടപെടലോ നിയന്ത്രണങ്ങളോ പ്രാബല്ല്യത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടായിരിയ്ക്കുന്നു.

ഇന്റര്‍നെറ്റിന്റെ പ്രചാരം വര്‍ദ്ധിച്ചത്‌ വിജ്ഞാനം വളരെ വേഗത്തിലും കാര്യക്ഷമമായും എത്തിക്കുന്നതില്‍ അല്‍ഭുതകരമായ പങ്ക്‌ വഹിക്കുന്നു. പക്ഷെ, ഇന്റര്‍നെറ്റിന്റെ ദുരുപയോഗ സാദ്ധ്യത പുതിയ തലമുറയെ വളരെ വേഗത്തില്‍ തന്നെ പ്രചോദിപ്പിയ്ക്കുന്നു.

വീടുകളില്‍ മക്കള്‍ക്ക്‌ പഠനത്തിന്‌ സഹായകമാകാനെന്ന പേരില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തുകൊടുക്കുന്ന മാതാപിതാക്കള്‍ അതിന്റെ ഉപയോഗനിയന്ത്രണം സ്വയം നിര്‍വ്വഹിച്ചില്ലെങ്കില്‍ സ്വന്തം മക്കളുടെ സ്വഭാവ സംസ്കാര രൂപീകരണത്തില്‍ ഇന്റര്‍നെറ്റിന്റെ ദുരുപയോഗം വ്യക്തമായ മുദ്ര പതിപ്പിയ്ക്കുന്നത്‌ തിരിച്ചറിയുമ്പോഴെയ്ക്കും വളരെ വൈകിയിരിയ്ക്കും.

മക്കള്‍ക്ക്‌ അവരുടെ ബെഡ്‌ റൂമില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സെറ്റപ്പ്‌ ചെയ്ത്‌ കൊടുത്തിട്ട്‌ ഒരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താത്ത വിവരദോഷികളായ മാതാപിതാക്കളെ എനിയ്ക്ക്‌ നേരിട്ടറിയാം. രാത്രിമുഴുവന്‍ ഉറക്കമില്ലാതെ ഇരുന്ന് തന്റെ മക്കള്‍ പഠിയ്ക്കുന്നു എന്ന് ധരിയ്ക്കുന്ന ഇത്തരക്കാരോട്‌ സഹതാപമല്ലാതെ മറ്റ്‌ എന്താണ്‌ തോന്നേണ്ടത്‌? അശ്ലീല വെബ്‌ സൈറ്റുകളും ചാറ്റിംഗ്‌ സോഫ്റ്റ്‌ വെയറുകളും ധാരാളമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമായതിനാല്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ നോക്കാനുള്ള വ്യഗ്രതയും രാത്രി ഉറക്കമില്ലാതെ പഠിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചെന്നുവരാം.

കുട്ടികള്‍ക്ക്‌ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ ഉപയോഗത്തെക്കാല്‍ ദുരുപയോഗ സാദ്ധ്യതകളും മനസ്സിലാക്കുന്നത്‌ രക്ഷകര്‍ത്താക്കള്‍ക്ക്‌ ഗുണകരമാകും.

അതുപോലെതന്നെ മൊബൈല്‍ ഫോണിന്റെ പ്രചുരപ്രചാരം ഇന്ന് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. പല ബിസിനിസ്സുകളെയും അതിന്റെ നടത്തിപ്പുകാര്‍ക്കും ഇതിന്റെ ഉപയോഗം വരുത്തിയ ഗുണങ്ങള്‍ നിര്‍ണ്ണയാതീതമാണ്‌. വീട്ടിലിരുന്നും, യാത്രചെയ്യുമ്പോഴും ബിസിനസ്സും ജോലിയും നിയന്ത്രിയ്ക്കാനുള്ള സാദ്ധ്യത ഇതുമൂലം വളരെ ഉയര്‍ന്നു. പലര്‍ക്കും ഇത്‌ ഒരു ശല്ല്യമായും ചില സന്ദര്‍ഭങ്ങളിലെങ്കിലും തോന്നാറുണ്ടെങ്കിലും അതിന്റെ ഉപയോഗങ്ങളെ താരതമ്മ്യം ചെയ്യുമ്പോള്‍ ആ തോന്നല്‍ താനെ അടങ്ങും.

കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള മാതാപിതാക്കളുടെ ഉത്സാഹമാണ്‌ പുതിയ തലമുറയില്‍ കണ്ടുവരുന്ന മറ്റൊരു പ്രവണത. അതിനെ പ്രോല്‍സാഹിപ്പിയ്ക്കാന്‍ പല മൊബൈല്‍ സര്‍വ്വീസ്‌ പ്രൊവൈഡേര്‍സും കുട്ടികള്‍ക്കും മറ്റും യോജിച്ച സ്കീമുകള്‍ പ്രഖ്യാപിയ്ക്കുന്നതില്‍ മല്‍സരിച്ചുകൊണ്ടിരിയ്ക്കുന്നു.

മൊബൈല്‍ ഫോണ്‍ വഴി പ്രേമവും സെറ്റപ്പുമെല്ലാം ഉണ്ടാക്കിയെടുക്കുന്നതില്‍ ബിസിനസ്സിന്റെ പേരില്‍ 'മാമാ' പണി ചെയ്യുകയാണ്‌ പല സര്‍വ്വീസ്‌ പ്രൊവൈഡേര്‍സും എന്നതാണ്‌ വസ്തുത.

ചില നമ്പറുകളിലേയ്ക്ക്‌ കുറഞ്ഞ റേറ്റിലും ഫ്രീയായും കോളുകള്‍ അനുവദിയ്ക്കുന്ന സ്കീമുകളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ഒരേ സര്‍വ്വീസ്‌ പ്രൊവൈഡറുടെ ഏത്‌ നമ്പറിലേക്ക്‌ ഫ്രീ കോള്‍ എന്ന നിലയില്‍ വരെയെത്തിയിരിയ്ക്കുന്നു കാര്യങ്ങള്‍. (വിവാഹ നിശ്ചയത്തോടൊപ്പം രണ്ട്‌ മൊബൈല്‍ കണക്ഷനും ഇപ്പോള്‍ നാട്ടുനടപ്പുള്ള ഒരു ചടങ്ങായിരിയ്ക്കുന്നു)

സ്വന്തം വരുമാനമാകാതെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ ഭൂരിപക്ഷം പേര്‍ക്കും ഗ്യാരണ്ടിയായ ഒരു ലാഭമുണ്ട്‌. മക്കള്‍ക്ക്‌ വേണ്ടി കല്ല്യാണം ആലോചിച്ച്‌ അന്വേഷിച്ച്‌ നടന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. ഒന്നുകില്‍ അവര്‍ പറഞ്ഞതിനെ നടത്തിക്കൊടുക്കുക, അല്ലെങ്കില്‍ അവര്‍ സ്വീകരിച്ച വഴികളെ ഇഷ്ടമല്ലെങ്കിലും അംഗീകരിയ്ക്കുക.

ഇത്തരം മൊബൈല്‍ ഫോണ്‍ ദുരുപയോഗങ്ങളും അതുമൂലമുണ്ടായിട്ടുള്ള പല ജീവിത വഴിത്തിരിവുകളും എന്നെപ്പോലെത്തന്നെ ധാരാളം നേരില്‍ക്കണ്ട്‌ ബോദ്ധ്യമുള്ളതായിരിയ്ക്കും പലരും.

മേല്‍പ്പറഞ്ഞ തരത്തില്‍ ദുരുപയോഗ സാദ്ധ്യതകള്‍ കൂടുതലാണെങ്കിലും ഇതിന്റെ പിടിയില്‍ പെടാത്തവരും രക്ഷകര്‍ത്താക്കളോട്‌ ധാര്‍മ്മികത കാണിയ്ക്കുന്നവരും പുതിയ തലമുറയില്‍ ഉണ്ട്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌.

"ടെക്നോളജിയുടെ ഉപയോഗം വിജ്നാനമേഖലയിലും സാമൂഹിക സാംസ്കാരിക മേഖലയിലും വളരെ ഗുണകരമായ ഉന്നമനം ഉറപ്പുവരുത്തുന്നു. പക്ഷെ, പ്രായത്തിനും അര്‍ഹതയ്ക്കും അനുസരിച്ച്‌ അതിന്റെ 'ഡോസ്‌' തീരുമാനിക്കാതെയുള്ള അമിതോപയോഗം ഗുണത്തേക്കാളെറെ ദുരന്തം വിതയ്ക്കുമെന്ന് തോന്നുന്നു."

Monday, April 2, 2007

ജ്യോതിഷവും കൈത്തരിപ്പും - ഭാഗം 2

തിരുവനന്തപുരത്ത്‌ ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന കാലം....
അവിടെ ഒരു പ്രൊജക്റ്റ്‌ മാനേജര്‍ ബംഗാളിയായിരുന്നു. കുറേക്കാലമായി അങ്ങേര്‍ക്ക്‌ വിവാഹാലോചനകള്‍ നടക്കുന്നതായും ജ്യോതിഷത്തില്‍ വലിയ വിശ്വാസിയും നിപുണനുമായി ഇദ്ദേഹത്തിന്‌ ബോധിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്താനാവാത്തതിനാലാണ്‌ ഇതുവരെ വിവാഹം ഒന്നും നടക്കാത്തതെന്നും അങ്ങേരുമായി അടുത്ത്‌ ബന്ധമുള്ളവരില്‍ നിന്ന് വിവരം ലഭിച്ചു.

ഒടുവില്‍ വളരെ ജാതകപ്പൊരുത്തമുള്ള ഒരു പെണ്‍കുട്ടിയുമായി അയാളുടെ വിവാഹം നിശ്ചയിച്ചു എന്നറിഞ്ഞു. കല്‍ക്കട്ടയില്‍ ഏതോ വിദേശ എംബസിയില്‍ ജോലിയുള്ളതാണത്രേ പെണ്‍കുട്ടി.

15 ദിവസത്തെ ലീവ്‌ എടുത്ത്‌ എല്ലാവരില്‍ നിന്നും മംഗളാഭിവാദ്യങ്ങള്‍ സ്വീകരിച്ച്‌ അങ്ങേര്‍ കല്‍ക്കട്ടയ്ക്ക്‌ തിരിച്ചു.

വിവാഹം കഴിഞ്ഞ്‌ ഒരാഴ്ച കഴിഞ്ഞ്‌ പുള്ളിക്കാരന്‍ ഭാര്യയുമായി തിരുവനന്തപുരത്ത്‌ തിരിച്ചെത്തി. ആദ്യമായി കേരളത്തിലെത്തുന്ന ഭാര്യയെ അയാള്‍ താമസിയ്ക്കുന്ന വാടകവീട്ടില്‍ ആക്കിയശേഷം ഓഫീസിലെത്തി എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തും ഫോട്ടൊ വിവരണം നല്‍കിയും അന്നത്തെ ദിവസം ചെലവഴിച്ചു.

ഒരു ബൈക്ക്‌ കമ്പക്കാരനായ പുള്ളിക്കാരന്‍ തന്റെ യമഹ ബൈക്കും ട്രെയിനില്‍ എത്തിച്ചിരുന്നു. അത്‌ റെയില്‍ വേ സ്റ്റേഷനില്‍ പോയി എടുക്കാനായി അന്ന് വൈകീട്ട്‌ ഓഫീസില്‍ നിന്ന് 3.30 മണിയോടെ അയാള്‍ ഇറങ്ങി.

ഒരു മണിക്കൂറിനുള്ളിള്‍ ആ മനുഷ്യന്റെ മരണവാര്‍ത്തയാണ്‌ ഓഫീസിലെത്തിയത്‌.

ടെക്നോപാര്‍ക്കിനുമുന്നിലെ റോഡ്‌ ക്രോസ്സ്‌ ചെയ്യുമ്പോള്‍ ഒരു ജീപ്പ്‌ ഇടിച്ച്‌ ആശുപത്രിയിലെത്തും മുന്‍പേ അയാള്‍ മരിച്ചു.എല്ലാവര്‍ക്കും അത്‌ ഒരു വല്ലാത്തഷോക്ക്‌ ആയിരുന്നു.

ആദ്യമായി കേരളത്തിലെത്തിയ അയാളുടെ ഭാര്യയുടെ ആദ്യദിനത്തില്‍ തന്നെ ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയിയ്ക്കുക എന്നത്‌ ഏറ്റവും ദുഷ്കരമായ ഒരു കാര്യമായിരുന്നു. അതും പരിചയമോ ബന്ധമോ ഉള്ള ഒരാള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍.

തുടര്‍ന്നങ്ങോട്ട്‌ താങ്ങാനാവാത്ത ദുഖത്തിന്റെ മണിക്കൂറുകളായിരുന്നു. ഞങ്ങളുടെ MD അയാളുടെ അച്ഛനെയും അമ്മയെയും വിളിച്ച്‌ മരണം അറിയുക്കുന്നതും ഓഫീസിലെ 3-4 പെണ്‍കുട്ടികളെയും കൂട്ടി അയാളുടെ ഭാര്യയെ വിവരമറിയ്ക്കുന്നതും അയാളുടെ മാതാപിതാക്കളെ കൊണ്ടുപോയി മോര്‍ച്ചറിയില്‍ നിന്ന് ബോഡി എടുത്ത്‌ അത്‌ കല്‍ക്കട്ടയ്ക്ക്‌ ഫ്ലൈറ്റില്‍ കയറ്റി അയച്ച്‌ അവരെ യാത്രയാക്കുന്നതും എല്ലാം നേരില്‍ കാണേണ്ടിവന്നു.

മരണവിവരം അറിയിച്ച നിമിഷം മുതല്‍ കരയാതെ മിണ്ടാതിരുന്ന അയാളുടെ ഭാര്യ പിറുപിറുത്തിരുന്നത്‌ അവര്‍ ഇത്‌ വിശ്വസിക്കുന്നില്ലെന്നതായിരുന്നു. അവര്‍ ശക്തമായി ആ വിശ്വാസം പറഞ്ഞുകൊണ്ടേയിരുന്നു... മോര്‍ച്ചറിയില്‍ പോയി ബോഡി കാണുന്നതുവരെ... മോര്‍ച്ചറിയില്‍ എത്തി ബോഡി കണ്ടപ്പോഴാണ്‌ ആ സ്ത്രീ പൊട്ടിക്കരഞ്ഞത്‌.... കരയുന്നതിനിടയില്‍ അവര്‍ അവരുടെ ജാതകച്ചേര്‍ച്ചയെക്കുറിച്ചും എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതെന്തോ ബ്ലാക്ക്‌ മാജിക്ക്‌ ആണെന്നും ഇത്‌ സംഭവിയ്ക്കില്ല എന്നും അവര്‍ കരയുന്നതിനിടയില്‍ വിളിച്ച്‌ പറയുന്നുണ്ടായിരുന്നു.

ജ്യോല്‍സ്യത്തെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലെങ്കിലും അതില്‍ വിശ്വസിക്കുന്നവരെയും അവരെ വിശ്വസിക്കുന്നവരെയും കുറിച്ചോര്‍ത്ത്‌ കൈത്തരിപ്പ്‌ കുറച്ചുകൂടി വര്‍ദ്ധിച്ചതല്ലാതെ വേറൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

അതിനുശേഷവും നേരിട്ടറിയാവുന്ന പല കുടുംബ ബദ്ധങ്ങളും ജാതകപ്പൊരുത്തം കേമമായിരുന്നിട്ടും ജീവിതപ്പൊരുത്തം മോശമായിരുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജാതകപ്പൊരുത്തത്തെക്കാള്‍ മനപ്പൊരുത്തവും പരസ്പരം അഡ്ജസ്റ്റ്‌ ചെയ്ത്‌ ജീവിക്കാനുള്ള മനോനിലയുമാണ്‌ ഒരു വിവാഹജീവിതത്തില്‍ പ്രധാനം എന്ന് മനസ്സിലാക്കാന്‍ ശ്രേഷ്ഠമായ ബുദ്ധിയൊന്നും ആവശ്യമില്ല.

അതുപോലെ തന്നെ, ജാതകപ്പൊരുത്തമില്ലെന്നും കല്ല്യാണം നടന്നാല്‍ ഒരുകൊല്ലത്തിനകം വൈധവ്യമുണ്ടാകുമെന്നുമുള്ള ജ്യോല്‍സ്യഭീഷണികളെ തൃണവല്‍ക്കരിച്ച പല കുടുംബങ്ങളും കുട്ടികളുമായി സുഖമായി കഴിയുന്ന ഉദാഹരണങ്ങള്‍ കണ്മുന്നില്‍ ധാരാളം.

എന്റെ ഒരു സുഹൃത്തിന്റെ പ്രേമവിവാഹത്തിന്‌ കോമ്പ്രമൈസ്‌ റോള്‍ തലയിലും പേറി അവന്റെ വീട്ടുകാരോട്‌ സംസാരിച്ചപ്പോള്‍ ലഭിച്ച വിവരം ആ കല്ല്യാണം നടന്നാല്‍ അവന്റെ അച്ഛനും അമ്മയും ഉടനെ മരണപ്പെടും എന്ന ജാതകവിധിയാണ്‌.

എങ്കിലും ആ കല്ല്യാണം തന്നെ നടന്നു. ഇപ്പോള്‍ വളരെ സന്തോഷത്തോടെ 2 വയസ്സുള്ള ഒരു കുട്ടിയുമായി ആ സുഹൃത്തും കുടുംബവും അമേരിക്കയില്‍ കഴിയുന്നു. അവന്റെ അച്ഛനും അമ്മയും മുമ്പത്തേക്കാള്‍ ആരോഗ്യവും സന്തോഷവുമായി നാട്ടിലുണ്ട്‌. (എന്തെങ്കിലും പൂജയിലൂടെ ദോഷം മാറ്റിക്കാണും)

എന്റെ വളരെ അടുത്ത ഒരു കുടുംബത്തിലെ ഇളയ മകള്‍ വിവാഹപ്രായം കഴിഞ്ഞിട്ടും മാംഗല്ല്യഭാഗ്യമില്ലാതെ (ഭാഗ്യമോ നിര്‍ഭാഗ്യമോ) കഴിയുകയായിരുന്നു. എല്ലാ ജ്യോല്‍സ്യന്മാരും ഒറ്റക്കെട്ടായി പറഞ്ഞ വസ്തുത എന്തെന്നാല്‍ ഈ കുട്ടിയുടെ വിവാഹം കേമമായി നടക്കുമെന്നും ഉന്നത നിലവാരത്തിലുള്ളതായിരിയ്ക്കുമെന്നതാണ്‌. കുട്ടിയുടെ പ്രായവും പ്രകൃതവും വച്ച്‌ നോക്കിയാല്‍ ആ പറയുന്നതിനൊന്നും യാതൊരു സാദ്ധ്യതയും കാണാതിരുന്ന ഞാന്‍ ജ്യോല്‍സ്യന്മാരുടെ ആത്മവിശ്വാസത്തെയും അത്‌ വിശ്വസിച്ചവരുടെ മനോവിചാരത്തെയും നമിച്ചു.

പറഞ്ഞ കാലാവധിയെല്ലാം കഴിഞ്ഞിട്ടും വിവാഹമൊന്നും നടന്നില്ല. ഒടുവില്‍ ഏതോ ശ്രഷ്ഠന്മാരായ ജ്യോല്‍സ്യരുടെ ഉപദേശപ്രകാരം ഒരു തീര്‍ത്ഥാടനവും അതിനോടനുബദ്ധിച്ച്‌ കുറേ പൂജകളും ആ വീട്ടില്‍ നടന്നു.

ആ പൂജയോടനുബദ്ധിച്ച്‌ ഒരു വലിയ സല്‍പ്രവൃത്തി നടന്നു. ബ്രാഹ്‌ മണ ദാനം എന്ന ചടങ്ങിനോടനുബദ്ധിച്ച്‌ ഒരു സ്ഥലത്ത്‌ അരിഷ്ടിച്ച്‌ ജീവിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിന്‌ കുറച്ച്‌ നാളത്തേയ്ക്ക്‌ ജീവിക്കാനുള്ള സംവിധാനം ചെയ്തുകൊടുക്കാന്‍ ഇത്‌ വഴി സാധിച്ചു.

പൂജയും ചടങ്ങുകളുമെല്ലാം കഴിഞ്ഞ്‌ ജ്യോല്‍സ്യപൂജാരിവൃന്ദം പറഞ്ഞതെന്തെന്നാല്‍ വിവാഹം പെട്ടെന്ന് നടക്കുമെന്നും ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം സൂചനയായി കണ്ടുതുടങ്ങുമെന്നും ആയിരുന്നു.

ഒരാഴ്ചയ്ക്കകം ഫലം കണ്ടു എന്നതാണ്‌ സത്യം.

33 വയസ്സുള്ള ആ പെണ്‍കുട്ടി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അടുത്ത്‌ കിടന്നിരുന്ന അമ്മ കാലത്ത്‌ എഴുന്നേറ്റ്‌ പോയി തിരികെ കട്ടിലിനരികില്‍ വന്ന് വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാതായപ്പോഴാണ്‌ ഡോക്ടറെ വിളിച്ചത്‌. യാതൊരു മരണസൂചനകളോ ഭാവങ്ങളോ ഇല്ലാത്ത മരണം... അതും നേരം വെളുപ്പിനാണ്‌ സംഭവിച്ചതെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

കാലങ്ങളോളം ജ്യോല്‍സ്യത്തെയും ജ്യോല്‍സ്യന്മാരെയും അവരുടെ പൂജാവിധികളെയും ഭയഭക്തിയോടെ കണ്ടിരുന്ന ആ കുടുംബത്തിനും ഇതുകൊണ്ടൊന്നും ആ വിശ്വാസ്യതയില്‍ മാറ്റം വരില്ലെന്നാണ്‌ നിഗമനം. അതിന്‌ അവര്‍ തന്നെ കാരണങ്ങള്‍ കണ്ടെത്തിക്കൊള്ളും.

ഇത്തവണ കൈത്തരിപ്പിനേക്കാല്‍ തോന്നിയത്‌ ആ കുടുംബത്തോട്‌ അനുകമ്പയാണ്‌.

'ഇനിയും ഇങ്ങനെ തന്നെ വിശ്വാസങ്ങള്‍ തുടരട്ടെ' എന്ന് ഒരു പരിഹാസം കലര്‍ന്ന കമന്റ്‌ കുറച്ച്‌ കാലം കഴിഞ്ഞ്‌ വളഞ്ഞ വഴിയിലൂടെ കൈമാറിയത്‌ മാത്രം മിച്ചം.

ഏറ്റവും ഒടുവില്‍ പത്രത്തിലൂടെയാണ്‌ ഒരു വലിയ പ്രവചനം കണ്ടത്‌. ഇന്ത്യ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഫൈനല്‍ കളിയ്ക്കുമെന്ന് ജ്യോത്സ്യപ്രവചനം (ബംഗ്ലാദേശിനോട്‌ തോറ്റശേഷം) ഉണ്ടെന്ന പത്രവാര്‍ത്ത കണ്ട്‌ ഉള്ളില്‍ ചിരിച്ചെങ്കിലും വലിയ താമസമില്ലാതെ ആ ചിരി പരസ്യമാക്കാനും സാധിച്ചു. (ആ ജ്യോല്‍സ്യന്‍ പ്രവചിച്ചവിവരം ഇന്ത്യന്‍ ടീമും ശ്രീലങ്കന്‍ ടീമും അറിഞ്ഞിട്ടുണ്ടാവില്ല).

ഇന്ത്യ ലോകകപ്പിന്‌ പോയതിലും വേഗത്തില്‍ തിരികെ എത്തിയപ്പോള്‍ ഞാന്‍ ആ ജ്യോല്‍സ്യന്റെ ഭാവി എന്തെന്ന് ആലോചിയ്ക്കാതിരുന്നില്ല. നാട്ടുകാര്‍ കൈത്തരിപ്പ്‌ തീര്‍ത്ത്‌ ഇനി പ്രവചിയ്ക്കാനാവാത്ത വിധം ആ ജ്യോല്‍സ്യനെ മയപ്പെടുത്തണം എന്നാണ്‌ എന്റെ അഭിപ്രായം. ഒന്നും പറ്റിയില്ലെങ്കില്‍ ഒരു ക്വൊട്ടേഷന്‍ വച്ച്‌ നാല്‌ പൂശ്‌ പൂശാനെങ്കിലും സാധിച്ചെങ്കില്‍...

ജ്യോതിഷവും കൈത്തരിപ്പും - ഭാഗം 1

ജ്യോതിഷത്തിലോ ജ്യോല്‍സ്യന്മാരിലോ യാതൊരു വിശ്വാസവുമില്ലെങ്കിലും അതില്‍ വിശ്വസിക്കുന്നവരെ ഒരു പരിധി വിട്ട്‌ വിമര്‍ശിക്കാന്‍ ഞാന്‍ മുതിരാറില്ല. എന്തായാലും ഇതുവരെ കണ്ടും കേട്ടും ഇരുന്ന ജ്യോല്‍സ്യന്മാരുടെ പ്രവചനങ്ങളും അതനുഭവിച്ച കണ്‍ മുന്നിലെ കുറേ ഉദാഹരണങ്ങളും ഈ ലേഖനത്തിലൂടെ വിശദീകരിച്ച്‌ കൈത്തരിപ്പ്‌ തീര്‍ക്കുക എന്നതാണ്‌ ഉദ്ദേശ്യം.

ജ്യോല്‍സ്യന്മാരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്റെ മാതാശ്രീയാണ്‌ ചെറുപ്പം മുതല്‍ എന്റെ മുന്നിലുള്ള ഒരു ഉദാഹരണം. ഈ സാമ്പത്തിക ഉന്നമനം എന്ന് ഉദ്ദേശിച്ചത്‌ ഇടയ്ക്കിടയ്ക്ക്‌ അവരെ സന്ദര്‍ശിച്ച്‌ പല കാര്യങ്ങളുടെയും സമയവും മറ്റും നോക്കിച്ച്‌ അവരുടെ ഫീസ്‌ അടച്ച്‌ അവരെ ധനികരാക്കുക എന്നത്‌ തന്നെ.

തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായ പിതാശ്രീ ഇതിനെയെല്ലാം കളിയാക്കുകയും വിമര്‍ശിയ്ക്കുകയും ചെയ്യുന്നതും കണ്ട്‌ ഗുണദോഷങ്ങള്‍ തുലനം ചെയ്യുകയായിരുന്നു ചെറുപ്പകാലം മുതല്‍. ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. ഒരു ജ്യോല്‍സ്യന്റെ വാക്കുകളെ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ അത്‌ സത്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വളരെ എളുപ്പമാണ്‌. അത്‌ ശരിയാണ്‌ അല്ലെങ്കില്‍ സത്യമാണ്‌ എന്ന് സ്ഥാപിച്ചെടുക്കേണ്ട ഉത്തരവാദിത്ത്വം വിശ്വാസിയുടേതാണ്‌. ഒരു ജ്യോല്‍സ്യന്‍ തൊട്ടും തൊടാതെയും വല്ലതും പറഞ്ഞാല്‍ അതിന്‌ വേണ്ട ലിങ്കുകള്‍ ഉണ്ടാക്കലും അതില്‍ പല അര്‍ത്ഥങ്ങള്‍ കണ്ടെത്തലും സാദ്ധ്യം തന്നെ.

ശരിയും തെറ്റും തിരിച്ചറിയാറായപ്പോള്‍ ഞാനും മാതാശ്രീയുടെ ജ്യോല്‍സ്യന്മാരെയും ജ്യോതിഷത്തെയും പരിഹസിച്ചുതുടങ്ങി. പക്ഷെ, എനിയ്ക്കൊരു ജീവിതപങ്കാളിയെ കണ്ടുപിടിയ്ക്കാനായി എന്റെ സ്പെസിഫിക്കേഷന്‍സിന്റെ കൂടെ ജാതകവും കൂടി ഉള്‍പ്പെടുത്താനുള്ള ആഗ്രഹത്തെ ഞാന്‍ നിരുത്സാഹപ്പെടുത്തിയില്ല. അത്‌ ഒരു അവകാശമായി മാതാശ്രീയ്ക്ക്‌ അനുവദിച്ചു കൊടുത്തു. (ജാതകവും മറ്റും നോക്കേണ്ട ആവശ്യമില്ലാതെ വല്ല പെണ്‍കുട്ടികളും സ്റ്റോക്ക്‌ ഉണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ... പിന്നെ, എന്റെ സ്വഭാവമഹിമകൊണ്ടോ ഗ്ലാമര്‍ കൊണ്ടോ അതോ അവസരരാഹിത്യം കൊണ്ടോ എന്നറിയില്ല എനിയ്ക്കങ്ങനെ കസ്റ്റഡിയില്‍ ഒന്നും വന്ന് പെട്ടിരുന്നില്ല)

അങ്ങനെ എന്റെ സ്പെസിഫിക്കേഷന്‍സിന്റെ കൂടെ ജാതകവും കൂടി ആയപ്പോള്‍ എല്ലാം കൂടി തികഞ്ഞ ഒരെണ്ണത്തെ കിട്ടാന്‍ അമ്മ കുറേക്കാലം അലഞ്ഞു. അമ്മ സ്ഥിരമായി സന്ദര്‍ശിയ്ക്കുന്ന ആ ജ്യോല്‍സ്യന്‍ തിരുമേനി മേല്‍ക്കുമേല്‍ അഭിവൃദ്ധിപ്പെട്ടു.

ഹിന്ദുമതസ്തരല്ലാത്തവരും മറ്റും കല്ല്യാണം കഴിയ്ക്കുന്നത്‌ എന്ത്‌ ജാതകം നോക്കിയിട്ടാണെന്ന ചോദ്യത്തില്‍ നിന്ന് മാതാശ്രീ ഒരു ജാള്യതയും കൂടാതെ ഒഴിഞ്ഞുമാറിയിരുന്നു.

പലപ്പോഴുന്‍ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു വിഷയം എന്തെന്നാല്‍ ജാതകപ്പൊരുത്തക്കേടില്‍ നിന്നുണ്ടായ പ്രശ്നങ്ങളെ പ്രൊജക്റ്റ്‌ ചെയ്യുന്നതില്‍ ജാതക വിശ്വാസികള്‍ പ്രഗല്‍ഭരാണെന്നതാണ്‌. പക്ഷെ, ജാതകപ്പൊരുത്തം കേമമായിട്ടും ദുരന്തങ്ങള്‍ സംഭവിച്ച പല ഉദാഹരണങ്ങളും നേരില്‍ കണ്ടും കേട്ടും ബോദ്ധ്യപ്പെട്ടാലും വിശ്വാസികള്‍ക്ക്‌ ഒരു കുലുക്കവും സംഭവിച്ചില്ല.

ചെറുപ്പം മുതല്‍ ഞാന്‍ അറിയുന്ന നാട്ടിലെ ഒരു കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടന്നു. പയ്യന്‍ നല്ല സ്മാര്‍ട്ട്‌ ആയ ഒരു ഗള്‍ഫ്‌ കാരന്‍. എല്ലാവിധ ജാതകച്ചേര്‍ച്ചകളും സമയവും എല്ലാം നോക്കി ഭംഗിയായി നടത്തിയ വിവാഹം.

വിവാഹം കഴിഞ്ഞ്‌ ഒരു കൊല്ലത്തിനകം ആ ചെറുപ്പം മനുഷ്യന്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്ന് മരിച്ച വാര്‍ത്ത നാട്ടുകാരെ എന്ന പോലെ എന്നെയും വേദനിപ്പിച്ചു.

ജോല്‍സ്യത്തെയും ജ്യോല്‍സ്യനെയും നേരെ കൈ തരിച്ച ആദ്യ സംഭവം അതായിരുന്നു.

(ഉദാഹരണ സംഭവങ്ങള്‍ തുടരും...)